ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം; എട്ട് ജില്ലകളിൽ ഇന്ന് യല്ലോ അലേർട്ട്

ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം .മധ്യകേരളത്തിലും വടക്കൻ കേരളത്തിലുമായി എട്ട് ജില്ലകളിൽ ഇന്ന് യല്ലോ അലേർട്ട് പ്രഖ്യാപിച്ചു. കേരള തീരത്ത് ഉയർന്ന തിരമാലകൾക്ക് സാധ്യതയെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പക്ഷെ മത്സ്യതൊഴിലാളികൾക്ക് കടലിൽ പോകുന്നതിന് തടസ്സമില്ല. മധ്യപ്രദേശിൽ രൂപപ്പെട്ട അന്തരീക്ഷ ചുഴലിയുടെയും,പടിഞ്ഞാറൻ മൺസൂൺ കാറ്റ് ശക്തമാകുന്നതിന്റെ ഫലമായാണ് കേരളത്തിൽ അടുത്ത അഞ്ച് ദിവസങ്ങളിൽ വ്യാപകമായി, ശക്തമായ മഴ പെയ്യുമെന്നാണ് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം.
ആലപ്പുഴ, എറണാകുളം , ഇടുക്കി, മലപ്പുറം, കോഴിക്കോട് , കണ്ണൂർ,വയനാട്, കാസർഗോഡ് ജില്ലകളിൽ ഇന്ന് യല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഈ ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയാണ് പ്രവചിക്കുന്നത്. റെഡ്, ഓറഞ്ച് അലർട്ടുകൾ എവിടെയും ഇല്ല. 29 ഓടെ ഒഡീഷ തീരത്തോട് ചേർന്ന് ബംഗാൾ ഉൾക്കടലിൽ വീണ്ടും ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യതയുള്ളത് കൊണ്ട് വരും ദിവസങ്ങളിലും വ്യാപകമായ മഴ ലഭിക്കും. സർക്കാർ സംവിധാനങ്ങൾ ജാഗ്രത പുലർത്തണം. ഉരുൾപൊട്ടൽ,മണ്ണിടിച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിലും, കൂടാതെ ഭൂമിയിൽ വിള്ളലുകൾ കാണപ്പെടുകയും ചെയ്യ്ത പ്രദേശങ്ങളിലും താമസിക്കുന്നവർ കനത്ത ജാഗ്രത പുലർത്തണം. രാത്രി 11:30 വരെ കേരള തീരത്ത് 3.2 മീറ്റർ വരെ ഉയരത്തിൽ തിരമാലകൾ ഉണ്ടാകാൻ സാധ്യതയുണ്ട്. കടലിൽ ശക്തമായ കാറ്റിനിമുള്ള സാധ്യതയുണ്ടെങ്കിലും മത്സ്യതൊഴിലാളികൾക്ക് കേരളതീരത്ത് മത്സ്യ ബന്ധനത്തിന് പോകുന്നതിന് നിയന്ത്രണമേർപ്പെടുത്തിയിട്ടില്ല.
അതേ സമയം ഉരുള്‍പൊട്ടലും മണ്ണിടിച്ചലും ഉണ്ടായ കവളപ്പാറയില്‍ നിന്ന് പതിനെട്ട് ദിവസം നടത്തിയ തെരച്ചിലുകൾക്കൊടുവിൽ കേരള ഫയര്‍ ആന്‍റ് റെസ്ക്യൂ സംഘം മടങ്ങി. അപകടത്തില്‍ പെട്ട 59 പേരില്‍ 48 പേരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തെങ്കിലും ആ മരണ താഴ്വരയില്‍ നിന്ന് 11 പേരെ കണ്ടെത്താന്‍ സംഘത്തിന് കഴിഞ്ഞിട്ടില്ല. 'ഹതഭാഗ്യരായ അന്‍പത്തിഒന്‍പത് പേരില്‍ നാല്‍പ്പത്തിയെട്ട് പേരെ ഉപചാരങ്ങളോടെ മണ്ണിന്‍െറ മാറിലേക്ക് തന്നെ തിരികെ നല്‍കാനായി എന്ന ചാരിതാര്‍ത്ഥ്യത്തോടെ, മായാത്ത വേദനയായി ഇനിയും ആ പതിനൊന്ന് പേരുകള്‍ മനസ്സില്‍ തുടികൊട്ടുന്നു' സംഘം ഫേസ്ബുക്കിൽ കുറിച്ചു.
ഞങ്ങള്‍മടങ്ങുന്നു...തീരാത്ത വേദനയായി മനസ്സില്‍ നിങ്ങളുണ്ടാവും കണ്ണീര്‍പ്രണാമം......മനുഷ്യപ്രയത്നങ്ങള്‍ക്കും യന്ത്രങ്ങളുടെ ശക്തിക്കും പരിമിതികളുണ്ട്! പ്രകൃതിയുടെ ചില തീരുമാനങ്ങള്‍ക്ക് മുന്നില്‍ മനുഷ്യന്‍ എത്ര നിസ്സഹായര്‍!അന്‍പത്തൊമ്ബത് പേരുടെ സ്വപ്നങ്ങള്‍ക്ക് മേല്‍ ഒരു നിമിഷം കൊണ്ട് പെയ്തിറങ്ങിയ അശനിപാതം.
കവളപ്പാറ ദുരന്തം....പതിനെട്ട് ദിവസങ്ങളായി തുടരുന്ന മൃതദേഹങ്ങള്‍ക്കായുള്ള തിരച്ചില്‍ അവസാനിപ്പിച്ച് ഞങ്ങള്‍ മടങ്ങുകയാണ്.....ഹതഭാഗ്യരായ അന്‍പത്തിഒന്‍പത് പേരില്‍ നാല്‍പ്പത്തിയെട്ട് പേരെ ഉപചാരങ്ങളോടെ മണ്ണിന്‍െറ മാറിലേക്ക് തന്നെ തിരികെ നല്‍കാനായി എന്ന ചാരിതാര്‍ത്ഥ്യത്തോടെ,മായാത്ത വേദനയായി ഇനിയും ആ പതിനൊന്ന് പേരുകള്‍ മനസ്സില്‍ തുടികൊട്ടുന്നു.ഇമ്ബിപ്പാലന്‍, സുബ്രമഹ്ണ്യന്‍, ജിഷ്ണ, സുനിത ശ്രീലക്ഷ്മി, ശ്യാം ,കാര്‍ത്തിക് ,കമല്‍, സുജിത്, ശാന്തകുമാരി, പെരകന്‍
മുത്തപ്പന്‍ കുന്നിടിഞ്ഞ് വീണ നാല്‍പ്പതടിയോളമുള്ള മണ്ണിന്‍െറ ആഴങ്ങളിലല്ല, ഞങ്ങള്‍ രക്ഷാപ്രവര്‍ത്തകരുടെ മനസ്സിന്‍െറ ആകാശത്ത് നക്ഷത്രങ്ങളായി നിങ്ങള്‍ തിളങ്ങി നില്‍ക്കും !ഞങ്ങളുടെ പാo പുസ്തകളില്‍ നിന്നും പ്രകൃതി കീറിയെടുത്ത പാOങ്ങളുടെ പ്രതീകമെന്നോണം! പതിനെട്ട് ദിവസങ്ങളായി കവളപ്പാറയില്‍ ഒരു മനസ്സോടെ പ്രവര്‍ത്തിച്ച രക്ഷാപ്രവര്‍ത്തകരുടെകണ്ണീര്‍ പ്രണാമം.... എന്നായിരുന്നു സംഘം ഫേസ്ബുക്കിൽ കുറിച്ചത്.
https://www.facebook.com/Malayalivartha






















