കരാറുകാരന്റെ ആത്മഹത്യയിൽ കോണ്‍ഗ്രസിന് കുരുക്ക് മുറുകുന്നു ; മുതലെടുപ്പ് നടത്തി സി.പി.എം

കെ. കരുണാകരന്‍ ആശുപത്രി നിര്‍മിച്ച കരാറുകാരന്‍ ആത്മഹത്യ ചെയ്ത സംഭവം വിവാദമാകുന്നു. മരണത്തില്‍ ദുരൂഹതയുണ്ടെന്ന് സ്വയംജീവനൊടുക്കിയ ജോയിയുടെ കുടുംബം ആരോപിച്ചു. മരണം നടന്ന ദിവസം കോണ്‍ഗ്രസുകാര്‍ ആശുപത്രിയിലേക്ക് അദ്ദേഹത്തെ വിളിച്ചുവരുത്തുകയായിരുന്നു. മുദ്രപത്രം അടക്കമുളള രേഖകള്‍ സഹിതമാണ് ജോയി പോയത്. ആ രേഖകള്‍ കാണാതായത് സംശയം ബലപ്പെടുത്തുന്നു. വിശദമായ അന്വേഷണം വേണമെന്നും കുടുംബം ആവശ്യപ്പെട്ടു. സംഭവത്തില്‍ രാഷ്ട്രീയ മുതലെടുപ്പിനായി സി.പി.എം കണ്ണൂര്‍ ജില്ലാനേതൃത്വം രംഗത്തെത്തിയിട്ടുണ്ട്. ഇത് കോണ്‍ഗ്രസ് നേതൃത്വത്തെ പ്രതിരോധത്തിലാക്കി.
ആത്മഹത്യ നടന്ന ദിവസം രാത്രി 3.30 വരെ ലീഡര്‍ കെ. കരുണാകരന്‍ ആശുപത്രിയില്‍ തെരച്ചില്‍ നടത്തിയെങ്കിലും ജോയിയെ കണ്ടെത്താനായില്ല. എന്നാല്‍ പിന്നീട് അവിടെ തന്നെ മൃതദേഹം കണ്ടെത്തിയതില്‍ ദുരൂഹതയുണ്ട്. കൊലപ്പെടുത്തി കഴിഞ്ഞ് മൃതദേഹം അവിടെ ഉപേക്ഷിച്ചതാകാമെന്നാണ് കരുതുന്നത്. കൈകളിലേയും ഒരു കാലിലെയും ഞരമ്പുകള്‍ മുറിച്ച നിലയില്‍ കണ്ടതിലും ദുരൂഹതയുണ്ടെന്നും കുടുംബം ആരോപിക്കുന്നു. ഒരു കോടി 34 ലക്ഷം രൂപയാണ് ജോയിക്ക് കോണ്‍ഗ്രസ് നേതാക്കള്‍ നല്‍കാനുണ്ടായിരുന്നു. ഓരോ കാരണം പറഞ്ഞ് കോണ്‍ഗ്രസ് നേതാക്കള്‍ ജോയിക്ക് പണം നല്‍കിയില്ല. സംഭവത്തില്‍ സിപിഎം ജില്ലാ സെക്രട്ടറി എംവി ജയരാജന്‍ അന്വേഷണം ആവശ്യപ്പെട്ടു. പണം നല്‍കുന്നതിനെ കുറിച്ച് സംസാരിക്കാന്‍ കോണ്‍ഗ്രസ് പ്രാദേശിക നേതൃത്വം ജോയിയെ ചര്‍ച്ചയ്ക്ക് വിളിച്ചിരുന്നു. അന്ന് രാത്രിയാണ് കാണാതായത്.
ലീഡര്‍ കെ കരുണാകരന്‍ മെമ്മോറിയല്‍ സഹകരണ ആശുപത്രിയുടെ കരാറുകാരന്‍ ചെറുപുഴ സ്വദേശി മുതുവാറക്കുന്നേല്‍ ജോസഫിനെയാണ് (55) ആശുപത്രി കെട്ടിടത്തിനു മുകളില്‍ കൈ ഞരമ്പ് മുറിച്ച് രക്തം വാര്‍ന്നു മരിച്ച നിലയില്‍ കഴിഞ്ഞ ബുധനാഴ്ചയാണ് കണ്ടെത്തിയത്. സംഭവ സ്ഥലത്ത് നിന്ന് ആത്മഹത്യാ കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്. ഇതില്‍ കടം കൊടുക്കാനുള്ളവരുടെയും തരാനുള്ളവരുടെയും പേരുകളുണ്ടായിരുന്നു. ആശുപത്രി നിര്‍മാണ ചെലവിലേക്കായി കോണ്‍ഗ്രസ് നേതൃത്വം പൊതു ജനങ്ങളിന്‍ നിന്ന് രണ്ട് കോടി രൂപയാണ് പിരിച്ചെടുത്തതെന്ന് പ്രദേശ വാസികള്‍ പറയുന്നു. എന്നിട്ടും ജോസഫിന് നല്‍കാനുള്ള ഒരു കോടി 34 ലക്ഷം കൊടുത്തില്ല. പ്രദേശത്ത് കോണ്‍ഗ്രസിനെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.
ജോസഫിനെ കാണാതായതിനെ തുടര്‍ന്ന് വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഇടപാട് തീര്‍ക്കുന്നത് സംസാരിക്കാനായി ബുധനാഴ്ച വൈകിട്ട് ചില കോണ്‍ഗ്രസ് നേതാക്കള്‍ ജോസഫിനെ ആശുപത്രിയിലേക്കു വിളിപ്പിച്ചിരുന്നു. അവിടെ എന്താണ് സംഭവിച്ചതെന്ന് അറിയില്ലെന്ന് ബന്ധുക്കള്‍ പറഞ്ഞു. ബുധനാഴ്ച വൈകുന്നേരം അഞ്ചോടെയാണ് ആശുപത്രിയിലേക്കു പോയതെന്ന് ബന്ധുക്കള്‍ പറഞ്ഞു. പിന്നീട് ആരും കണ്ടില്ല. ഫോണിലും ബന്ധപ്പെടാന്‍ കഴിഞ്ഞില്ല. ഭാര്യ: മിനി ജോയ്. മക്കള്‍: ഡെവിന്‍, മെലീസ, ഡെന്‍സ്. കെ. കരുണാകരന്റെ പേരില്‍ പണിയ ആശുപത്രിയുടെ നിര്‍മാണത്തിനായി കോടിക്കണക്കിന് രൂപ പിരിച്ചെടുത്തതായി ആക്ഷേപം ഉയര്‍ന്നിരുന്നു. കരാറുകാരനെ നേതാക്കള്‍ സമ്മര്‍ദ്ദത്തിലാക്കിയോ, മാനസികമായി പീഡിപ്പിച്ചിരുന്നോ തുടങ്ങിയ കാര്യങ്ങള്‍ അന്വേഷിക്കണമെന്ന് ബന്ധുക്കള്‍ ആവശ്യപ്പെട്ടു.
https://www.facebook.com/Malayalivartha























