വൈദികര്‍ കന്യാസ്ത്രീകളെ രണ്ടാംതരക്കാരായാണ് കാണുന്നതെന്ന രൂക്ഷവിമര്‍ശനവുമായി ഫാദര്‍ ജോര്‍ജ്ജ് വലിയപാടത്ത്

വൈദികര്‍ കന്യാസ്ത്രീകളെ രണ്ടാംതരക്കാരായാണ് കാണുന്നതെന്ന രൂക്ഷവിമര്‍ശനവുമായി ഫാദര്‍ ജോര്‍ജ്ജ് വലിയപാടത്ത്. കപ്പൂച്ചിന്‍ സഭയുടെ അസീസി മാസികയിലെഴുതിയ ലേഖനത്തിലാണ് ജോര്‍ജ്ജ് വലിയപാടത്ത് വിമര്‍ശനം ഉന്നയിക്കുന്നത്. സിസ്റ്റര്‍ ലൂസി കളപ്പുരയെ സഭയില്‍ നിന്ന് പുറത്താക്കിയതിന്റെ പശ്ചാത്തലത്തിലാണ് അദ്ദേഹം ലേഖനം എഴുതിയിരിക്കുന്നത്. സഭയില്‍ എക്കാലത്തും പുരുഷമേധാവിത്വം നിലനിന്നിരുന്നെന്ന് കാര്യകാരണ സഹിതം അദ്ദേഹം വിശദീകരിക്കുന്നു.
സന്യാസവസ്ത്രം ഉപേക്ഷിക്കുന്നതിനെക്കുറിച്ച് നിയമാവലിയില്‍ പ്രത്യേകിച്ച് ഒന്നും പറയുന്നില്ലെങ്കിലും സന്യസ്തരായ പുരുഷന്മാര്‍ സന്യാസവസ്ത്രം ഉപേക്ഷിച്ച്, സാധാരണ വസ്ത്രമണിഞ്ഞ് യാത്ര ചെയ്യാനും ടൂറ് പോകാനും സിനിമ കാണാനും മറ്റും തുടങ്ങി. തികച്ചും ന്യായമായ കാരണങ്ങളുടെ പേരില്‍ ആണെങ്കില്‍ പോലും, പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍ നല്കുന്ന ട്രാന്‍സ്ഫര്‍ ഓര്‍ഡര്‍ അനുസരിക്കാതെ താന്‍ ഉദ്ദേശിച്ച സ്ഥലത്തുതന്നെ വാസം തുടര്‍ന്നിട്ടുള്ള അംഗങ്ങള്‍ മിക്കവാറും പുരുഷ സന്യാസ സമൂഹങ്ങളില്‍ നിരവധിയുണ്ട്. എന്നും അദ്ദേഹം ലേഖനത്തില്‍ വ്യക്തമാക്കുന്നു. അനുവാദമില്ലാതെ പൊതു മാധ്യമങ്ങള്‍ക്കു മുന്നില്‍ പ്രത്യക്ഷപ്പെടുന്നതിന് അംഗങ്ങള്‍ക്ക് കഴിയില്ലെങ്കിലും ചിലരെങ്കിലും പൊതു ജനമധ്യത്തില്‍ മാധ്യമങ്ങളിലൂടെ ഉത്തരവാദിത്തമില്ലാത്ത ചര്‍ച്ചകളും പ്രസ്താവനകളും നടത്തുന്നതും പുരുഷ സന്യാസത്തിലെ കാഴ്ചകളാണെന്നും അദ്ദേഹം ആരോപിക്കുന്നു.
മാധ്യമങ്ങളോട് സംസാരിച്ചതിനും ചുരിദാര്‍ ധരിച്ച് പൊതുസമൂഹത്തിന് മുന്നില്‍ പ്രത്യക്ഷപ്പെട്ടതിനും കാര്‍ വാങ്ങിയതിനും ആണ് സിസ്റ്റര്‍ ലൂസിക്കെതിരെ സഭ തിരിഞ്ഞതും പിന്നീട് പുറത്താക്കിയതും. പുരുഷ സന്യാസസമൂഹങ്ങളില്‍ പ്രൊവിന്‍ഷ്യല്‍ സുപ്പീരിയറിന് പോലും കാറുകള്‍ ഇല്ലാതിരുന്ന എഴുപതുകളില്‍ ചില അംഗങ്ങള്‍ക്ക് അത്തരം വാഹനങ്ങള്‍ അനുവദിക്കപ്പെട്ടിരുന്നു. സ്വന്തം ഉപയോഗത്തിന് കാറുണ്ടായിരിക്കുക എന്നത് വലിയ ആഢംബരമായിരുന്ന കാലമായിരുന്നു അത്. പിന്നീട് സന്യാസ സമൂഹങ്ങളില്‍ പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍മാര്‍ക്ക് ജീപ്പോ, കാറോ ഒക്കെ ആകാമെന്നായി. പിന്നീടത് കന്യാസ്ത്രീകളുടെ നേതൃത്വത്തിലേക്കും അത് വ്യാപിച്ചു. അതേ കാലത്താണ് ആവശ്യത്തിനനുസരിച്ച് ഇരുചക്രവാഹനങ്ങള്‍ പുരുഷ സന്യാസാശ്രമങ്ങളില്‍ കയറി വന്നത്. കാറുകള്‍ അംഗങ്ങളിലേക്ക് വ്യാപിക്കാന്‍ കുറച്ചു കൂടി സമയമെടുത്തു. 'ഗള്‍ഫില്‍ പോയ ചേട്ടന്റെ കാറ്', 'വീട്ടില്‍ ഉപയോഗിക്കാന്‍ ആളില്ലാത്തതിനാല്‍ വെറുതേ കിടന്നാല്‍ തുരുമ്പിച്ചു പോകുമെന്നതിനാല്‍ വല്ലപ്പോഴും ചൂടാക്കി വയ്ക്കാന്‍ തന്നു വിട്ട കാറ്', 'വീട്ടുകാര്‍ വാങ്ങിത്തന്ന കാറ്' എന്നിത്യാദി നാമധേയങ്ങളില്‍ പതുക്കെ പതുക്കെ കാറുകള്‍ ആശ്രമ മുറ്റത്ത് കയറിക്കിടക്കാന്‍ തുടങ്ങിയെന്നും ഫാദര്‍ ജോര്‍ജ്ജ് വലിയപാടത്ത് ചൂണ്ടിക്കാട്ടുന്നു.
നിത്യവ്രതവാഗ്ദാനം കഴിഞ്ഞ് ഒരു പത്തു വര്‍ഷത്തിനകം ഒരു വിദേശയാത്രയെങ്കിലും നടത്താത്ത പുരുഷ സന്യസ്തര്‍ വിരലിലെണ്ണാനേ കാണൂ.
ഇത്തരം കാര്യങ്ങള്‍ക്ക് സന്യാസ സഭയുടെ നിയമാവലി കൃത്യമായി അനുവാദം നല്കുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. പുരുഷാധിപത്യത്തെക്കുറിച്ച് ചോദിക്കുമ്പോള്‍, 'സഭയിലോ? ഛെ! ഇല്ലേ ഇല്ല!' എന്നു മാത്രം പറയരുത്. പുരുഷ സന്യസ്തരില്‍ ചിലര്‍ ഒരു പ്രത്യേക ശുശ്രൂഷയ്ക്ക് ആരംഭമിടുകയും ഒരു പക്ഷേ, അവിടെ നിന്ന് മാറ്റം കൊടുക്കുമ്പോള്‍, അതനുസരിക്കാതെ, 'താന്‍ ഇവിടെ ആയിരിക്കുന്നതാണ് കൂടുതല്‍ പ്രൊഡക്റ്റീവ് ആയിരിക്കാന്‍ നല്ലത്' എന്ന ന്യായത്താല്‍ അവിടെ തുടരുകയും ചെയ്ത കഥകള്‍ കേരളത്തില്‍ നിരവധിയാണ്.
കോണ്‍ഗ്രിഗേഷന്‍ വിധി പറഞ്ഞെങ്കിലും അതിനെ ചോദ്യം ചെയ്ത് സിസ്റ്റര്‍ ലൂസി അപ്പീലിന് പോയിരിക്കുന്നതിനാല്‍, തീരുമാനം വരുന്നതുവരെ അവര്‍ സിസ്റ്റര്‍ ലൂസി തന്നെയാണ്. അക്കമിട്ട് നിരത്തിയ കാരണങ്ങളുടെ പേരിലും നടപടിക്രമങ്ങള്‍ പാലിച്ചും ലൂസിയുടെ സന്യാസസമൂഹാംഗത്വം കോണ്‍ഗ്രിഗേഷന്‍ റദ്ദാക്കിയിരിക്കുന്നതിനാല്‍, റോമില്‍ നിന്ന് മറിച്ച് ഒരു തീരുമാനം ഉണ്ടാകാനുള്ള സാധ്യത തുലോം പരിമിതമായാണ് കാണുന്നത്. അവിടെ സി. ലൂസി തോല്ക്കും. കോണ്‍ഗ്രിഗ്രേഷന്‍ ജയിക്കുമെന്നും ഫാദര്‍ പറയുന്നു.
https://www.facebook.com/Malayalivartha























