വെറും പ്രണയസാഫല്യമല്ല ജന്മസാഫല്യമാണിത് ; എതിർപ്പുകളെ മറികടന്ന് ഒടുവിൽ വിജയരാജ മല്ലിക തന്റെ വസന്തസേനന് സ്വന്തമായി; മലയാളത്തിലെ ആദ്യത്തെ ട്രാന്‍സ്ജന്‍ഡര്‍ കവയത്രി വിജയരാജമല്ലിക വിവാഹിതയായി

സ്വപ്നങ്ങളിലൂടെ മാത്രം കണ്ടറിഞ്ഞ വസന്തസേനന്‍ ഒടുവില്‍ അവള്‍ക്കുമുമ്പില്‍ പ്രത്യക്ഷപ്പെട്ടു. മലയാളത്തിന്റെ ആദ്യത്തെ ട്രാന്‍സ്‌ജെന്‍ഡര്‍ കവയത്രി വിജയരാജമല്ലിക വിവാഹിതയായി. ഏറെനാളത്തെ പ്രണയത്തിനൊടുവിലാണ് തൃശ്ശൂര്‍ മണ്ണുത്തി സ്വദേശി ജാഷിമുമായി വിജയരാജമല്ലികയുടെ വിവാഹം നടന്നത്.
അക്ഷരങ്ങളിലൂടെ മാത്രം വിജയരാജമല്ലിക വസന്തസേനനെക്കുറിച്ച് പറഞ്ഞപ്പോൾ അവൾ കരുതിയിരുന്നില്ല തന്റെ ജീവിതത്തിലും ശരിക്കും വസന്തസേനൻ വരുമെന്ന് . സുഹൃത്ത് ജാഷിമിന്‍റെ രൂപത്തില്‍. വളരെനാള്‍ നീണ്ട സൗഹൃദത്തിനിടയില്‍ ഇരുവരും പിന്നീട് തിരിച്ചറിഞ്ഞു, തങ്ങള്‍ പരസ്പരം തേടിക്കൊണ്ടിരിക്കുകയായിരുന്നുവെന്ന്. ജാഷീമിന്റെ കുടുംബത്തിന്റെ എല്ലാ എതിര്‍പ്പുകളെയും മറികടന്ന് അവര്‍ ഒടുവിൽ വിവാഹജീവിതത്തിലേക്ക് കടന്നിരിക്കുകയാണ്. ഇന്നലെയായിരുന്നു ഇരുവരുടെയും വിവാഹം.
തൃശൂരിലെ ശാസ്ത്ര സാഹിത്യ പരിഷത്ത് സംസ്ഥാന കമ്മിറ്റി ഓഫിസില്‍ വെച്ചാണ് ഇരുവരുടെയും വിവാഹം നടന്നത് ഏറെനാളത്തെ പ്രണയമാണ് വിവാഹത്തിലെത്തുന്നതെന്ന് വിജയരാജമല്ലിക ഫേസ്ബുക്കില്‍ കുറിച്ചു. ഇതോടെ വെറും പ്രണയസാഫല്യത്തിന്‍റേത് പുറമേ , വിജയരാജ മല്ലികയുടെ ജന്മസാഫല്യത്തിന്‍റേത് കൂടിയാണ് ഈ വിവാഹം.
ജാഷിം പാരാലീഗല്‍ വൊളണ്ടിയറും ഫ്രീന്‍ലാന്‍സ് സോഫ്റ്റ് വെയര്‍ എന്‍ജിനീയറുമാണ്. തൃശൂര്‍ മുതുവറ സ്വദേശിനിയായ വിജയരാജമല്ലിക മലയാളത്തിലെ ആദ്യ ട്രാന്‍സ്‌വുമണ്‍ കവയത്രിയാണ്. ശസ്ത്രക്രിയയിലൂടെ സ്ത്രീയായി മാറിയ വിജയരാജമല്ലിക വിവാഹിതയാകണമെന്നുള്ള ആഗ്രഹം നേരത്തെ പ്രകടിപ്പിച്ചിരുന്നു. പിന്നീടെപ്പോഴോ ആണ് മണ്ണുത്തി സ്വദേശിയായ ജാഷിം എന്ന യുവാവ് മല്ലികയുടെ ജീവിതത്തിന്റെ ഭാഗമായത്.
പിന്നീട് പ്രണയം അറിഞ്ഞതോടെ ജാഷിമിന്‍റെ വീട്ടുകാരുടെ ഭാഗത്തുനിന്നടക്കം ശക്തമായ എതിര്‍പ്പുകൾ ഇരുവരും നേരിട്ടു . നിരവധി ഭീഷണികളെയും എതിർപ്പുകളെയും മറികടന്നാണ് ഇവര്‍ ഇന്നലെ വിവാഹിതരായത്. വിജയരാജമല്ലികയുടെ 'ദൈവത്തിന്റെ മകള്‍' എന്ന കവിതാസമാഹാരം മദ്രാസ് സര്‍വകലാശാല പാഠപുസ്തകമാക്കിയിട്ടുണ്ട്. മദ്രാസ് സര്‍വകലാശാലയുടെ എംഎ മലയാളം മൂന്നാം സെമസ്റ്ററിലെ ആധുനിക കവിത ഭാഗം 2 എന്ന വിഭാഗത്തിലാണ് കവിതാസമാഹാരം ഉള്‍പ്പെടുത്തിയത്.
ഇതേ പുസ്തകത്തിലെ മരണാനന്തരം എന്ന കവിത എംജി സര്‍വകലാശാലയും നീലാംബരി എന്ന കവിത കാലടി ശ്രീ ശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാലയും പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരുന്നു. കാലടി സര്‍വകലാശാലയില്‍ എംഎ കംപാരറ്റീവ് ലിറ്ററേച്ചര്‍ ആന്റ് ലിംഗിസ്റ്റിക്വില്‍ രണ്ടാം സെമസ്റ്ററിലെ പാഠ്യപദ്ധതിയിലാണ് കവിത ഉള്‍പ്പെടുത്തിയിരിക്കുന്നത്.
https://www.facebook.com/Malayalivartha























