മരടിലെ ഫ്ളാറ്റുകൾ ഒഴിയാൻ നഗരസഭ നൽകിയ കാലാവധി നാളെ അവസാനിക്കാനിരിക്കെ ഫ്‌ളാറ്റുടമകള്‍ അനിശ്ചിതകാല സമരത്തിന് ഒരുങ്ങുന്നു; അഞ്ച് ദിവസമല്ല അമ്പത് ദിവസം തന്നാലും ഫ്‌ളാറ്റ് ഒഴിയാന്‍ സാധ്യമല്ലെന്ന കടുത്ത നിലപാടിൽ ഉടമകളു കുടുംബാംഗങ്ങളും

മരടിലെ ഫ്ളാറ്റുകൾ ഒഴിയാൻ നഗരസഭ നൽകിയ കാലാവധി നാളെ അവസാനിക്കാനിരിക്കെ ഫ്‌ളാറ്റുടമകള്‍ അനിശ്ചിതകാല സമരത്തിന് ഒരുങ്ങുന്നു. സമരപരിപാടികളുടെ ഭാഗമായി ഉടമകള്‍ ഇന്ന് യോഗം ചേരും. ഫ്ലാറ്റുകളില്‍ നിന്ന് ഒഴിഞ്ഞുപോകണമെന്ന് ആവശ്യപ്പെടുന്ന നോട്ടീസ് കൈപ്പറ്റിയിട്ടില്ലെങ്കിലും നോട്ടീസിന് നഗരസഭയ്ക്ക് മറുപടി നല്‍കിയെന്ന് ഫ്ലാറ്റുടമകള്‍ പറഞ്ഞു. പന്ത്രണ്ട് ഫ്ലാറ്റ് ഉടമകളാണ് നഗരസഭയ്ക്ക് മറുപടി നൽകിയത്. അഞ്ച് ദിവസമല്ല അമ്പത് ദിവസം തന്നാലും ഫ്‌ളാറ്റ് ഒഴിയാന്‍ സാധ്യമല്ലെന്ന കടുത്ത നിലപാടിലാണ് ഉടമകളു ംകുടുംബാംഗങ്ങളും.
സംവിധായകൻ ബ്ലെസിയും നടന്‍ സൗബിന്‍ ഷാഹിറും ഉള്‍പ്പെടെയുള്ള ചില സിനിമാപ്രവര്‍ത്തകരും നിര്‍മാണത്തില്‍ നിയമലംഘനം ആരോപിക്കപ്പെട്ട ഫ്‌ളാറ്റുകളിലെ താമസക്കാരാണ്. മേജര്‍ രവി, ആന്‍ അഗസ്റ്റിന്‍ തുടങ്ങി പ്രമുഖരും സര്‍ക്കാര്‍ നടപടിയുടെ ആഘാതത്തിലാണ്.
സുപ്രീം കോടതി വിധി നടപ്പാക്കുന്നതിന്റെ ഭാഗമായി അഞ്ച് ഫ്‌ളാറ്റുകളില്‍ നിന്നായി 357 കുടുംബങ്ങളാണ് നാളെ ഒഴിഞ്ഞുകൊടുക്കേണ്ടത്. പത്താം തീയതിയാണ് ഇത് സംബന്ധിച്ച നഗരസഭ സെക്രട്ടറിയുടെ ഉത്തരവിറങ്ങിയത്. നോട്ടീസ് കുടുംബങ്ങൾ കൈപ്പറ്റിയിട്ടില്ലെങ്കിലും ചുവരുകളിൽ പതിപ്പിച്ച് നഗരസഭ സെക്രട്ടറി മടങ്ങുകയായിരുന്നു.
ഫ്‌ളാറ്റുകള്‍ പൊളിക്കാനുള്ള നടപടിക്കെതിരെ ഉടമകള്‍ തിരുത്തല്‍ ഹര്‍ജി സമര്‍പ്പിച്ചിരുന്നു. ഓണാവധി കഴിയുന്നതോടെ ഹൈക്കോടതിയെ സമീപിക്കാനും തീരുമാനമുണ്ട്. ചൊവ്വാഴ്ച ഹര്‍ജി ഫയല്‍ ചെയ്യുവാനാണ് ഉടമകളുടെ തീരുമാനം. ഈ ഹര്‍ജികളില്‍ തീര്‍പ്പുണ്ടാകുന്നത് വരെ സമരം തുടരുമെന്ന് ഫ്‌ളാറ്റുടമകള്‍ അറിയിച്ചു. സിപിഎം, കോണ്‍ഗ്രസ് നേതാക്കളും ഫ്‌ളാറ്റുടമകള്‍ക്ക് പിന്തുണയുമായി രംഗത്തെത്തിയിരുന്നു. ബലമായി ഇറക്കി വിടില്ലെങ്കിലും ഫ്‌ളാറ്റു പൊളിക്കുന്നതിനുള്ള നടപടികളുമായി മുന്നോട്ട് പോവുകയാണ് നഗരസഭ.
സുപ്രീം കോടതിയുടെ അന്ത്യശാസനം ലഭിച്ചതോടെയാണ് മരട് നഗരസഭ നടപടിയുമായി മുന്നിട്ടിറങ്ങിയത്. തീരദേശ പരിപാലന നിയമങ്ങള്‍ ലംഘിച്ച് നിര്‍മ്മിച്ച മരടിലെ ഫ്‌ളാറ്റ് സമുച്ചയം സെപ്റ്റംബര്‍ 20-നകം പൊളിച്ചു നീക്കണമെന്നാണ് കോടതിയുടെ ഉത്തരവ്. കോടതി വിധി നടപ്പിലാക്കിയില്ലെങ്കില്‍ ഗുരുതര പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ ബഞ്ച് സൂചന നല്‍കിയതിനെ തുടര്‍ന്നാണ് ഫ്ളാറ്റ് പൊളിക്കല്‍ നടപടിയുമായി മരട് നഗരസഭ മുന്നോട്ട് പോയത്.
കോടതി വിധിയെ തുടര്‍ന്ന് സന്ദര്‍ശനത്തിനെത്തിയ ചീഫ് സെക്രട്ടറി ഫ്‌ളാറ്റുകള്‍ പൊളിച്ചുമാറ്റാന്‍ നഗരസഭയ്ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇതിന് പിന്നാലെ നഗരസഭാ കൗണ്‍സില്‍ യോഗം ചേര്‍ന്ന് ഫ്‌ളാറ്റുകളില്‍ നിന്ന് ഒഴിയണമെന്ന് കാണിച്ച് ഉടമകള്‍ക്ക് നോട്ടീസ് നല്‍കുന്നത് അടക്കമുള്ള നടപടികള്‍ നഗരസഭ നടപ്പാക്കിയിരുന്നു.
https://www.facebook.com/Malayalivartha
























