വര്‍ദ്ധിച്ചുവരുന്ന തീവ്രവാദ ഭീഷണിയും യുവതിപ്രവേശനത്തെ തുടര്‍ന്നുണ്ടാകുന്ന സുരക്ഷാപ്രശ്‌നങ്ങളും കണക്കിലെടുത്ത് പൊലീസ് സുരക്ഷ കൂടുതല്‍ ശക്തമാക്കുന്നു

വര്‍ദ്ധിച്ചുവരുന്ന തീവ്രവാദ ഭീഷണിയും യുവതിപ്രവേശനത്തെ തുടര്‍ന്നുണ്ടാകുന്ന സുരക്ഷാപ്രശ്‌നങ്ങളും കണക്കിലെടുത്ത് പൊലീസ് സുരക്ഷ കൂടുതല്‍ ശക്തമാക്കുന്നു. അതിന്റെ ഭാഗമായി ആധുനിക സുരക്ഷാ ഉപകരണങ്ങള്‍ വാങ്ങാനും തീരുമാനിച്ചു. ലക്ഷക്കണക്കിന് ആളുകള്‍ എത്തുന്ന ശബരിമലയില്‍ പഴുതടച്ച സുരക്ഷ ഒരുക്കുക ശ്രമകരമാണ്. ഭക്തരുടെ പ്രതിഷേധത്തിന്റെ മറവില്‍ ദേശവിരുദ്ധ ശക്തികള്‍ ശബരിമലയില്‍ കടന്ന്കയറാന്‍ ശ്രമിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് മണ്ഡലകാലത്തിന് മൂന്ന് മാസം ശേഷിക്കെ പൊലീസ് മുന്നൊരുക്കങ്ങള്‍ തുടങ്ങിയത്.
സ്‌ഫോടക വസ്തുക്കള്‍ കണ്ടെത്താന്‍ സഹായിക്കുന്ന എക്‌സ്‌പ്ലോസീവ് ഡിറ്റക്ടറുകള്‍, പോര്‍ട്ടബിള്‍ എക്‌സ് റേ മെഷിനുകള്‍, വാഹനങ്ങളുടെ അടിഭാഗം പരിശോധിക്കുന്ന ബോട്ടം ഇന്‍സ്‌പെക്ഷന്‍ മെഷിനുകള്‍ ഇവ വാങ്ങുന്നതിനുള്ള ടെണ്ടറുകള്‍ കേരള പോലീസ് ക്ഷണിച്ചു. ശബരിമലയിലെ സുരക്ഷയ്ക്ക് വേണ്ടിയാണിതെന്നും വ്യക്തമാക്കിയിട്ടുണ്ട്.
വിദേശ നിര്‍മിത ഉത്പന്നങ്ങളും പൊലീസ് വാങ്ങും. ശബരിമലയിലേക്ക് വരുന്ന എല്ലാ വാഹനങ്ങളും പരിശോധിക്കും. വാഹനത്തിനകത്തോ, പുറത്തോ, അടിയിലോ എന്തെങ്കിലും തരത്തിലുള്ള സ്‌ഫോടക വസ്തുക്കള്‍ ഉണ്ടോ എന്ന് പരിശോധിക്കും ബോട്ടം സ്‌കാന്‍ ഇതുവരെ ശബരിമലയില്‍ ഉപയോഗിച്ചിട്ടില്ല. വരുന്ന മണ്ഡലകാലത്ത് യുവതീപ്രവേശനം അടക്കമുള്ള പ്രശ്‌നങ്ങള്‍ രൂക്ഷമാകാന്‍ സാധ്യതയുണ്ട്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നടക്കം യുവതികള്‍ ഇത്തവണയും എത്തിയേക്കും. കാശ്മീര്‍ പ്രശ്‌നം അടക്കം നിലവിലുള്ളതിനാല്‍ തീവ്രവാദ ഭീഷണിയും മാവോയിസ്റ്റുകളുടെ ആക്രമണവും തള്ളിക്കളയാനാകില്ല. ബേസ് ക്യാമ്പായ നിലയ്ക്കലില്‍ കൂടുതല്‍ സൗകര്യങ്ങളൊരുക്കും. അവിടെ മുതല്‍ കര്‍ശന സുരക്ഷാ സംവിധാനങ്ങളുണ്ടാകും. കൂടുതല്‍ സി.സി.ടി.വി ക്യാമറകള്‍ സ്ഥാപിക്കും.
തമിഴ്‌നാട് അതിര്‍ത്തിയോട് ചേര്‍ന്ന വനമേഖലയിലൂടെ മാവോയിസ്റ്റുകളും മറ്റും എത്താനുള്ള സാധ്യത തള്ളിക്കളയുന്നില്ല. വനംവകുപ്പിന്റെ സഹകരണത്തോടെയാവും ഇവിടങ്ങളില്‍ സുരക്ഷ ഒരുക്കുക. പരമ്പരാഗത കാനനപാതയിലൂടെ നിരവധി പേര്‍ തീര്‍ത്ഥാടനത്തിന് എത്തുന്നുണ്ട്. അവരെയെല്ലാം നിരീക്ഷിക്കാനുള്ള സംവിധാനം ഒരുക്കും. മലയാളമാസം ഒന്നാം തീയതി നടതുറക്കുമ്പോള്‍ കുറേ മാസങ്ങളായി പ്രശ്‌നങ്ങളൊന്നുമില്ല. എന്നാല്‍ മണ്‍ലകാലം അടുക്കുന്നതോടെ അതിനുള്ള സാധ്യത തള്ളിക്കളയാനാകില്ല. അഞ്ച് നിയമസഭാ മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പും അടുത്ത വര്‍ഷം തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പും നടക്കുന്നുണ്ട്. അതിനാല്‍ യുവതീപ്രവേശനത്തിനെതിരായ സമരവും നാമജനഘോഷയാത്രയും മറ്റും ഉണ്ടാകാനുള്ള സാധ്യതയുണ്ട്.
പമ്പ ഗണപതിക്ഷേത്രം കഴിഞ്ഞ് മലകയറ്റം തുടങ്ങുന്നിടത്ത് എല്ലാ ഭക്തരെയും കര്‍ശനമായി പരിശോധിക്കും. ഇരുമുടിക്കെട്ട് അടക്കം പരിശോധിക്കാനുള്ള സംവിധാനങ്ങള്‍ നിലവിലുണ്ട്. ശബരിമലയുടെ ഭൂമിശാസ്ത്രം കൂടി കണക്കിലെടുത്തുള്ള സുരക്ഷയ്ക്കുള്ള പദ്ധതിയാണ് നടപ്പാക്കുന്നത്. കേന്ദ്രസര്‍ക്കാരിന്റെ സഹായവും ഉണ്ടാകും. കഴിഞ്ഞ സീസണില്‍ ഡ്രോണ്‍ അടക്കം സുരക്ഷാക്രമീകരണങ്ങളുടെ ഭാഗമായി ഉപയോഗിച്ചിരുന്നു. അത് പോലെ സ്വകാര്യവാഹനങ്ങള്‍ പമ്പയിലേക്ക് കടത്തിവിട്ടിരുന്നില്ല. എന്നാല്‍ ഹൈക്കോടതി അത് റദ്ദാക്കി. അതിനാല്‍ വാഹനങ്ങള്‍ മുഴുവനും അടിഭാഗവും പരിശോധിക്കാന്‍ തീരുമാനിച്ചത്. ഇത് രൂക്ഷമായ ഗതാഗതക്കുരുക്ക് സൃഷ്ടിക്കും. പൊതുഗതാഗതത്തെ ആശ്രയിക്കുന്നതാകും ഭക്തര്‍ക്ക് കൂടുതല്‍ ഉത്തമം.
https://www.facebook.com/Malayalivartha
























