ഈ ബുദ്ധിയെന്താ നേരത്തെ തോന്നാത്തെ... മോട്ടോര്‍ വാഹന നിയമം ലംഘിക്കുന്നവര്‍ക്ക് വന്‍ പിഴ ഈടാക്കാനുള്ള സിപിഎമ്മിന്റെ നീക്കം ഫലം കാണുന്നു; കേന്ദ്ര നിയമത്തിലൂടെ ജനങ്ങളെ കൊള്ളയടിച്ച് സംസ്ഥാന സര്‍ക്കാര്‍ പണം കൊയ്യുന്നുവെന്ന വ്യാപകമായ ആരോപണം വന്നതോടെ എല്ലാം മാറിമറിഞ്ഞു

ഈ ബുദ്ധിയെന്താ നേരത്തെ തോന്നാത്തെ... മോട്ടോര്‍ വാഹന നിയമം ലംഘിക്കുന്നവര്‍ക്ക് വന്‍ പിഴ ഈടാക്കാനുള്ള സിപിഎമ്മിന്റെ നീക്കം ഫലം കാണുന്നു; കേന്ദ്ര നിയമത്തിലൂടെ ജനങ്ങളെ കൊള്ളയടിച്ച് സംസ്ഥാന സര്‍ക്കാര്‍ പണം കൊയ്യുന്നുവെന്ന വ്യാപകമായ ആരോപണം വന്നതോടെ എല്ലാം മാറിമറിഞ്ഞു
പൊതുജനങ്ങള്‍ ഏറെ കയ്യടിച്ച ഒന്നാണ് പുതിയ മോട്ടോര്‍ വാഹന നിയമം. റോഡപകടങ്ങള്‍ പെരുകുന്നത് കാരണം നിയമം കര്‍ശനമായി നടപ്പിലാക്കണമെന്നാണ് പൊതുജനാഭിപ്രായം ഉയര്‍ന്നത്. എന്നാല്‍ നിയമം പെട്ടെന്ന് പ്രാബല്യത്തില്‍ വന്നതോടെ ജനം പെട്ടു. ചെറിയ കുറ്റങ്ങള്‍ക്ക് പോലും വലിയ പിഴ ഈടാക്കിയതോടെ പിഴ സര്‍ക്കാരിനെതിരായുള്ള പൊതു വികാരമായി മാറി. കേന്ദ്രത്തെ എപ്പോഴും കുറ്റം പറയുന്ന സര്‍ക്കാര്‍ കേന്ദ്ര നിയമത്തെ കൂട്ടുപിടിച്ച് ഖജനാവ് സമ്പന്നമാക്കാനാണ് ശ്രമിക്കുന്നതെന്ന വ്യാഖ്യാനം വന്നു. ഇത് വൈകിയാണ് സിപിഎം തിരിച്ചറിഞ്ഞത്. ഉപതെരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തില്‍ ജനങ്ങളെ വെറുപ്പിക്കുന്നത് ശരിയല്ലെന്ന നിലയില്‍ പാര്‍ട്ടിയെത്തി. ഇത് കോടിയേരി തുറന്നു പറയുകയും ചെയ്തു.
ഉയര്‍ന്ന പിഴ വിപരീതഫലമുണ്ടാക്കുമെന്നാണ് കോടിയേരി പറഞ്ഞത്. പരിഷ്‌കാരം അശാസ്ത്രീയം, തൊഴിലാളികളുടെ നടുവൊടിക്കുമെന്നും കോടിയേരി പറഞ്ഞു. പിഴ കൂട്ടുകയല്ല നിയമം കര്‍ശനമായി നടപ്പാക്കുകയാണ് വേണ്ടതെന്നും കോടിയേരി പറഞ്ഞു. കോടിയേരിയുടെ നിലപാട് വന്നതോടെ എല്ലാം പെട്ടന്ന് മാറി മറിഞ്ഞു.
ഇതിന്റെയടിസ്ഥാനത്തില്‍ മോട്ടോര്‍ വാഹന നിയമത്തില്‍ വന്‍പിഴ ഒഴിവാക്കാന്‍ ഭേദഗതിക്ക് സര്‍ക്കാര്‍ നീക്കം തുടങ്ങി. പിഴ കുറച്ച് ഓര്‍ഡിനന്‍സ് ഇറക്കുന്നതിന്റെ നിയമസാധുത തേടി ഗതാഗത വകുപ്പ് നിയമവകുപ്പിന് കത്തയച്ചു. വന്‍പിഴ ഈടാക്കുന്നത് ശക്തമായ പ്രതിഷേധത്തിനിടയാക്കിയ സാഹചര്യത്തിലാണ് നീക്കം.
മോട്ടോര്‍വാഹന നിയമ ലംഘനങ്ങള്‍ക്ക് അമിത പിഴ ഈടാക്കുന്നത് കേന്ദ്രനിയമമാണെങ്കിലും സംസ്ഥാനങ്ങള്‍ക്കും ഇടപെടാന്‍ അനുമതി നല്‍കിയിട്ടുണ്ടെന്നാണ് വിലയിരുത്തല്‍. പിഴത്തുക പരിശോധനകര്‍ക്ക് നേരിട്ട് നല്‍കുകയോ മോട്ടോര്‍ വാഹന വകുപ്പിന്റെ ഓഫീസില്‍ അടയ്ക്കുകയോ ചെയ്യുന്ന ഘട്ടങ്ങളിലാണ് സര്‍ക്കാരിന് ഇടപെടാന്‍ അനുവാദമുളളത്. ഇത് ഫലപ്രദമായി വിനിയോഗിക്കാനൊരുങ്ങുകയാണ് സര്‍ക്കാര്‍. ഈ പഴുതാണ് കേരളം ഉപയോഗിക്കാന്‍ ശ്രമിക്കുന്നത്. കുറഞ്ഞ തുകയ്ക്ക് തൊട്ടുമുകളിലുളള തുക പിഴയായി നിജപ്പെടുത്തുന്നതാണ് ആലോചിക്കുന്നത്. അതായത് അമിത വേഗത്തില്‍ വാഹനമോടിച്ചാല്‍ പിഴ 1000 മുതല്‍ 2000 വരെയാണ്. പിടിക്കപ്പെടുന്നവര്‍ നേരിട്ട് പണമടയ്ക്കുകയാണെങ്കില്‍ 1100 രൂപ ഈടാക്കുന്ന രീതിലാകും മാറ്റം വരുത്തുക.
അതേസമയം കോടതിയില്‍ അടയ്ക്കുന്ന പിഴയ്ക്ക് ഇത് ബാധമാകില്ല. മദ്യപിച്ച് വാഹനമോടിക്കുന്നതിനുളള പിഴ കുറയ്ക്കില്ല. 10000 രൂപയാണ് മദ്യപിച്ച് വാഹനം ഓടിച്ചാല്‍ പിഴയായി ഈടാക്കുന്നത്. അതേസമയം ഓണനാളുകളില്‍ പരിശോധന കര്‍ശനമാക്കേണ്ടതില്ലെന്നും ആലോചനയുണ്ട്.
സംഭവം വിവാദമായ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിയും ഗതാഗതമന്ത്രിയും ഫോണ്‍വഴി നിലവിലെ സാഹചര്യങ്ങള്‍ വിലയിരുത്തി. കനത്ത പിഴ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുമടക്കം രംഗത്തെത്തിയിരുന്നു.
ഇതോടെ നിയമലംഘനങ്ങള്‍ക്കു കനത്തപിഴ ഈടാക്കുന്നതിനുള്ള മോട്ടോര്‍ വാഹന നിയമഭേദഗതി നടപ്പാക്കുന്നതില്‍നിന്ന് സംസ്ഥാന സര്‍ക്കാര്‍ പിന്നോട്ട് പോകുന്നുവെന്ന് വ്യക്തമായി. ഓണക്കാലം കഴിയുന്നതുവരെ കര്‍ശന വാഹനപരിശോധന വേണ്ടെന്നും വന്‍തുക പിഴയീടാക്കുന്നത് ഒഴിവാക്കാനും മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ച ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തിലും തീരുമാനമായിരുന്നു.
https://www.facebook.com/Malayalivartha
























