കണ്ണിരോണം... സുപ്രീം കോടതിയുടെ ശക്തമായ വിധിയോടെ കൊച്ചി മരട് ഫ്‌ളാറ്റില്‍ താമസിച്ച പലരും ബന്ധുവീട്ടിലേക്ക് മാറിത്തുടങ്ങി; നാല് കെട്ടിട സമുച്ചയങ്ങളിലായി ആകെ 370 ഫ്‌ളാറ്റുകള്‍; പൊളിക്കാന്‍ മാത്രം ചെലവ് 30 കോടി; കയ്യൊഴിഞ്ഞ് മുതലാളിമാരും

കൊച്ചി മരടിലെ ഫ്‌ളാറ്റ് എത്രയും വേഗം പൊളിക്കണമെന്ന് സുപ്രീം കോടതിയുടെ അന്ത്യശാസനം വന്നു കഴിഞ്ഞു. നദി കയ്യേറ്റക്കാര്‍ക്ക് ഏറ്റവും വലിയ അടിയാണ് സുപ്രീം കോടതിയുടെ ഈ തീരുമാനം. പക്ഷെ അതിന്റെ മുതലാളിമാര്‍ രക്ഷപ്പെടുമ്പോള്‍ അത് വിലക്ക് വാങ്ങിയവര്‍ എന്ത് ചെയ്യണമെന്നറിയാതെ പരക്കം പായുകയാണ്. വസ്തു വിറ്റും കടമെടുത്തും ലോണെടുത്തും കൊച്ചിയില്‍ ഒരു ഫ്‌ളാറ്റ് സ്വന്തമാക്കിയവര്‍ സങ്കട കടലിലാണ്. ആയുഷ്‌ക്കാലം കൊണ്ട് നേടിയ വലിയ സമ്പാദ്യം തവിട് പൊടിയാകുകയാണ്.
മരടിലെ ഫ്‌ളാറ്റുടമകളുടെ എല്ലാ പ്രതീക്ഷകളും നശിച്ചു കഴിഞ്ഞു. ചിലര്‍ ബന്ധുവീടുകളിലേക്ക് മാറിക്കഴിഞ്ഞു. മറ്റുള്ളവര്‍ക്ക് എന്താണ് ചെയ്യേണ്ടതെന്നുപോലും അറിയില്ല. ഫ്‌ളാറ്റുകള്‍ ഉടമകള്‍ക്ക് വിറ്റ് മാറിയ ബില്‍ഡര്‍മാരാകട്ടെ ഒന്നിനും തയ്യാറാകുന്നില്ല. അതേസമയം ഫ്‌ളാറ്റ് പൊളിക്കേണ്ടി വന്നാല്‍ എല്ലാവര്‍ക്കും പുതിയ ഫ്‌ളാറ്റുകള്‍ പണിതുനല്‍കുമെന്ന് ആല്‍ഫാ വെന്‍ഞ്ചേഴ്‌സ് ഉടമ നേരത്തേ വ്യക്തമാക്കിയിരുന്നു. അതാണ് ഏക ആശ്വാസം. അതെന്ന് കിട്ടും. വെറുതേ കിട്ടുമോ എന്ന ആശങ്കകള്‍ ബാക്കി.
5 ഫ്‌ളാറ്റുകളാണ് പൊളിക്കാന്‍ ആവശ്യപ്പെട്ടിട്ടുള്ളതെങ്കിലും നാലെണ്ണം മാത്രമാണ് പണിപൂര്‍ത്തിയായി കൈമാറ്റം ചെയ്തിട്ടുള്ളത്. മരട് ശ്മശാനത്തിനടുത്ത് നിര്‍മാണം തുടങ്ങാനിരുന്ന ഫ്‌ളാറ്റും പൊളിക്കാന്‍ പറഞ്ഞിട്ടുണ്ട്. നെട്ടൂരിലെ ആല്‍ഫ വെഞ്ചേഴ്‌സ്, ജയിന്‍ ഹൗസിങ്, കുണ്ടന്നൂരിലെ ഹോളി ഫെയ്ത്ത്, കണ്ണാടിക്കാട് ഗോള്‍ഡന്‍ കായലോരം എന്നീ ഫ്‌ളാറ്റുകള്‍ക്കാണ് ഉത്തരവ് ബാധകമായിട്ടുള്ളത്. ഹോളിഡേ ഹെറിറ്റേജ് എന്ന ഫ്‌ളാറ്റ് നിര്‍മ്മാണ അനുമതി ലഭിച്ചിരുന്നെങ്കിലും ഫ്‌ളാറ്റ് നിര്‍മ്മാണം ആരംഭിക്കാതിരുന്നതിനാല്‍ ഉത്തരവ് ബാധകമല്ല. ഇതില്‍ ഹോളിഫെയ്ത്ത് കായലിലേക്ക് ഇറങ്ങിയാണ് നില്‍ക്കുന്നത്.
നിയമത്തിന്റെ എല്ലാ നൂലാമാലകളും പരിശോധിച്ച ശേഷമാണ് എല്ലാവരും ഫ്‌ളാറ്റ് വാങ്ങിയിരുന്നത്. ബാങ്ക് ലോണ്‍ എടുത്തപ്പോഴും അഭിഭാഷകരടക്കം തലനാരിഴകീറി നിയമ ലംഘനമുണ്ടോയെന്ന വിലയിരുത്തിയ ശേഷമാണ് വായ്പ അനുവദിച്ചത്. അപ്പോഴൊന്നും തീര സംരക്ഷണ നിയമത്തിന്റെ ഊരാക്കുടുക്ക് മറഞ്ഞ് കിടപ്പുണ്ടെന്ന് വാങ്ങിയവര്‍ പറയുന്നത്. 60 ലക്ഷം രൂപമുതല്‍ ഒന്നരകോടി വരെ വിലവരുന്ന ഫ്‌ളാറ്റുകളാണ് വിറ്റുപോയത്. ഫ്‌ളാറ്റുമില്ല ലോണടയ്‌ക്കേണ്ട അവസ്ഥയിലുമായി.
നിയമക്കുരുക്കില്‍ പെടുന്നതിന് മുമ്പും കച്ചവടം പൊടിപൊടിച്ചു. ഒരു മാസം മുമ്പ് 80 ലക്ഷം രൂപയ്ക്ക് ആല്‍ഫ സെറീനില്‍ ഒരു ഫ്‌ളാറ്റ് കൈമാറ്റം നടന്നു. എല്ലാ നിയമങ്ങളും പാലിച്ചാണ് ഫ്‌ളാറ്റ് കെട്ടിയുയര്‍ത്തിയതെന്നായിരുന്നു ബില്‍ഡര്‍മാര്‍ വ്യക്തമാക്കിയിരുന്നത്. ഹൈക്കോടതിയും ഫ്‌ളാറ്റ് ഉടമകള്‍ക്ക് അനുകൂലമായി വിധി പ്രസ്താവിച്ചിരുന്നു. ഇതിനിടയില്‍ സുപ്രീം കോടതിയില്‍ എത്തിയപ്പോഴാണ് തീര സംരക്ഷണ നിയമങ്ങളുടെ ലംഘനം നടന്നതായി കണ്ടെത്തിത്. ഇതോടെയാണ് പൊളിക്കണമെന്ന് വ്യക്തമാക്കി ഉത്തരവിറങ്ങിയത്. ഇതാണ് എല്ലാം മാറി മറിഞ്ഞത്. ഇതോടെ ബില്‍ഡര്‍മാര്‍ക്കെതിരേ ഫ്‌ളാറ്റ് വാങ്ങിയവരും നിലപാട് സ്വീകരിച്ചു.
മരട് ഫ്‌ളാറ്റ് അങ്ങനെ വിവാദത്തിലായി. ആകെ 370 ഫ്‌ളാറ്റുകളാണ് ഈ നാല് കെട്ടിട സമുച്ചയങ്ങളിലായുള്ളത്. കുറച്ചെണ്ണത്തില്‍ ആളുകളില്ല. ഉടമകളില്‍ കുറേപ്പേര്‍ വിദേശത്തു ജോലി ചെയ്യുന്നവരാണ്. ഇതില്‍ ഫ്‌ളാറ്റുകള്‍ വാങ്ങി വാടകയ്ക്ക് കൊടുത്തവരും അവധിനാളുകളില്‍ വരുമ്പോള്‍ താമസിക്കാനായി ഫ്‌ളാറ്റ് സൂക്ഷിച്ചിട്ടുള്ളവരും ഉണ്ട്. പ്രമുഖ സിനിമാ നടന്‍മാരും കോര്‍പറേറ്റ് കമ്പനികളില്‍ ജോലി നോക്കുന്നവരും ഫ്‌ളാറ്റ് ഉടമകളായുണ്ട്.
അതേസമയം പൊളിക്കലും ഒര ചടങ്ങാണ്. ഏകദേശം 30 കോടി രൂപയാണ് പൊളിക്കാന്‍ ചെലവ് കണക്കാക്കുന്നത്. പരിസ്ഥിതി പ്രശ്‌നമുണ്ടാകാതെ പൊളിച്ച് നീക്കുന്ന അവശിഷ്ടങ്ങള്‍ നിക്ഷേപിക്കുന്നതിന് അനുയോജ്യമായ സ്ഥലവും നഗരസഭ കണ്ടെത്തേണ്ടതുണ്ട്. എന്തായാലും വല്ലാത്തൊരു ധര്‍മ്മ സങ്കടത്തിലാണ് ഫ്‌ളാറ്റ് വാങ്ങിയവര്‍.
https://www.facebook.com/Malayalivartha























