പ്രളയദുരിതവും സാമ്പത്തിക പ്രതിസന്ധിയും സംസ്ഥാനത്തെ വലയ്ക്കുമ്പോള്‍ പൊതുഖജനാവിലെ പണം ഉപയോഗിച്ച് മന്ത്രിമാരുടെ ഓഫീസുകള്‍ മോടി പിടിപ്പിച്ച് പൊതുഭരണവകുപ്പ് ധൂര്‍ത്തടിക്കുന്നു

പ്രളയദുരിതവും സാമ്പത്തിക പ്രതിസന്ധിയും സംസ്ഥാനത്തെ വലയ്ക്കുമ്പോള്‍ പൊതുഖജനാവിലെ പണം ഉപയോഗിച്ച് മന്ത്രിമാരുടെ ഓഫീസുകള്‍ മോടി പിടിപ്പിച്ച് പൊതുഭരണവകുപ്പ് ധൂര്‍ത്തടിക്കുന്നു. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രഖ്യാപിച്ചിരുന്നത് മന്ത്രി മന്ദിരങ്ങളും ഓഫീസുകളും മോടി പിടിപ്പിക്കണ്ടെന്നാണ്. അദ്ദേഹത്തിന്റെ തന്നെ ഓഫീസ് നവീകരിച്ച് പൊതുഭരണവകുപ്പ് അത് തിരുത്തി. മുഖ്യമന്ത്രിയുടെയും തദ്ദേശ സ്വയംഭരണമന്ത്രി എ.സി മൊയ്തീന്റെയും ഓഫീസ് നവീകരിക്കാന്‍ ചെലവായത് 80 ലക്ഷം രൂപയാണ്. മുണ്ടുമുറുക്കിയുടുത്ത് ചെലവ് ചുരുക്കണമെന്ന് മുഖ്യമന്ത്രി ആഹ്വാനം ചെയ്തിട്ട് ക്യാബിനെറ്റ് റാങ്കോടെ പലരെയും നിയമിക്കുകയും സ്‌പെഷ്യല്‍ ഓഫീസര്‍മാരേയും ഉപദേഷ്ടാക്കളെയും ലക്ഷങ്ങള്‍ ശമ്പളം നല്‍കി നിയമിക്കുകയും ചെയ്യുന്നു. ഇതിനെതിരെ പൊതുസമൂഹത്തില്‍ നിന്ന് വ്യാപകമായ എതിര്‍പ്പാണ് ഉയരുന്നത്.
സര്‍ക്കാരിന്റെ കാലാവധി തീരാന്‍ രണ്ട് വര്‍ഷം പോലും ഇല്ലാതിരിക്കുമ്പോഴാണ് മുഖ്യമന്ത്രിയുടെ ഓഫീസ് കൂടുതല്‍ വിശാലമായി പ്രവര്‍ത്തിക്കുന്നതിനായി തൊട്ടടുത്തുള്ള തദ്ദേശ സ്വയംഭരണമന്ത്രി എ.സി മൊയ്തീന്റെ ഓഫീസ് അവിടെ നിന്ന് മാറ്റുന്നത്. നോര്‍ത്ത് ബ്‌ളോക്കിലെ ഓഫീസുകള്‍ മുഴുവന്‍ മുഖ്യമന്ത്രിയുടെ ഓഫീസിനായി നീക്കിവയ്ക്കുന്നതിന്റെ ഭാഗമായാണ് ഇതെന്നാണ് പൊതുഭരണവകുപ്പ് നല്‍കുന്ന വിശദീകരണം. മുഖ്യമന്ത്രിയുടെ ഓഫീസ് നവീകരിക്കാന്‍ 39 ലക്ഷം രൂപ ചെലവഴിച്ചെന്ന് രേഖകള്‍ വ്യക്തമാക്കുന്നു. മന്ത്രി മൊയ്തീന്റെ പുതിയ ഓഫീസ് സെക്രട്ടറിയേറ്റ് അനക്‌സ് വണ്ണിലാണ്. അവിടെ സജ്ജീകരിക്കുന്നതിന് 40.47ലക്ഷം രൂപ ചെലവിട്ടു. പൊതുമരാമത്ത് വകുപ്പിന്റെ മേല്‍നോട്ടത്തില്‍ ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റിക്കാണ് കരാര്‍. ഇലക്ട്രിക്കല്‍ പ്രവൃത്തികള്‍ക്ക് 12,50,000രൂപയും സിവില്‍ പ്രവൃത്തികള്‍ക്ക് 27,97,000 രൂപയും പൊതുഭരണവകുപ്പ് അനുവദിച്ചിരുന്നു. പ്രളയ പുനര്‍മ്മാണത്തിനായി പണം കണ്ടെത്താന്‍ പാടുപെടുന്ന സര്‍ക്കാരാണ് പൊതുജനങ്ങള്‍ക്ക് ഈ അധിക ബാധ്യതകള്‍ അടിച്ചേല്‍പിക്കുന്നത്.
യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് പി.സി ജോര്‍ജ്ജിനെ ചീഫ് വിപ്പായി നിയമിച്ചതിനെതിരെ ഉറഞ്ഞ് തുള്ളിയ എല്‍.ഡി.എഫ് അഞ്ചുകോടിയുടെ അധിക ചെലവ് ഖജനാവിന് വരുത്തിവെച്ചാണ് സി.പി.ഐ എം.എള്‍.എ പി. രാജുവിനെ ഏതാനും മാസങ്ങള്‍ക്ക് മുമ്പ് ചീഫ് വിപ്പാക്കിയത്. ക്യാമ്പിനെറ്റ് റാങ്കോടെയായിരുന്നു നിയമനം അതിനാല്‍ ഓരോ മാസവും ലക്ഷങ്ങളുടെ ബാധ്യതയാണ് ഖജനാവിന് ഉണ്ടാകുന്നത്. കാബിനറ്റ് റാങ്കോടെയുള്ള ചീഫ് വിപ്പ് സ്ഥാനമെന്നാല്‍ മന്ത്രിമാര്‍ക്ക് തുല്യമായ പദവി. അതായത് സര്‍ക്കാര്‍ മന്ദിരം, ഓഫീസ്, വാഹനം, പേഴ്‌സണല്‍ സ്റ്റാഫുകള്‍, മറ്റ് ചെലവുകള്‍ എന്നിവയെല്ലാം അനുവദിച്ചു. പ്രതിമാസം 20 ലക്ഷത്തിലധികം ഇതനൊക്കെ ചെലവാകും. അങ്ങനെ ചീഫ് വിപ്പ് നിയമനം മുതല്‍ സര്‍ക്കാരിന്റെ കാലാവധി തീരും വരെ പരിഗണിച്ചാല്‍ അഞ്ചുകോടി ചെലവാകും.
മന്ത്രിമാര്‍ക്ക് പുറമേ ക്യാബിനെറ്റ് റാങ്കുള്ള നാല് പേരാണ് ഇപ്പോള്‍ സര്‍ക്കാരിലുള്ളത്. അതിനാല്‍ നാലാമനാണ് ഡല്‍ഹിയിലെ കേരള ഹൗസില്‍ സ്‌പെഷ്യല്‍ ഓഫീസറായുള്ള എ സമ്പത്ത്. ഒരു പ്രൈവറ്റ് സെക്രട്ടറിയും മൂന്ന് അസിസ്റ്റന്റുമാരും ഉള്‍പ്പെടെയുള്ള ഓഫീസ് ഇതിനായി സജ്ജീകരിച്ചു. ശമ്പളവും മറ്റ് അലവന്‍സുകളും അതിന് പുറമേ നല്‍കും. ഹൈക്കോടതിയിലെ കേസുകളുടെ മേല്‍നോട്ടത്തിനായി വേലപ്പന്‍നായരെ ഉയര്‍ന്ന ശമ്പളത്തിന് നിയമിച്ചതും പ്രളയകാലത്താണ്. ധനവകുപ്പിന്റെ എതിര്‍പ്പ് തള്ളി രണ്ട് പുതിയ ഇന്നോവാ ക്രിസ്റ്റ കാര്‍ വാങ്ങാന്‍ 45ലക്ഷം രൂപ അനുവദിച്ചതും അടുത്തിടെയാണ്. പ്രളയ പുനര്‍നിര്‍മാണത്തിനുള്ള ഓഫീസ് നവീകരിക്കാന്‍ 80 ലക്ഷത്തിലധികം രൂപയാണ് സര്‍ക്കാര്‍ ചെലവഴിച്ചത്. സെക്രട്ടറിയേറ്റിലോ, തിരുവനന്തപുരം നഗരത്തില്‍ തന്നെയുള്ള സര്‍ക്കാര്‍ ഓഫീസുകളിലോ ഈ സൗകര്യം ഒരുക്കാമെന്നിരിക്കെയാണ് സ്വകാര്യ വ്യക്തിയുടെ കെട്ടിടം വാടകയ്‌ക്കെടുത്ത് ഓഫീസ് നവീകരിച്ചത്. അത് വലിയ വിവാദമായിരുന്നു. അതിന് പിന്നാലെയാണ് ഓഫീസ് മോടി പിടിപ്പിക്കല്‍.
പ്രളയ ദുരിതത്തില്‍ പെട്ട ആയിരങ്ങള്‍ക്ക് അടിയന്തരസഹായമായ പതിനായിരം രൂപ ഇതുവരെ വിതരണം ചെയ്ത് തുടങ്ങിയിട്ടില്ല. എങ്കിലും മന്ത്രിമാര്‍ ശീതീകരിച്ച ഓഫീസുകളില്‍ സുഖമായി കഴിയുന്നു. ദുരിതാശ്വാസ ക്യാമ്പുകള്‍ പലതും പൂട്ടിതുടങ്ങിയതോടെ പലരും എവിടേക്ക് പോകണമെന്ന് അറിയാതെ കഴിയുകയാണ്. വീടുകളിലെ ചെളിയും മണ്ണും നീക്കണമെങ്കില്‍ നല്ല തുക ചെലവാകും അതുപോലും ഇല്ലാതെ പലരും പരക്കം പായുന്നു. എല്ലാം ശെരിയാമെന്നല്ല, എല്ലാം ശെര്യാക്കുമെന്നാണ് സര്‍ക്കാരിന്റെ അനാവശ്യ ധൂര്‍ത്ത് കാണുമ്പോള്‍ തോന്നുന്നത്.
https://www.facebook.com/Malayalivartha






















