ഇനിയെന്തും നടക്കാം... കശ്മീര്‍ നയപ്രഖ്യാപനത്തിന് ഇമ്രാന്‍ഖാന്‍ ഒരുങ്ങവെ കനത്ത തിരിച്ചടി നല്‍കാന്‍ മോദിയും; പാക് അധീന കശ്മീര്‍ നേടിയെടുക്കുന്നതിനായി എന്തിനും തയ്യാറാണെന്ന് കരസേനാ മേധാവി; കേന്ദ്ര സര്‍ക്കാരിന്റെ ഏത് നിര്‍ദേശവും നടപ്പാക്കാന്‍ കരസേന തയ്യാര്‍

ഇന്ത്യയുമായുള്ള ബന്ധത്തിന് കനത്ത വിള്ളല്‍ വീഴ്ത്താനൊരുങ്ങുകയാണ് പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. എല്ലാ അന്താരാഷ്ട്ര സമാധാന ശ്രമങ്ങളേയും തകര്‍ത്താണ് ഇമ്രാന്‍ഖാന്‍ ഇന്ന് കശ്മീര്‍ നയപ്രഖ്യാപന പ്രസ്താവന നടത്തുന്നത്. പാക് അധിനിവേശ കശ്മീരിന്റെ തലസ്ഥാനമായ മുസഫറാബാദില്‍ റാലിയിലാണ് നയപ്രഖ്യാപനം നിശ്ചിയിച്ചിട്ടുള്ളത്. ജമ്മുകശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞ ഇന്ത്യയുടെ തീരുമാനത്തെ നേരിടാന്‍ ലക്ഷ്യമിട്ടുള്ളതാണ് നയപ്രഖ്യാപനം.
അതേസമയം ഇന്ത്യയും കടുത്ത നിലപാടിലേക്കാണ് നീങ്ങുന്നത്. പാക് അധീന കശ്മീര്‍ നേടിയെടുക്കുന്നതിനായി എന്തിനും തയ്യാറാണെന്ന് കരസേനാ മേധാവി ബിപിന്‍ റാവത്ത് വ്യക്തമാക്കി. കേന്ദ്ര സര്‍ക്കാരാണ് ഇക്കാര്യത്തില്‍ തീരുമാനം എടുക്കേണ്ടത്. കേന്ദ്ര സര്‍ക്കാരിന്റെ ഏത് നിര്‍ദ്ദേശവും നടപ്പാക്കാന്‍ കരസേന തയ്യാറാണെന്നും ജനറല്‍ ബിപിന്‍ റാവത്ത് അറിയിച്ചു. പാക് അധീന കശ്മീരിനെ ഇന്ത്യയുടെ ഭാഗമാക്കുകയാണ് ഇനി ലക്ഷ്യമെന്നാണ് കരസേന മേധാവി വ്യക്തമാക്കിയത്.
കാശ്മീരിന്റെ പ്രത്യേക പദവി ഇന്ത്യ എടുത്തു കളഞ്ഞതോടെയാണ് പാകിസ്ഥാന്‍ പ്രകോപനവുമായി രംഗത്തെത്തിയിരിക്കുന്നത്. പാകിസ്ഥാന്‍ കശ്മീരിനൊപ്പം നില്‍ക്കുന്നു, ലോകശ്രദ്ധ കശ്മീരിലേക്ക് എന്നീ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിയാണ് ഇമ്രാന്‍ ഖാന്‍ കശ്മീര്‍ നയപ്രഖ്യാപന പ്രസ്താവന നടത്തുന്നത്. കശ്മീരിലേക്ക് രാജ്യാന്തര ശ്രദ്ധ ആകര്‍ഷിക്കാനുള്ള നീക്കങ്ങള്‍ വിജയിക്കാത്ത സാഹചര്യത്തിലാണ് ഇമ്രാന്‍ ഖാന്റെ പുതിയ തീരുമാനം.
അതേസമയം ആഗോള തരത്തില്‍ ഇന്ത്യയ്‌ക്കെതിരെ പാകിസ്ഥാന്‍ നടത്തുന്ന എല്ലാ നീക്കങ്ങളും പൊളിയുകയായിരുന്നു. യുഎന്‍ മനുഷ്യാവകാശ കൗണ്‍സിലില്‍ കശ്മീരിനെക്കുറിച്ചുള്ള പാക് വാദങ്ങള്‍ക്കെതിരെ ഇന്ത്യ കഴിഞ്ഞ ദിവസം ആഞ്ഞടിച്ചിരുന്നു. ഒരു വശത്ത് ഭീകരവാദം വളര്‍ത്തുന്ന പാകിസ്ഥാന്‍ തീര്‍ത്തും വ്യാജവും അടിസ്ഥാനരഹിതവുമായ കള്ളക്കഥകള്‍ മെനയുകയാണെന്ന് ഇന്ത്യ യുഎന്നില്‍ വ്യക്തമാക്കിയിരുന്നു.
കശ്മീരില്‍ ഇപ്പോള്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങള്‍ താല്‍ക്കാലികം മാത്രമാണ്. ഇവിടെ തെരഞ്ഞെടുപ്പ് അടക്കമുള്ള പ്രക്രിയകള്‍ വീണ്ടും തുടങ്ങാനിരിക്കുകയാണെന്നും ഇന്ത്യ വ്യക്തമാക്കി. യുഎന്‍ മനുഷ്യാവകാശ കമ്മീഷനിലടക്കം കശ്മീര്‍ വിഷയത്തില്‍ ഇന്ത്യ ശക്തമായ നിലപാടാണ് സ്വീകരിച്ചത്. ഇതിന് വലിയ അംഗീകാരം ലഭിക്കുകയും ചെയ്തു.
അതേ സമയം തന്നെ കശ്മീരില്‍ ജന ജീവിതം സാധാരണ നിലയിലാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. കശ്മീരിലെ നിയന്ത്രണങ്ങള്‍ ലഘൂകരിച്ചിട്ടുണ്ട്. കശ്മീരില്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം സാധാരണ നിലയിലാണ്. കശ്മീരിലെ മുഴുവന്‍ ആരോഗ്യ കേന്ദ്രങ്ങളും ജനങ്ങള്‍ക്കായി തുറന്ന് പ്രവര്‍ത്തിക്കുന്നുണ്ട്. ഇതുവരെ 15,157 സര്‍ജറികളാണ് ആശുപത്രികളില്‍ നടന്നത്. കൂടാതെ ഒ.പി. സേവനങ്ങളും തടസമില്ലാതെ നടക്കുന്നുണ്ട്.
ബാങ്കിംഗ് എടിഎം സേവനങ്ങള്‍ പൂര്‍ണ്ണമായും പുനസ്ഥാപിച്ചിട്ടുണ്ട്. 1.08 കോടി രൂപയുടെ പണമിടപാട് ഇത് വരെ നടന്നിട്ടുണ്ട്. കൂടാതെ കശ്മീരില്‍ ലാന്റ് ലൈന്‍ സേവനങ്ങള്‍ പൂര്‍ണമായി പുനസ്ഥാപിച്ചതായും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. കുപ്പ് വാര ജില്ലയില്‍ പോസ്റ്റ് പെയ്ഡ് സര്‍വീസുകള്‍ പുനസ്ഥാപിച്ചു. ജനങ്ങള്‍ക്ക് ആവശ്യമായ എല്ലാ വിധ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. ജമ്മു കാശ്മീരിലെ 92 ശതമാനം നിയന്ത്രണങ്ങളും ഒഴിവാക്കിയതായും സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്. ഇങ്ങനെ സമാധാനത്തോടെ കഴിയുന്ന കാശ്മീരിനെ തകര്‍ക്കാനാണ് പാകിസ്ഥാന്‍ ശ്രമിക്കുന്നതെന്ന ശക്തമായ ആരോപണമാണ് നിലനില്‍ക്കുന്നത്.
https://www.facebook.com/Malayalivartha
























