തിരുവനന്തപുരം ലോ കോളേജിൽ എസ്.എഫ്.ഐ, കെ.എസ്.യു പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടൽ; സംഭവത്തിൽ കെഎസ്‍യു പ്രവർത്തകരായ നിഖിൽ, അർജുൻ ബാബു എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തു

തിരുവനന്തപുരം ലോ കോളേജിൽ എസ്.എഫ്.ഐ, കെ.എസ്.യു പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടൽ. സംഘർഷത്തിൽ രണ്ട് പേർക്ക് പരിക്ക്. എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറി ജിഷ്ണുവിനും മറ്റൊരു എസ്എഫ്ഐ പ്രവർത്തകനുമാണ് പരിക്കേറ്റത്. ഇരുവരേയും തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഹോക്കി സ്റ്റിക്ക് കൊണ്ട് അടിയേറ്റാണ് വിഷ്ണുവിന് പരിക്കേറ്റത് എന്നാണ് ലഭിക്കുന്ന വിവരം.
ആദ്യവർഷ വിദ്യാർത്ഥിയെ റാഗ് ചെയ്ത വിഷയം എസ്.എഫ്.ഐ ചോദ്യം ചെയ്തതാണ് സംഘർഷത്തിൽ കലാശിച്ചത് എന്നാണ് റിപ്പോർട്ട്. കോളേജിൽ ഇന്നലെ മുതൽ തന്നെ സംഘർഷത്തിന് തുടക്കം കുറിച്ചിരുന്നതായാണ് എസ്.എഫ്.ഐ പറയുന്നത്. ഇന്നലെ വൈകുന്നേരം ഒന്നാം വർഷ വിദ്യാർഥിയായ അബാദ് മുഹമ്മദിനെ രണ്ട് കെഎസ്‍യു പ്രവർത്തകർ തടഞ്ഞുനിർത്തി സംസാരിച്ചിരുന്നു. ഇതിൽ എസ്എഫ്ഐ പ്രവർത്തകർ ഇടപെടുകയും വിദ്യാർത്ഥിയെ റാഗിങ് ചെയ്തതായി ആരോപിക്കുകയും ചെയ്തു. തുടർന്ന് ഇരുവിഭാഗങ്ങളും തമ്മിൽ തർക്കമുണ്ടായി.
ഇതിനെത്തുടർന്ന് ഇന്ന് രാവിലെ ഡിപ്പാർട്ട്മെൻ്റ് യോഗം നടക്കുന്നതിനിടെ കെഎസ്‍യു പ്രവർത്തകരെത്തി എസ്എഫ്ഐ പ്രവർത്തകരെ മർദ്ദിക്കുകയായിരുന്നു. സംഭവത്തിൽ കെഎസ്‍യു പ്രവർത്തകരായ നിഖിൽ, അർജുൻ ബാബു എന്നിവരെ മ്യൂസിയം പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഹോക്കി സ്റ്റിക്ക് വച്ചാണ് ജിഷ്ണുവിനെ അർജുൻ മർദ്ദിച്ചത്. ഇതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടിണ്ട്.
കെ.എസ്.യുക്കാർ പുറത്ത് നിന്നും കൊണ്ടുവന്ന ആയുധങ്ങളും സ്പോർട്സ് ഉപകരണങ്ങളും ഉപയോഗിച്ചുകൊണ്ടാണ് ആക്രമിച്ചത്. ഇത്തരത്തിലുള്ള ആയുധങ്ങൾ ഇവരുടെ വാഹനത്തിൽ നിന്നും കണ്ടെടുത്തിട്ടുണ്ട്. ഹോക്കി സ്റ്റിക്ക്, മാരകായുധങ്ങൾ , ബൈക്കുകളിൽ ഉപയോഗിക്കുന്ന ഭാഗങ്ങൾ എന്നിവയാണ് കാറിൽ നിന്നും കണ്ടെടുത്തത്. കാറുൾപ്പടെ സ്റ്റേഷനിലേക്ക് കൊണ്ടുപോയി. കോളേജിൽ സംഘർഷം നടക്കുന്ന വിവരം പ്രിൻസിപ്പളോ മറ്റ് അധ്യാപകരോ വിളിച്ചറിയിച്ചില്ലെന്ന് പൊലീസ് പറഞ്ഞു. ഫോൺ കോളിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് ക്യാമ്പസിലെത്തി പ്രതികളെ അറസ്റ്റ് ചെയ്തതത്.
എന്നാൽ റാഗിങ്ങുമായി ബന്ധപ്പെട്ട പരാതി ഇന്ന് രാവിലെ മാത്രമാണ് ലഭിച്ചതെന്ന് കോളേജ് പ്രിൻസിപ്പൾ ബിജുകുമാർ പറഞ്ഞു. സംഘർഷവുമായി ബന്ധപ്പെട്ട് വൻ പൊലീസ് സന്നാഹമാണ് കോളേജിൽ ഒരുക്കിയിരിക്കുന്നത്.കോളേജിനുള്ളിൽ നിന്ന് ഹോസ്റ്റലിലെ വിദ്യാർഥികളെ ഒഴികെ ബാക്കി എല്ലാവരെയും പുറത്തിറക്കാനുള്ള പൊലീസിന്റെ ശ്രമം തുടരുകയാണ്.
https://www.facebook.com/Malayalivartha






















