ആറ് കോടി തരാതെ കേരളം കാണില്ല; ചെക്ക് കേസില്‍ യുഎഇയില്‍ നിയമനടപടി നേരിടുന്ന തുഷാര്‍ വെള്ളാപ്പള്ളിയ്ക്കതിരായ കേസ് ഒത്തുതീര്‍പ്പാക്കാന്‍ ആറു കോടി ആവശ്യപ്പെട്ട് പരാതിക്കാരനായ നാസില്‍; മൂന്നു കോടി നല്‍കാമെന്ന് തുഷാര്‍

ചെക്ക് കേസില്‍ യുഎഇയില്‍ നിയമനടപടി നേരിടുന്ന തുഷാര്‍ വെള്ളാപ്പള്ളിയ്ക്കതിരായ കേസ് ഒത്തുതീര്‍പ്പാക്കാന്‍ ആറു കോടി ആവശ്യപ്പെട്ട് പരാതിക്കാരനായ നാസില്‍. കേസ് പിന്‍വലിക്കാന്‍ നാസില്‍ ആവശ്യപ്പെടുന്ന തുക നൽകാൻ കഴിയില്ലെന്നും എന്നാല്‍ മൂന്നു കോടി നല്‍കാമെന്നുമാണ് തുഷാര്‍ അറിയിച്ചിരിക്കുന്നത്. മധ്യസ്ഥര്‍ വഴി നടത്തിയ ചര്‍ച്ചയിലാണ് നാസില്‍ ആറു കോടി ആവശ്യപ്പെട്ടത്.
ഇത്രയും തുകയുടെ ബിസിനസ് ഇടപാട് നാസിലുമായി തനിക്ക് ഉണ്ടായിരുന്നില്ല എന്നാണ് തുഷാര്‍ പറയുന്നത്. പരമാവധി മൂന്നര കോടി രൂപ നല്‍കാം എന്നാണ് തുഷാര്‍ അറിയിച്ചത്. എന്നാൽ മുപ്പത് ലക്ഷം ദിര്‍ഹം കിട്ടാതെ പരാതി പിന്‍വലിക്കില്ല എന്ന ഉറച്ച നിലപാടിലാണ് നാസില്‍. തുഷാറിന്റെ ബിസിനസ് സുഹൃത്തുക്കളും നാസിലിന്റെ ബിസിനസ് സുഹൃത്തുക്കളും ഇപ്പോള്‍ തുകയുടെ കാര്യത്തില്‍ ധാരണയില്‍ എത്തുന്നതിനുള്ള ഒത്ത് തീര്‍പ്പ് ചര്‍ച്ചകള്‍ ആണ് നടത്തുന്നത്.
ഒരു കാരണവശാലും നാസില്‍ ആവശ്യപ്പെടുന്ന ആറു കോടി രൂപ നല്‍കില്ല എന്നതില്‍ തുഷാറും ഉറച്ചു നില്‍ക്കുന്നു. ജാമ്യവ്യവസ്ഥയില്‍ ഇളവ് നേടി യുഎഇ വിടാന്‍ കഴിഞ്ഞാല്‍ കേസിനെ നിയമപരമായി നേരിടാനാണ് ഇപ്പോള്‍ തുഷാര്‍ ആലോചിക്കുന്നത്. യൂഎഇ പൗരന്റെ പാസ്‌പോര്‍ട്ട് സമര്‍പ്പിച്ചു നാട്ടിലേക്ക് പോകാനുള്ള ശ്രമവും തകൃതിയായി നടക്കുന്നു. എന്നാല്‍ അജ്മാന്‍ കോടതിയില്‍ ഇത് ചെറുക്കാനല്ല ശ്രമത്തിലാണ് നാസിൽ.
വിചാരണ തീരുന്നത് വരെയോ അല്ലെങ്കില്‍ കോടതിക്ക് പുറത്തു കേസ് ഒത്തുതീര്‍പ്പാകുന്നത് വരെയോ യുഎഇ വിട്ടു പോകരുത് എന്ന വ്യവസ്ഥയിലാണ് അജ്മാന്‍ കോടതി കഴിഞ്ഞ വ്യാഴാഴ്ച തുഷാറിനു ജാമ്യം അനുവദിച്ചത്. എന്നാല്‍ സ്വദേശി പൗരന്റെ ആള്‍ ജാമ്യത്തില്‍ യുഎഇ വിടാന്‍ കഴിയും എന്നാണ് തുഷാറിന് ലഭിച്ച നിയമോപദേശം. തുഷാറിന്റെ സുഹൃത്തായ യുഎഇ പൗരന്റെ പേരില്‍ കേസിന്റെ പവര്‍ ഓഫ് അറ്റോര്‍ണി കൈമാറുകയും അതു കോടതിയില്‍ സമര്‍പ്പിക്കാനുമാണ് ശ്രമിക്കുന്നത്. തുഷാറിന്റെ അസാന്നിധ്യത്തില്‍ കേസിന്റെ ബാധ്യതകള്‍ ഏറ്റെടുക്കാന്‍ സാമ്പത്തിക ശേഷിയുള്ള സ്വദേശിയുടെ പാസ്‌പോര്‍ട്ട് മാത്രമേ സ്വീകാര്യമാവൂ എന്നതുകൊണ്ടാണ് ഈ നടപടി.
സ്വദേശിയുടെ പാസ്‌പോര്‍ട്ടിന്‍മേലുള്ള ജാമ്യത്തില്‍ നാട്ടിലേക്കു മടങ്ങിയാല്‍ വിചാരണയ്ക്കും മറ്റുമായി കോടതി വിളിപ്പിക്കുമ്പോള്‍ യുഎഇയില്‍ തിരിച്ചെത്തിയാല്‍ മതിയാകും. തുഷാര്‍ തിരിച്ച് എത്തുന്നതില്‍ വീഴ്ചയുണ്ടായാല്‍ പാസ്‌പോര്‍ട്ട് ജാമ്യം നല്‍കിയ സ്വദേശി ഉത്തരവാദിയാകും. ആള്‍ ജാമ്യത്തിനൊപ്പം കൂടുതല്‍ തുകയും കോടതിയില്‍ കെട്ടിവയ്ക്കേണ്ടി വരും. നേരത്തേ തുഷാറിനു ജാമ്യം ലഭിക്കുന്നതിനുള്ള തുകയ്ക്കും നിയമസഹായത്തിനും വ്യവസായി എം.എ.യൂസഫലിയുടെ പിന്തുണയുണ്ടായിരുന്നു.
പ്രമുഖ വ്യവസായി എം.എ യൂസഫലി ഉള്‍പ്പെടെയുള്ളവര്‍ ഇടപെട്ടതോടെയാണ് തുഷാര്‍ വെള്ളാപ്പള്ളിയുടെ മോചനം സാധ്യമായത്. രണ്ടു കോടിയോളം രൂപയോളം കെട്ടിവച്ചതിനെ തുടര്‍ന്നാണ് മോചനം സാധ്യമായത്. തുഷാറിന്റെയും മറ്റൊരാളുടെയും പാസ്‌പോര്‍ട്ടും കോടതിയില്‍ കെട്ടിവച്ചു. രണ്ട് ആള്‍ജാമ്യവുമുണ്ട്. യൂസഫലിയുടെ അഭിഭാഷകനാണ് തുഷാറിനായി കോടതിയില്‍ ഹാജരായത്. യൂസഫലിയുടെ അഭിഭാഷകന്‍ തുഷാറിനു നിയമസഹായവും ലഭ്യമാക്കിയിരുന്നു. 10 ദശലക്ഷം യു.എ.ഇ ദിര്‍ഹ (20 കോടിയോളം രൂപ) ത്തിന്റെ വണ്ടിച്ചെക്ക് കേസില്‍ അറസ്റ്റിലായ തുഷാര്‍ അജ്മലിലെ ജയിലിലായിരുന്നു.
അജ്മാനില്‍ നേരത്തെ വെള്ളാപ്പള്ളി നടേശന്റെ ഉടമസ്ഥതയിലുണ്ടായിരുന്ന ബോയിംഗ് കണ്‍സ്ട്രക്ഷന്‍സിന്റെ സബ് കോണ്‍ട്രാക്ടര്‍മാരായിരുന്നു നാസില്‍ അബ്ദുള്ളയുടെ കമ്ബനി. എന്നാല്‍ പത്ത് വര്‍ഷം മുമ്ബ് കമ്ബനി വെള്ളാപ്പള്ളി കൈമാറി. അതേ സമയം സബ്‌കോണ്‍ട്രാക്ടറായിരുന്ന നാസില്‍ അബ്ദുള്ളക്ക് കുറെ പണം നല്‍കാനുണ്ടായിരുന്നു. ഇതിന് പകരമായി നല്‍കിയ ചെക്കിന്റെ പേരിലായിരുന്നു തര്‍ക്കം.
https://www.facebook.com/Malayalivartha






















