മോഹനൻ വൈദ്യരുടെ ചികിത്സാ കേന്ദ്രം അടച്ചുപൂട്ടി; ഇനി തളയ്ക്കാനുള്ളത് വ്യാജ വൈദ്യനെ...

ആലപ്പുഴയിലെ കായംകുളത്ത് പ്രവർത്തിച്ചിരുന്ന മോഹനൻ വൈദ്യരുടെ ചികിത്സാ കേന്ദ്രം പഞ്ചായത്ത് അടച്ചുപൂട്ടി. ബുധനാഴ്ച ഉച്ചയോടെയാണ് സ്ഥാപനത്തിൽ നോട്ടീസ് പതിച്ചത്. സ്ഥാപനം കഴിഞ്ഞ ദിവസം തുറന്നില്ല. തുടർ നടപടികൾ ഇന്നത്തെ പഞ്ചായത്ത് കമ്മിറ്റി ചർച്ച ചെയ്യും. കൃഷ്ണപുരത്തെ ഞക്കനാലിൽ പ്രവർത്തിച്ചിരുന്ന ആശുപത്രിയാണ് പൂട്ടിയത്. വിവാദങ്ങള്‍ക്കിടെ അനധികൃതമായി പ്രവര്‍ത്തിക്കുന്ന ആയുര്‍വേദ ആശുപത്രി പൂട്ടണമെന്ന് ആവശ്യപ്പെട്ട് പഞ്ചായത്ത് അധികൃതര്‍ മോഹനന്‍ വൈദ്യര്‍ക്ക് നോട്ടീസ് നൽകുകയായിരുന്നു. ആശുപത്രിക്ക് പ്രവര്‍ത്തനാനുമതി തേടിയുള്ള അപേക്ഷ പഞ്ചായത്ത് നേരത്തെ നിഷേധിച്ചതാണെന്നും നോട്ടീസില്‍ പറഞ്ഞിരുന്നു. ആശുപത്രി പൂട്ടാന്‍ തയാറായില്ലെങ്കില്‍ പൊലീസ് സഹയത്തോടെ നിയമനടപടി സ്വീകരിക്കുമെന്നും പഞ്ചായത്ത് സെക്രട്ടറി നല്‍കിയ നോട്ടീസില്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.
മോഹനന്റെ അശാസ്ത്രീയ ചികിത്സാ രീതികൾക്കെതിരെ വ്യാപക പ്രതിഷേധവും പരാതികളും ഉയർന്നിരുന്നു. ജില്ലാ മെഡിക്കൽ ഓഫീസറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ആശുപത്രി പൂട്ടാൻ കൃഷ്ണപുരം ഗ്രാമപഞ്ചായത്ത് നിർദേശം നല്‍കിയത്. അശാസ്‌ത്രീയ ചികിത്സ നടത്തുന്ന മോഹനൻ വൈദ്യർക്ക് എതിരെ കേസ് എടുക്കണമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ ആവശ്യപ്പെട്ടിരുന്നു. ഇതു സംബന്ധിച്ച് ആരോഗ്യമന്ത്രി മുഖ്യമന്ത്രിക്ക് കത്ത് നൽകുകയായിരുന്നു. മോഹനൻ വൈദ്യരുടെ ചികിത്സയിൽ ഒന്നര വയസുള്ള കുട്ടി മരിച്ചെന്ന ആരോപണത്തെ തുടർന്നായിരുന്നു പൊലീസ് അന്വേഷണം നടത്തി കര്‍ശന നടപടിയെടുക്കണമെന്നാണ് ആരോഗ്യമന്ത്രി ആവശ്യപ്പെട്ടത്. ഇതിനു പിന്നാലെ മോഹനന്‍ വൈദ്യര്‍ എന്നറിയപ്പെടുന്ന മോഹനന്‍ നായര്‍ക്കെതിരെ പരാതികളുമായി കൂടുതല്‍ ആളുകള്‍ രംഗത്തെത്തുകയായിരുന്നു.
മോഹനന്‍ വൈദ്യരുടെ ചികിത്സാപ്പിഴവ് മൂലം ഒന്നര വയസുള്ള കുട്ടി മരിച്ചതായി ഡോക്ടറുടെ കുറിപ്പ് തന്നെ സാക്ഷ്യമായി എത്തിയിരുന്നു. ഗുരുതരാവസ്ഥയില്‍ കുട്ടിയെ ഐസിയുവില്‍ പ്രവേശിപ്പിക്കുകയായിരുന്നു. കുട്ടിയെ അവസാന നിമിഷത്തില്‍ ചികിത്സിച്ച ഡോക്ടര്‍ വിപിന്‍ കളത്തിലാണ് ഈ വിവരം ഫേസ്‌ബുക്കില്‍ കുറിച്ചത്. പ്രൊപ്പിയോണിക്ക് അസിഡീമിയ എന്ന രോഗമായിരുന്നു കുട്ടിക്ക്. എന്നാല്‍ കുട്ടിക്ക് ഇത്തരത്തിലുള്ള ഒരു രോഗവും ഇല്ലെന്നും ഓട്ടിസം ആണെന്നും പറഞ്ഞാണ് മോഹനന്‍ വൈദ്യര്‍ ചികിത്സ തുടങ്ങിയത് എന്നാണ് കുട്ടിയുടെ മാതാവില്‍ നിന്ന് ലഭിച്ച വിവരത്തിന്റഎ അടിസ്ഥാനത്തില്‍ ഡോക്ടര്‍ വിപിന്‍ കുറിച്ചത്.
മോഹനന്‍ വൈദ്യരുടെ ചികിത്സയ്ക്ക് മുന്‍പായി മറ്റ് മരുന്നുകളെല്ലാം നിര്‍ത്തണമെന്നും ആവശ്യപ്പെട്ടു എന്നും ഡോക്ടര്‍ പറയുന്നു. ഇതിന്റെ കൂടി പശ്ചാത്തലത്തിലാണ് വൈദ്യനെതിരെ കേസെടുക്കാന്‍ സംസ്ഥാന ആരോഗ്യ മന്ത്രി തന്നെ ആവശ്യപ്പെട്ടത്.സമൂഹമാധ്യമങ്ങളിലൂടെ പ്രശസ്തനായ ചികില്‍സകനാണ് ഓച്ചിറ സ്വദേശി മോഹനന്‍ വൈദ്യര്‍. കുഷ്ഠം മുതല്‍ കാന്‍സര്‍ വരെ ഭേദമാക്കുമെന്നും വൈറസ് എന്നൊരു സാധനമേ ഇല്ലെന്നും 'തെളിവുകള്‍' നിരത്തിയുള്ള വൈദ്യരുടെ വാദങ്ങള്‍ ഫേസ്‌ബുക്കിലും വാട്‌സാപ്പിലും ഹിറ്റായതോടെയാണ് അദ്ദേഹത്തിന്റെ ചികില്‍സാ മേഖലയും ശക്തിപ്പെട്ടത്. എന്നാല്‍ ഇന്ന് അതേ സോഷ്യല്‍ മീഡിയയിലൂടെ തന്നെ വൈദ്യര്‍ക്കര്‍ക്ക് പണി കിട്ടുകയാണ്. മോഹനന്‍ വൈദ്യരുടെ മിക്ക അവകാശവാദങ്ങളും കല്ലുവച്ച നുണയും അസംബന്ധവുമാണെന്ന് ജനകീയാരോഗ്യ പ്രവര്‍ത്തകര്‍ തെളിവു സഹിതം ചൂണ്ടിക്കാട്ടുന്നത്. നിപ്പ ബാധിത കാലത്ത് ഇങ്ങനെയാരു വൈറസ് ഇല്ലെന്നും ഇതെല്ലാം ബഹുരാഷ്ട്ര കുത്തക കമ്പനികളുടെ പ്രചാരണമാണെന്ന് പറഞ്ഞ്, പേരാമ്പ്രയിൽ നിന്ന് വവ്വാല്‍ കടിച്ച പഴം ശേഖരിച്ച് തിന്നു കാണിച്ച്‌ത് വന്‍ വിവാദമായിരുന്നു. എന്നാല്‍ സര്‍ക്കാര്‍ ഇതിനെതിരെ കര്‍ശനമായി നടപടികളെടുക്കുവാന്‍ ശുപാര്‍ശ ചെയ്തതോടെ 'ഞാനിനി ചികിത്സിക്കാനേയില്ല' എന്ന് ആണയിട്ടു പറഞ്ഞ് തടിയൂരിയ ഇദ്ദേഹം വീണ്ടും തന്റെ ചികിത്സ തുടരുകയായിരുന്നു.
നിരവധി പേരെ ചികിത്സിച്ച് ഭേദമാക്കി എന്ന് വീഡിയോ അവരെ കൊണ്ട് തന്നെ പ്രചരിപ്പിച്ചാണ് മോഹനന്‍ വൈദ്യര്‍ തന്റഎ ഡിമാന്‍ഡ് വര്‍ധിപ്പിച്ച് പോന്നിരുന്നത്. ക്യാന്‍സര്‍ രോഗിയെ ചികിത്സിച്ച് ഭേദപ്പെടുത്തിയെന്നും നിപ്പ എന്നത് ഒരുആഗോള മരുന്ന് കമ്പനിയുടെ സൃഷ്ടി മാത്രമാണ് എന്നുമുള്‍പ്പടെയുള്ള വാദങ്ങളാണ് നേരത്തെ വൈദ്യന്‍ പ്രചരിപ്പിച്ചിരുന്നത്. ഒടുവില്‍ ക്യാന്‍സര്‍ മാറി എന്ന അവകാശവാദവുമായി എത്തിയ സ്ത്രീ തന്നെ മോഹനന്‍ വൈദ്യര്‍ തന്നെ മാര്‍ക്കറ്റിങ്ങിനായി ഉപയോഗി്ക്കുകയായിരുന്നു എന്നും വെളിപ്പെടുത്തിയത്.
വര്‍ഷങ്ങളോളം ചികിത്സിച്ചിട്ടും മാറാത്ത കാന്‍സര്‍ മോഹനന്‍ ചികിത്സിച്ച് ഭേദമാക്കി എന്ന വാദവുമായി വീഡിയോ ഇക്കഴിഞ്ഞ മെയില്‍ ആണ് പ്രചരിച്ചത്. എറണാകുളത്ത് താമസക്കാരിയായ റീന മനോഹര്‍ എന്ന സ്ത്രീയുടെ പേരിലാണ് വീഡിയോ പ്രചരിച്ചത്. 2016 മുതല്‍ കാന്‍സര്‍ ബാധിതയാണെന്നും ആദ്യം ബ്രസ്റ്റ് കാന്‍സറായിരുന്നെന്നും എറണാകുളം വെല്‍ കെയര്‍ ഹോസ്പിറ്റലില്‍ ട്രീറ്റ്‌മെന്റിലായിരുന്നു എന്നു അവര്‍ വീഡിയോയില്‍ പറയുന്നുണ്ട്. ബ്രസ്റ്റ് കാന്‍സറിന് ആറ് കീമോ ചെയ്ത് കഴിഞ്ഞപ്പോള്‍ എല്ലിന് കാന്‍സര്‍ ബാധിച്ചു എന്ന് ഡോക്ടര്‍ പറഞ്ഞു. വി പി ഗംഗാധരന്‍ ഡോക്ടറായിരുന്നു ചികിൽസിച്ചത്. അതിന് ശേഷം 12 മാസം കൊണ്ട് 12 കീമോ തെറാപ്പി ചെയ്തു. അതിന് ശേഷം മൂന്നു മാസം കഴിഞ്ഞ് ഫോളോ അപ്പിന് ചെന്നപ്പോള്‍ ലിവറിലേക്ക് ബാധിച്ചിട്ടുണ്ട് എന്ന് ഡോക്ടര്‍ പറഞ്ഞു എന്നും ഇവര്‍ പറയുന്നു. അതിന് 12 കീമോ ചെയ്തു. അപ്പോഴേക്കും എഴുന്നേല്‍ക്കാന്‍ വയ്യാതെയി. അതിനെ തുടര്‍ന്നാണ് മോഹനന്‍ വൈദ്യരുടെ അടുത്ത് എത്തിയതെന്നും ഇവര്‍ പറയുന്നു.
മൂന്നു മാസത്തെ ചികിത്സ കൊണ്ട് നല്ല മാറ്റം വന്നു എന്ന് ഇവര്‍ പറയുന്നു. അത് ഫേസ്‌ബുക്കില്‍ പോസ്റ്റു ചെയ്‌തെന്നും അത് ആരുടെയും പ്രേരണ കൊണ്ടല്ലെന്നും ഇവര്‍ പറയുന്നു. മൊബൈല്‍ നമ്പർ ഉള്‍പ്പെടെ വീഡിയോയില്‍ ഇവര്‍ പങ്കു വെക്കുന്നുണ്ട്. ആ ഫോൺ നമ്പറിൽ ബന്ധപ്പെട്ട് ഒരു ചെറുപ്പക്കാരന്‍ സംസാരിക്കുന്ന വോയ്‌സ് ക്ലിപ്പുകൂടെ ചേരുമ്പോഴാണ് മോഹനന്റെ തട്ടിപ്പ് പുറത്തു വരുന്നത്. മരുന്നു കഴിചപ്പോള്‍ അല്‍പ്പം ഭേദമുണ്ടായി എങ്കിലും ഇപ്പോള്‍ നല്ല വേദനയുണ്ടെന്നും രോഗ നിര്‍ണയം നടത്തുന്നതിനോ അതിന്റെ തീവ്രത മനസ്സിലാക്കുന്നതിനോ വേണ്ട അറിവും ഉപകരണങ്ങളും മോഹനന് ഇല്ലെന്നും റീന പറയുന്നു. ഒരാളെയും താന്‍ അങ്ങോട്ട് റെക്കമെന്‍ന്‍ഡ് ചെയ്യില്ലെന്നും ഇവര്‍ പറയുന്നുണ്ട്. ഈ തട്ടിപ്പ് പുറത്തു പറയുന്നതില്‍ തനിക്ക് വിരോധമില്ലെന്നും ഫോണ്‍ സംഭാഷണത്തില്‍ ഇവര്‍ പറയുന്നുണ്ട്. മോഹനന്‍ മാര്‍ക്കറ്റിംഗിനായി തന്നെ ഉപയോഗിക്കുകയായിരുന്നു എന്നും ഇവര്‍ തുറന്നു പറഞ്ഞിരുന്നു.
https://www.facebook.com/Malayalivartha
























