ഓണക്കാലത്ത് സൗജന്യ ഓണകിറ്റ് ഇല്ല; സർക്കാരിനെതിരെ രൂക്ഷ വിമര്ശനവുമായി രമേശ് ചെന്നിത്തല

ഓണക്കലത്ത് സാധാരണക്കാർ ഏവരും പ്രതീക്ഷിക്കുന്ന ഒന്നാണ് സൗജന്യ ഓണകിറ്റ് വിതരണം. ഇതിലൂടെ ഒത്തിരിയേറെപേർക്കാണ് ആശ്വാസമാണ്. എന്നാൽ ഓണക്കിറ്റ് നൽകാത്ത സർക്കാരിനെതിരെ തിരിഞ്ഞിരിക്കുകയാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
ഓണക്കിറ്റ് നല്‍കാതെ സര്‍ക്കാര്‍ പാവങ്ങളോട് കടുത്ത വഞ്ചനയാണ് കാട്ടിയതെന്നാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രൂക്ഷമായി വിമർശിച്ചത്. കോടികള്‍ ചെലവഴിച്ച് ഡല്‍ഹിയിലും മുഖ്യമന്ത്രിയുടെ ഓഫീസിലും അനാവശ്യ തസ്തികള്‍ സൃഷ്ടിച്ച് ധൂര്‍ത്ത് തുടരുമ്ബോഴും ഓണക്കിറ്റ് നല്‍കാതെ ധനവകുപ്പും സര്‍ക്കാരും കടുത്ത വഞ്ചനയാണ് കാട്ടിയതെന്നും അദ്ദേഹം കൂട്ടിചേർത്തു.
അതോടൊപ്പം തന്നെ വിഷയത്തില്‍ ഭക്ഷ്യവകുപ്പ് മന്ത്രിയുടെ വിശദീകരണം നിരാശാജനകമാണെന്നും പാവങ്ങളോട് കരുണയില്ലാത്ത സര്‍ക്കാരാണ് കേരളം ഭരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. പ്രളയത്തില്‍ ദുരിതത്തിലായവര്‍ക്ക് പതിനായിരം രൂപ നല്‍കാനാവാത്തത് സര്‍ക്കാരിന്റെയും ഉദ്യോഗസ്ഥരുടെയും ഭാഗത്തുനിന്നുണ്ടായ ഗുരുതര വീഴ്ചയാണെന്നും പ്രളയത്തില്‍ പിരിച്ച തുക പോലും കൃത്യമായി വിതരണം ചെയ്യാനാകാത്തത് സര്‍ക്കാര്‍ സംവിധാനങ്ങളുടെ പൂര്‍ണ്ണ പരാജയമാണെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി.
അതേസമയം അരിയും പഞ്ചസാരയും പയറും കടലയുമടക്കമുള്ള അവശ്യസാധനങ്ങളടങ്ങിയ ഓണക്കിറ്റിന് അഞ്ച് ലക്ഷം ഗുണഭോക്താക്കളാണ് അര്‍ഹരായിരുന്നത്. ഇത്തവണ ഓണക്കിറ്റ് ഇല്ലെന്ന വിവരം അറിയാതെ സപ്ലെയ്‌കോ ഔട്ട് ലെറ്റുകളില്‍ എത്തി വെറും കയ്യോടെ മടങ്ങുന്ന കാഴ്ചയാണ് കാണേണ്ടി വരുന്നത്. ബിപിഎല്‍ അടക്കം പതിനാറ് ലക്ഷം പേര്‍ക്കായിരുന്നു ഓണക്കാലത്ത് സൗജന്യകിറ്റ് നൽകിയിരുന്നത് തന്നെ.
അതേസമയം, അധിക ചെലവ് താങ്ങാന്‍ പറ്റാത്തത് കൊണ്ടാണ് ഓണക്കിറ്റ് വേണ്ടെന്ന് വെച്ചതെന്ന് ഭക്ഷ്യമന്ത്രി പി തിലോത്തമന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. ഓണക്കിറ്റല്ലെങ്കിലും നിര്‍ധനരായ ആളുകള്‍ക്ക് സര്‍ക്കാര്‍ മറ്റ് ആനുകൂല്യങ്ങള്‍ നല്‍കുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു. പ്രളയബാധിത പ്രദേശങ്ങളില്‍ 1038 ഗ്രാമങ്ങളില്‍ സമ്ബൂര്‍ണ്ണ സൗജന്യമായി റേഷന്‍ നിലവിൽ നല്‍കുന്നുണ്ട്. ഇതോടൊപ്പം തന്നെ വളരെ മിതമായ നിരക്കില്‍ സപ്ലൈകോ 14 സബ്‌സിഡി ഇനങ്ങളും നല്‍കുന്നുണ്ട്.
https://www.facebook.com/Malayalivartha