സി.ഒ.ടി നസീര്‍ വധക്കേസ് പ്രതികള്‍ ഗൂഢാലോചന നടത്തിയത് എ.എന്‍ ഷംസീര്‍ എം.എല്‍.എ ഉപയോഗിക്കുന്ന ഇന്നോവയാണെന്ന് കണ്ടെത്തിയിട്ടും അദ്ദേഹത്തെ ചോദ്യം ചെയ്യാന്‍ തയ്യാറാകാത്ത പൊലീസ്

സി.ഒ.ടി നസീര്‍ വധക്കേസ് പ്രതികള്‍ ഗൂഢാലോചന നടത്തിയത് എ.എന്‍ ഷംസീര്‍ എം.എല്‍.എ ഉപയോഗിക്കുന്ന ഇന്നോവയാണെന്ന് കണ്ടെത്തിയിട്ടും അദ്ദേഹത്തെ ചോദ്യം ചെയ്യാന്‍ തയ്യാറാകാത്ത പൊലീസ്, സംസ്ഥാന പൊലീസ് ഓഫീസേഴ്‌സ് അസോസിയേഷന്‍ സമ്മേളനത്തില്‍ എം.എല്‍.എയെ അതിഥിയായി ക്ഷണിച്ചു. ആഗസ്റ്റ് 31 മുതല്‍ അടുത്തമാസം രണ്ട് വരെ കണ്ണൂരിലാണ് സമ്മേളനം. ഷംസീറിന്റെ സഹോദരന്റെ ഉടമസ്ഥതയിലുള്ള ഇന്നോവ പൊലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. ജില്ലാ കമ്മിറ്റിക്ക് ഉള്‍പ്പെടെ ഈ വാഹനത്തിലാണ് ഷംസീര്‍ എത്തിയിരുന്നത്. എന്നിട്ടും വാഹനം കസ്റ്റഡിയിലെടുക്കാന്‍ പൊലീസ് തയ്യാറായില്ല. സംഭവം വിവാദമായതോടെയാണ് വാഹനം കസ്റ്റഡിയില്‍ എടുത്തത്. എന്നിട്ടും എം.എല്‍.എയെ ചോദ്യം ചെയ്യാന്‍ മടി കാണിക്കുന്നത് സര്‍ക്കാരില്‍ നിന്നുള്ള സമ്മര്‍ദ്ദം കൊണ്ടാണ്.
കഴിഞ്ഞ മേയ് 19നാണ് വടക ലോക്‌സഭാ മണ്ഡലം സി.പി.എം വിമത സ്ഥാനാര്‍ത്ഥിയായ സി.ഒ.ടി നസീറിനെ കൊല്ലാന്‍ ശ്രമിച്ചത്. സി.പി.എം ലോക്കല്‍ കമ്മിറ്റി അംഗമായിരുന്ന നസീര്‍ രാത്രി സ്‌കൂട്ടറില്‍ വീട്ടിലേക്ക് പോയപ്പോഴാണ് മൂന്നംഗ സംഘം വാഹനം ഇടിച്ചിട്ട് പരിക്കേല്‍പ്പിച്ചത്. പാര്‍ട്ടി അംഗത്വം പുതുക്കാനായി നല്‍കിയ അപേക്ഷഫോമില്‍ മതം രേഖപ്പെടുത്തണമെന്ന ആവശ്യം ചോദ്യം ചെയ്തതിനെ തുടര്‍ന്നാണ് സി.പി.എമ്മില്‍ നിന്ന് പുറത്താക്കിയത്. കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായിരുന്ന പി.ജയരാജനെതിരെ മത്സരിച്ചതിനെ തുടര്‍ന്നാണ് ആക്രമണം എന്നായിരുന്നു ആദ്യ പ്രചരണം. എന്നാല്‍ സംഭവത്തില്‍ പി. ജയരാജന് പങ്കില്ലെന്ന് നസീര്‍ ആദ്യമേ വ്യക്തമാക്കി. ഷംസീറാണ് ആക്രമണത്തിന് പിന്നിലെന്നും പൊലീസിന് മൊഴി നല്‍കി. അത് രേഖപ്പെടുത്താന്‍ പൊലീസ് തയ്യാറായില്ല. ഇതേ തുടര്‍ന്ന് ഹൈക്കോടതിയെ സമീപിക്കുമെന്ന് നസീര്‍ വ്യക്തമാക്കിയതോടെ രസഹ്യമൊഴി രേഖപ്പെടുത്തുകയായിരുന്നു. അതിനിടെ അന്വേഷണ ഉദ്യോഗസ്ഥരെയും മാറ്റി.
കേസില്‍ തലശ്ശേരി സി.പി.എം ഏരിയാ കമ്മറ്റി ഓഫീസ് മുന്‍ സെക്രട്ടറിയും ഷംസീറിന്റെ മുന്‍ഡ്രൈവറുമായിരുന്ന രാജേഷിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. വധശ്രമം നടന്ന ദിവസം രാജേഷ് ആസൂത്രകനായ സന്തോഷിനെ 12 തവണ ഫോണില്‍ ബന്ധപ്പെട്ടിരുന്നതായി പൊലീസ് കണ്ടെത്തിയിരുന്നു. ഷംസീറിനെ ചോദ്യം ചെയ്യാന്‍ തീരുമാനിച്ചതോടെ തലശ്ശേരി സിഐ വി.കെ.വിശ്വംഭരനെ കാസര്‍കോട് ജില്ലയിലേക്ക് സ്ഥലം മാറ്റിയിരുന്നു. താമസിക്കാതെ എസ്ഐ ഹരീഷിനെയും സ്ഥലംമാറ്റി. അന്വേഷണത്തിന്റെ നിര്‍ണായകഘട്ടത്തിലായിരുന്നു ഇത്. അന്വേഷണത്തിന്റെ തുടക്കത്തില്‍ സ്ഥലംമാറ്റ നീക്കം വിവാദമായപ്പോള്‍ അന്വേഷണം പൂര്‍ത്തിയാകുന്നത് ഉദ്യോഗസ്ഥരെ മാറ്റില്ലെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ ഉറപ്പ് നല്‍കിയിരുന്നു.
തലശ്ശേരി സ്‌റ്റേഡിയം നവീകരണവുമായി ബന്ധപ്പെട്ട് ഷംസീറിന്റെ നിലപാടുകള്‍ നസീര്‍ പാര്‍ട്ടി കമ്മിറ്റിയില്‍ ചോദ്യം ചെയ്തതോടെയാണ് ഇരുവരും തമ്മില്‍ അകലുന്നത്. അതിന് മുമ്പ് ഇരുവരും ഉറ്റസുഹൃത്തുക്കളായിരുന്നു. ഷംസീറിന്റെ ഉമ്മയെ ആശുപത്രിയില്‍ കൊണ്ടുപോയിരുന്നത് നസീറായിരുന്നു. ഷംസീറുമായി അകന്ന ശേഷം കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഷംസീറിനെതിരെ തലശ്ശേരിയില്‍ മത്സരിക്കാന്‍ തീരുമാനിച്ചു. അവസാന നിമിഷം പിന്‍മാറുകയായിരുന്നു. ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായിരിക്കെ കണ്ണൂരില്‍ എത്തിയപ്പോള്‍ കല്ലെറിഞ്ഞ കേസിലെ പ്രതിയായിരുന്നു നസീര്‍. സി.പി.എം വിട്ട ശേഷം ഉമ്മന്‍ ചാണ്ടി തലശ്ശേരിയിലെത്തിയപ്പോള്‍ പരസ്യമായി മാപ്പുപറഞ്ഞിരുന്നു. അതോടെയാണ് സി.പി.എമ്മിന്റെ മുഖ്യശത്രുവായി നസീര്‍മാറുന്നത്.
നസീറിനെ ആക്രമിച്ചത് പാര്‍ട്ടിയുടെ അറിവോടെ അല്ലെന്നും ചില പാര്‍ട്ടി പ്രവര്‍ത്തകരുടെ ആസൂത്രണമാണെന്നും മുന്‍ ജില്ലാ സെക്രട്ടറിയായിരുന്ന പി. ജയരാജന്‍ പറഞ്ഞിരുന്നു. നസീറിനെ ആശുപത്രിയില്‍ സന്ദര്‍ശിച്ച ശേഷമായിരുന്നു ഇത്. പി. ജയരാജന്റെ പേര് പറയാന്‍ പലരും നിര്‍ബന്ധിച്ചിരുന്നെന്നും കേന്ദ്രസര്‍ക്കാര്‍ സംരക്ഷണം നല്‍കാമെന്ന് ഉറപ്പ് നല്‍കാമെന്നും പറഞ്ഞിരുന്നതായി നസീര്‍ പറഞ്ഞതായും ജയരാജന്‍ വെളിപ്പെടുത്തിയിരുന്നു. ജയരാജനെതിരെ മത്സരിച്ച നസീറിനെ സി.പി.എം പ്രവര്‍ത്തകര്‍ ആക്രമിച്ചത് അദ്ദേഹത്തെ ലക്ഷ്യംവെച്ചാണെന്ന് പരക്കെ ആക്ഷേപമുണ്ട്. ഷംസീറാണ് ഗൂഢാലോചന നടത്തിയതെന്ന് നസീര്‍ പറഞ്ഞിട്ടും ചോദ്യം ചെയ്യാത്തത് അതുകൊണ്ടാണെന്നും സൂചനയുണ്ട്.
https://www.facebook.com/Malayalivartha






















