അടുക്കളക്കാരി അച്ചാമ്മക്ക് കേസുവാദിക്കാനെത്തിയത് ഹരീഷ് സാൽവ; അച്ചാമ്മ ആദ്യം നൽകിയത് സിസ്റ്റർ അഭയയുടെ ശിരോ വസ്ത്രവും ചെരിപ്പും കോൺവെന്റിലെ അടുക്കള ഭാഗത്ത് നിന്നും കണ്ടു എന്ന മൊഴി; ഇത് വരെഅഭയ കേസിൽ കൂറ് മാറിയത് നാല് സാക്ഷികൾ

അഭയ കേസ് തെളിയിക്കാതിരിക്കാൻ കോടികൾ മറിയുന്നു. അടുക്കളക്കാരി അച്ചാമ്മക്ക് വേണ്ടി സുപ്രീം കോടതിയിൽ ഹാജരായത് നിമിഷങ്ങൾക്ക് കോടികൾ വിലമതിക്കുന്ന അഭിഭാഷകൻ ഹരീഷ് സാൽവേയാണ്. സാൽവേയെ ആരാണ് ചുമതലപ്പെടുത്തിയതെന്ന സി ബി ഐ അഭിഭാഷകന്റെ ചോദ്യത്തിന് തനിക്കറിയില്ല എന്നാണ് അച്ചാമ്മ തിരുവനന്തപുരം സി ബി ഐ കോടതിയിൽ മൊഴി നൽകിയത്.
തനിക്ക് വേണ്ടി കേസ് നടത്തുന്നത് മറ്റാരോ ആണെന്നാണ് അച്ചാമ്മ സി ബി ഐ അഭിഭാഷകനോട് സമ്മതിച്ചത്. അത് ആരാണെന്ന് അഭിഭാഷകൻ ആവർത്തിച്ച് ചോദിച്ചിട്ടും തനിക്കറിയില്ലെന്ന് അച്ചാമ്മ പറഞ്ഞു.
അച്ചാമ്മക്ക് നുണ പരിശോധന നടത്തണമെന്ന് സി ബി ഐ സുപ്രീം കോടതിയിൽ ആവശ്യപ്പെട്ടിരുന്നു. എന്നാൽ നുണ പരിശോധന നടത്തരുതെന്നായിരുന്നു അച്ചാമ്മയുടെയും മറ്റ് സാക്ഷികളുടെയും ആവശ്യം. നുണ പരിശോധന അനുവദിച്ചിരുന്നെങ്കിൽ എന്നേ അഭയ കേസ് തെളിയിക്കപ്പെടുമായിരുന്നു. എന്നാൽ നുണ പരിശോധന നടത്താൻ പാടില്ലെന്ന വാശിയാണ് ക്രൈസ്തവ സഭ സ്വീകരിച്ചത്. ഒടുവിൽ നുണ പരിശോധന മനുഷ്യാവകാശ ലംഘനമാണെന്ന് സുപ്രീം കോടതി വിധിച്ചു.
തിരുവനന്തപുരം സി ബി ഐ കോടതിയിൽ നടക്കുന്ന കേസിൽ അച്ചാമ്മ കൂറുമാറി. അച്ചാമ്മ കൂറ് മാറിയതായി സി ബി ഐ പ്രഖ്യാപിക്കുകയും ചെയ്തു. സിസ്റ്റർ അഭയയുടെ ശിരോ വസ്ത്രവും ചെരിപ്പും കോൺവെന്റിലെ അടുക്കള ഭാഗത്ത് നിന്നും കണ്ടു എന്ന മൊഴിയാണ് അച്ചാമ്മ ആദ്യം നൽകിയത്. എന്നാൽ വിചാരണയിൽ അച്ചാമ്മ മലക്കം മറിഞ്ഞു. എന്നാൽ സി ബി ഐ അഭിഭാഷകന്റെ ക്രോസ് വിസ്താരത്തിൽ ആദ്യം നൽകിയ മൊഴി സത്യമാണെന്ന് അച്ചാമ്മക്ക് പറയേണ്ടി വന്നു
ഇത് വരെ നാല് സാക്ഷികളാണ് അഭയ കേസിൽ കൂറ് മാറിയത്. കേസിലെ 23-ാംസാക്ഷിയായ അച്ചാമ്മയാണ് ഒടുവിൽ കൂറു മാറിയത്. ശനിയാഴ്ച കൂറ് മാറ്റം ഭയന്ന് സാക്ഷി വിസ്താരം മുടങ്ങുകയും ചെയ്തു. കോടതി നടപടി തുടങ്ങുന്നതിന് മുമ്പ് സാക്ഷികൾ കുറ് മാറുമെന്ന് ഉറപ്പായിരുന്നു.
വിദേശത്തും സ്വദേശത്തും നിന്നും കോടികളാണ് അഭയകേസിനായി മറിയുന്നത്. ഉന്നതതലത്തിൽ പ്രതികൾക്ക് വേണ്ടി ഇടപെടലുകൾ ഉണ്ടായിട്ടുണ്ട്. സ്വാധീനത്തിന്റെ പുതിയ കാഴ്ചകളാണ് കേസിൽ അനുഭവപ്പെടുന്നത്. കേസിൽ സി ബി ഐക്ക് പ്രതീക്ഷ നഷ്ടപ്പെട്ടു. സാക്ഷികൾ ഇത്രയധികം കൂറുമാറുമെന്ന് സി ബി ഐ ഒരിക്കലും പ്രതീക്ഷിച്ചില്ല. കേസിൽ നിർണായക മൊഴികൾ നൽകിയവർ പലരും കൂറുമാറി.
വിചാരണക്കുണ്ടായ കാലതാമസമാണ് കേസിനെ ദോഷകരമായി ബാധിച്ചതെന്ന് സി ബി ഐ വിശ്വസിക്കുന്നു. അന്വേഷണത്തിന് വർഷങ്ങളെടുത്തു. കേസ് അന്വേഷിക്കാൻ പറ്റിയ സാഹചര്യം പോലും ഉണ്ടായിരുന്നില്ല. അഭയയുടെത് കൊലപാതകമാണെന്ന് കണ്ടെത്താൻ ഭഗീരഥ പ്രയത്‌നം തന്നെ വേണ്ടി വന്നു. കന്യാസ്ത്രിമാർ പോലും സിസ്റ്റർ അഭയക്കെതിരെയാണ് നിലകൊണ്ടത്. സിസ്റ്റർ അഭയ കേസിനെ ക്രൈസതവ സഭ തങ്ങളുടെ അഭിമാന പ്രശ്നമായാണ് കണ്ടത്. കുറ്റക്കാരെ ശിക്ഷിക്കാൻ ഒരു ഘട്ടത്തിലും ആരും തയ്യാറായില്ല. എങ്ങനെയെങ്കിലും വൈദികരെ രക്ഷിക്കണമെന്ന ചിന്ത മാത്രമാണ് എല്ലാവർക്കും ഉണ്ടായിരുന്നതെന്ന് സി ബി ഐ വിശ്വസിക്കുന്നു. കേസ് നടത്താനെന്ന് പറഞ്ഞ് വന്നവർ പോലും പണം വാങ്ങിയിട്ടുണ്ടെന്ന് സി ബി ഐ കണ്ടെത്തി. ചുരുക്കത്തിൽ അഭയ കേസ് ഇല്ലാതാകുമെന്ന് തന്നെയാണ് സി ബി ഐ വിശ്വസിക്കുന്നത്.
https://www.facebook.com/Malayalivartha























