തിരുവോണനാളില്‍ വിളമ്പിയ പായസം കുടിച്ച 90 പേര്‍ക്ക് ഭക്ഷ്യവിഷ ബാധ; പായസം ഉണ്ടാക്കിയ വ്യക്തിക്കെതിരെ കേസ്

തിരുവോണനാളില്‍ വിളമ്പിയ പായസം കുടിച്ച 90 പേര്‍ക്ക് ഭക്ഷ്യവിഷബാധയേറ്റു. ചേലക്കര വെങ്ങാനെല്ലൂരിലാണ് പായസം കഴിച്ചവർക്ക് പണി കിട്ടിയിരിക്കുന്നത്. പായസം വിതരണം ചെയ്ത കാറ്ററിങ് ജീവനക്കാരനെ വെങ്ങാനെല്ലൂര്‍ പ്ലാഴി ശശി (63)യുടെ പേരില്‍ പോലീസ് കേസെടുക്കുകയുണ്ടായി.ശശിയുടെ പേരില്‍ പോലീസ് കേസെടുത്തിട്ടുണ്ട്. ഭഷ്യ വിഷ ബാധ ഉണ്ടായതിന് പിന്നാലെ സ്ഥാപനം അടയ്ക്കാന്‍ നിര്‍ദേശിച്ചിരിക്കുകയാണ് . 20,000 രൂപ പിഴയും വിധിച്ചു.
എല്ലാ വര്‍ഷവും ശശി തിരുവോണനാളില്‍ പാലടപ്പായസം പാക്കറ്റുകളിലാക്കി വില്‍ക്കാറുണ്ട്. പായസം വാങ്ങി കുടിച്ചവര്‍ക്ക് വൈകീട്ടോടെയായിരുന്നു ഛര്‍ദിയും വയറിളക്കവും അനുഭവപ്പെട്ടത്. ചേലക്കര ഗവ. താലൂക്ക് ആശുപത്രിയില്‍ ബുധന്‍, വ്യാഴം ദിവസങ്ങളിൽ 65 പേരും സ്വകാര്യ ആശുപത്രിയില്‍ 25 പേരും ചികിത്സ തേടിയിരിക്കുകയാണ്. കുട്ടികളും പ്രായമായവരുമടക്കം ആശുപത്രിയില്‍ ചികിത്സതേടിയെത്തി. എന്നാല്‍ ആരുടെയും നില ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു. തിരുവോണ ദിവസമായതിനാൽ ഭൂരിഭാഗം ഡോക്ടര്‍മാരും അവധിയിയായിരുന്നു. അസ്വസ്ഥതകളോടെ എത്തിയ നിരവധി പേര്‍ കുടുങ്ങി.ഇതിന് പിന്നാലെ ചികിത്സ തേടിയെത്തിയവർക്ക് സഹായമായത് കളക്ടറുടെയും എംപിയുടെയും ഇടപെടലാണ്. ഇതോടെ കൂടുതല്‍ ഡോക്ടര്‍മാർ വരികയും ചികിത്സ തുടങ്ങുകയും ചെയ്തു.
പ്രാഥമിക ചികിത്സ കഴിഞ്ഞ് രോഗികള്‍ വീടുകളിലേക്ക് മടങ്ങുകയും ചെയ്തു. രണ്ടുപേര്‍ മാത്രമാണ് ഇപ്പോള്‍ ആശുപത്രിയിലുള്ളത്. എന്നാല്‍ പായസത്തിലുണ്ടായ വിഷബാധ എങ്ങനെ ഉണ്ടായതാണെന്ന് അറിയില്ലെന്നാണ് കാറ്ററിങ് ഉടമയുടെ പ്രതികരണം. 40 ലിറ്ററിന്റെ ഒമ്പത് പ്ലാസ്റ്റിക് കാനും 30 പാക്കറ്റുകളുമായി 375 ലിറ്റര്‍ പാലാണ് വാങ്ങിയിരുന്നത്. 300 ലിറ്റര്‍ പാലടയാണ് വിതരണം ചെയ്തത്. തന്റെ ഭാഗത്തുനിന്ന് വീഴ്ച വന്നിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. സംഭവം അന്വേഷിക്കാൻ സ്ഥലത്തെത്തിയ ഭക്ഷ്യസുരക്ഷാ വകുപ്പ് ജില്ലാ ഓഫീസര്‍ വികെ പ്രദീപ് കുമാര്‍ ബുധനാഴ്ച രാത്രിയിൽ പായസത്തിന്റെ സാമ്പി ളുകള്‍ ശേഖരിച്ചു. പായസമുണ്ടാക്കിയത് വൃത്തിഹീനമായ സാഹചര്യത്തിലാണെന്ന് ഭക്ഷ്യസുരക്ഷാവകുപ്പ് കണ്ടെത്തുകയും ചെയ്തു . ഉടമ വെങ്ങാനെല്ലൂര്‍ പ്ലാഴി ശശിയുടെ വീടിനോട് ചേര്‍ന്നുള്ള ഷെഡ്ഡിലാണ് പായസം ഉണ്ടാക്കി കൊണ്ടിരുന്നത്.
https://www.facebook.com/Malayalivartha
























