നിർമ്മലക്ക് ശക്തി പകർന്ന് ആനന്ദ് മഹീന്ദ്രയുടെ വാക്കുകൾ; ഒരുവശം നിർമലയെ വിമർശിക്കുമ്പോൾ മറുവശം നിർമ്മലയുടെ പ്രസ്താവനക്കുള്ളിലെ ശരികൾ തുറന്നുകാട്ടി ന്യായീകരണവുമായി മുന്നോട്ട് വരുന്നു

രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന സാഹചര്യത്തിൽ വാഹന വിപണിയുടെ മാന്ദ്യത്തിന് കാരണം 1980-കളുടെ അവസാനത്തിലും 90-കളുടെ ആദ്യത്തിലും ജനിച്ച തലമുറ (മില്ലേനിയല്‍സ്) ആണെന്ന ധനമന്ത്രി നിര്‍മലാ സീതാരാമന്റെ പ്രസ്താവനക്കെതിരെ രൂക്ഷപരിഹാസമാണ് സോഷ്യൽ മീഡിയയിൽ ഒരുകൂട്ടം ആൾക്കാരുടെ ഭാഗത്തുനിന്നും ഉയർന്നുകൊണ്ടിരിക്കുന്നത്. കേന്ദ്രമന്ത്രി നിർമല സീതാരാമനെതിരെ നിരവധി ട്രോളുകളുണ്ടായിരുന്നു. ഒരുവശം നിർമലയെ വിമർശിക്കുമ്പോൾ മറുവശം നിർമ്മലയുടെ പ്രസ്താവനക്കുള്ളിലെ ശരികൾ തുറന്നുകാട്ടി ന്യായീകരണവുമായി മുന്നോട്ട് വരുന്നു. നിര്‍മല സീതാരാമന്റെ വാക്കുകള്‍ക്ക് ബലമേകാനായി മഹീന്ദ്ര വാഹന നിര്‍മാണ കമ്ബനി ഉടമ ആനന്ദ് മഹീന്ദ്ര മുന്‍പ് നടത്തിയ പ്രസ്താവന കുത്തിപ്പൊക്കുകയാണ് സോഷ്യല്‍ മീഡിയ. 2015ല്‍ ആനന്ദ് മഹീന്ദ്രയുമായി നടന്ന ഒരു അഭിമുഖത്തിലെ വാചകങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. നിര്‍മല സീതാരാമന്റെ വാക്കുകള്‍ ശരിവയ്ക്കുന്നതാണ് ആനന്ദ് മഹീന്ദ്രയുടെ പ്രസ്താവനയെന്നും അതിനാല്‍ ധനമന്ത്രിയെ അനാവശ്യമായി കുറ്റപ്പെടുത്തേണ്ട കാര്യമില്ലെന്നുമാണ് സോഷ്യല്‍ മീഡിയിലെ ഒരു വിഭാഗത്തിന്റെ അഭിപ്രായം.
'വാഹനം വാങ്ങാന്‍ ശേഷിയുള്ള ഒരുപാട് യുവതീയുവാക്കളുണ്ട്. പക്ഷെ അവര്‍ക്കാര്‍ക്കും സ്വന്തമായി വാഹനം വേണമെന്നില്ല. എന്നാല്‍ അവര്‍ക്ക് ഗതാഗത സൗകര്യങ്ങള്‍ വേണം താനും. ഓല, ഊബര്‍ എന്നിവര്‍ ഇവര്‍ക്ക് ചെയ്തുകൊടുക്കുന്ന ഗതാഗത സേവനങ്ങളാണ് വാഹനവിപണിക്കുള്ള ഏറ്റവും വലിയ ഭീഷണി. ഇത്തരം സേവനദാതാക്കള്‍ യാത്രകളെ വില്‍പ്പനച്ചരക്കാക്കി മാറ്റി. വാഹന മേഖല ഇതുമൂലം വലിയ ഭീഷണിയാണ് നേരിടുന്നത്.' ആനന്ദ് മഹീന്ദ്ര തന്റെ അഭിമുഖത്തില്‍ പറയുന്നു.
മില്ലേനിയല്‍സ് ഊബര്‍, ഓല തുടങ്ങിയ ഓണ്‍ലൈന്‍ ടാക്സി സംവിധാനങ്ങളെ കൂടുതല്‍ ആശ്രയിക്കുന്നതും കാറുകള്‍ വാങ്ങാത്തതും വാഹനവിപണിക്ക് തിരിച്ചടിയാകുന്നുവെന്നായിരുന്നു നിര്‍മല സീതാരാമന്റെ പ്രസ്താവന. ആനന്ദ് മഹീന്ദ്രയുടെ വാക്കുകള്‍ കൂടുതല്‍ പേരും അംഗീകരിക്കുമ്ബോള്‍ ധനമന്ത്രിയുടെ വാക്കുകളിലെ അപാകത ചൂണ്ടിക്കാട്ടികൊണ്ട് ചിലരും സോഷ്യല്‍ മീഡിയയില്‍ രംഗത്ത് വന്നിട്ടുണ്ട്. വാഹന നിര്‍മാണ രംഗത്ത് പ്രവര്‍ത്തിക്കുന്ന മഹീന്ദ്രയുടെ വാക്കുകള്‍ അംഗീകരിക്കാനാവുന്നതാണെങ്കിലും രാജ്യത്തെ ധനമന്ത്രിയുടെ കസേരയില്‍ ഇരിക്കുന്ന നിര്‍മല സീതാരാമന്‍ ഇത്തരത്തിലുള്ള 'ഉത്തരവാദിത്തമില്ലാത്ത', മറ്റുള്ളവരെ കുറ്റപ്പെടുത്തുന്ന പ്രസ്താവനകള്‍ നടത്താന്‍ പാടില്ലെന്നാണ് ഇവര്‍ പറയുന്നത്.
നിര്‍മല സീതാരാമന്റെ പരാമര്‍ശത്തെ പിന്തുണച്ച് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി മുന്നോട്ടുവന്നു. വാഹന മേഖലയിലെ പ്രതിസന്ധിക്ക് ഒരു കാരണം യുവാക്കള്‍ കൂടുതലായി ഓണ്‍ലൈന്‍ ടാക്‌സി സേവനങ്ങള്‍ ഉപയോഗിക്കുന്നതാകാമെന്ന് ഗഡ്കരി പറഞ്ഞു. ആഗോള സമ്ബദ്‌വ്യവസ്ഥ, ഉല്‍പന്നങ്ങളുടെ ആവശ്യകത, വിതരണം എന്നിവയിലും പ്രശ്‌നമുണ്ട്. വാഹനങ്ങളുടെ ഉല്‍പാദനം പ്രതീക്ഷിച്ചതിലും കൂടുതലായിരുന്നു. ധനകാര്യ മന്ത്രാലയത്തിന്റെ സഹായത്തോടെ വാഹന വ്യവസായത്തെ മെച്ചപ്പെടുത്താനുള്ള പദ്ധതി ഗതാഗത മന്ത്രാലയം തയാറാക്കുന്നുണ്ടെന്നും ഗഡ്കരി പറഞ്ഞു.
പുതിയ തലമുറയില്‍പ്പെട്ടവര്‍ ഊബര്‍, ഒല തുടങ്ങിയ ഓണ്‍ലൈന്‍ ടാക്‌സികളെ വ്യാപകമായി ആശ്രയിക്കുന്നതാണ് വാഹന മേഖലയിലെ മാന്ദ്യത്തിനു കാരണമെന്ന് നിര്‍മല സീതാരാമന്‍ പറഞ്ഞതാണ് വിവാദങ്ങള്‍ക്ക് വഴിവച്ചത്. തവണ വ്യവവസ്ഥയില്‍ പോലും വാഹനം വാങ്ങാന്‍ യുവാക്കള്‍ തയാറാകുന്നില്ല. പകരം ഓണ്‍ലൈന്‍ ടാക്‌സികളെ ആശ്രയിക്കാന്‍ തുടങ്ങിയതാണ് വാഹന വിപണിയിലെ മാന്ദ്യത്തിലാഴ്ത്തിയത്. മാന്ദ്യം ഇല്ലാതാക്കാന്‍ കേന്ദ്രം ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്നും നിര്‍മല പറഞ്ഞു.
https://www.facebook.com/Malayalivartha
























