സുപ്രീം കോടതി വിധി നടപ്പാക്കാതിരിക്കാന്‍ എന്തൊക്കെ ചെയ്യാമോ അതൊക്കെ ചെയ്തു; പക്ഷെ അടുത്ത മണ്ഡലകാലത്ത് ആത്മാഭിമാനമുള്ള സ്ത്രീകള്‍ അവകാശങ്ങള്‍ സ്ഥാപിച്ചെടുത്തിരിയ്ക്കും- മുന്നറിയിപ്പുമായി ശബരിമലയില്‍ ദര്‍ശനം നടത്തിയ ബിന്ദു അമ്മിണി

ശബരിമലയില്‍ ദര്‍ശനം നടത്തിയ ബിന്ദു അമ്മിണി മുന്നറിയിപ്പുമായി രംഗത്ത്. അടുത്ത മണ്ഡലകാലം എത്താറായെന്നും ആത്മാഭിമാനമുള്ള സ്ത്രീകള്‍ അവകാശങ്ങള്‍ സ്ഥാപിച്ചെടുത്തിരിക്കുമെന്നുമാണ് അമ്മിണിയുടെ പ്രതികരണം. സുപ്രീം കോടതി വിധി വന്നിട്ട് ഒരു വര്‍ഷമാകുന്നുവെന്നും എന്നാല്‍ ശബരിമലയില്‍ പോകാനെത്തിയ സ്ത്രീകളെ മാനസാന്തരപ്പെടുത്തി തിരിച്ചയക്കാനാണ് സര്‍ക്കാരും പൊലീസും ശ്രമിച്ചതെന്ന് ബിന്ദു അമ്മിണി ഫേസ്ബുക്കിലൂടെ വിമർശിക്കുന്നു.
ഫേസ്ബുക്ക് പോസ്‌റ്റിന്റെ പൂര്‍ണരൂപം-
'അടുത്ത മണ്ഡലകാലമെത്താറായി. സുപ്രീം കോടതി വിധി വന്നിട്ട് ഒരു വര്‍ഷം തികയാന്‍ പോകുന്നു. ലിംഗനീതിയുമായ് ബന്ധപ്പെട്ട ശബരിമല വിധി നടപ്പാക്കുന്നതിന് കഴിഞ്ഞ ഒരു വര്‍ഷക്കാലമായ് സംസ്ഥാന സര്‍ക്കാര്‍ എന്തൊക്കെ ചെയ്തു. സ്ത്രീകള്‍ ശബരിമലയിലേക്ക് പുറപ്പെട്ടിട്ടുണ്ടോ എന്ന് പരിശോദിക്കാനായ് മുക്കിന് മുക്കിന് പോലീസ് പരിശോധന ഏര്‍പ്പെടുത്തി. ആരെങ്കിലും പോകാനായ് എത്തിയിട്ടുണ്ടെന്ന് ബോധ്യപ്പെട്ടാല്‍ അവരെ മാനസാന്തരപ്പെടുത്തി തിരിച്ചയക്കാന്‍ പോലീസിന് പ്രത്യേക ട്രെയിനിംഗ് നല്കി.
പത്തിനും അന്‍പതിനും ഇടയില്‍ പ്രായമുള്ള സ്ത്രീകളെ കണ്ടെത്താന്‍ സ്ത്രീകളുടെഐഡന്റിറ്റി കാര്‍ഡ് പരിശോധന നടത്തുന്നു. മാത്രമല്ല യുവതികളെ കണ്ടെത്താന്‍ സാധ്യമായ എല്ലാ ഇടങ്ങളിലും ക്യാമറ സ്ഥാപിച്ചു. ചുരുക്കി പറഞ്ഞാല്‍ സുപ്രീം കോടതി വിധി നടപ്പാക്കാതിരിക്കാന്‍ എന്തൊക്കെ ചെയ്യാമോ അതൊക്കെ ചെയ്തു. അടുത്ത മണ്ഡലകാലം വരുന്നു. ആത്മാഭിമാനമുള്ള സ്ത്രീകള്‍ അവകാശങ്ങള്‍ സ്ഥാപിച്ചെടുത്തിരിയ്ക്കും.'
https://www.facebook.com/Malayalivartha
























