കോടതിയും കട്ട സപ്പോര്‍ട്ട്... കാശ്മീരില്‍ ഉദ്ദേശിച്ച പോലെ പ്രത്യേക പദവിയെടുത്ത് കളഞ്ഞപോലെ രാജ്യത്ത് ഒരൊറ്റ വ്യക്തി നിയമം കൊണ്ടുവരാന്‍ ഉദ്ദേശിച്ച് നരേന്ദ്ര മോദി; സുപ്രിം കോടതിയുടെ നിര്‍ണായക വിധിയെ കൂട്ടുപിടിച്ച് ഏകീകൃത സിവില്‍കോഡ് നടപ്പിലാക്കാന്‍ നീക്കം
വൈവിദ്ധ്യങ്ങളുടെ നാടാണ് ഇന്ത്യ. സ്വാതന്ത്ര്യം കിട്ടി ഇത്രയും വര്‍ഷമായിട്ടും പല നിയമങ്ങളാണ് ഇന്ത്യയില്‍ നിലനില്‍ക്കുന്നത്. സ്വാതന്ത്ര്യ സമയത്തുള്ള സാഹചര്യത്തില്‍ ചില സമുദായങ്ങള്‍ക്കും സംസ്ഥാനങ്ങള്‍ക്കും പ്രത്യേക പദവി നല്‍കിയിരുന്നു. എന്നാല്‍ കാലമിത്ര പുരോഗമിച്ചിട്ടും ആ പഴഞ്ചന്‍ നിയമത്തില്‍ ഇടപെടാന്‍ കഴിയുമായിരുന്നില്ല. അതിനെ പൊളിച്ചെഴുതുകയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാര്‍. മുത്തലാഖ് നിയമം പാസാക്കിയ കേന്ദ്ര സര്‍ക്കാര്‍ ആര്‍ട്ടിക്കിള്‍ 370 അസാധുവാക്കിയതിലൂടെ ജമ്മുകാശ്മീരിന്റെ പ്രത്യേകപദവി എടുത്തു കളയുകയും ചെയ്തു. തുടര്‍ന്ന് കാശ്മീരിനെ രണ്ടായി വിഭജിക്കാനും കേന്ദ്ര സര്‍ക്കാരിന് അനായാസം സാധിച്ചിരുന്നു.
രാജ്യത്ത് ഏകീകൃത സിവില്‍കോഡ് നടപ്പിലാക്കുക എന്നതാണ് കേന്ദ്ര സര്‍ക്കാരിന്റെ ലക്ഷ്യം. ഈ സാഹചര്യത്തില്‍ രാജ്യത്ത് യൂണിഫോം സിവില്‍ കോഡ് നടപ്പാക്കാനും സാധിക്കുമെന്നു തന്നെയാണ് മോദി സര്‍ക്കാരിന്റെ പ്രതീക്ഷ. സുപ്രീംകോടതിയുടെ ഒരു പരാമര്‍ശമാണ് ഇതിന് ഇടയാക്കിയത്. ഏകീകൃത സിവില്‍ കോഡ് എന്തുകൊണ്ട് ഇതുവരെയും യാഥാര്‍ഥ്യമായില്ലെന്ന് സുപ്രീംകോടതി ചോദിച്ചു. കോടതി നിരന്തരം നിര്‍ദ്ദേശിച്ചിട്ടും ഇതിനായി ഒരു ശ്രമവും ഉണ്ടായില്ലെന്ന് ജസ്റ്റിസുമാരായ ദീപക് ഗുപ്ത, അനിരുദ്ധ ബോസ് എന്നിവരുടെ ബെഞ്ച് പറഞ്ഞു. പൗരന്മാര്‍ക്ക് ഏക വ്യക്തി നിയമം കൊണ്ടുവരുന്ന കാര്യത്തില്‍ ഗോവ മാത്രമാണു തിളങ്ങുന്ന ഉദാഹരണമെന്ന് കോടതി നിരീക്ഷിച്ചു.
ഹിന്ദു പിന്തുടര്‍ച്ച അവകാശവുമായി ബന്ധപ്പെട്ട് ഗോവയിലെ ഒരു സ്വത്തു തര്‍ക്ക കേസിലാണ് കോടതി നിരീക്ഷണം നടത്തിയത്. 1956ലെ പിന്തുടര്‍ച്ച അവകാശം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ നിലനില്‍ക്കുന്നുണ്ടെങ്കില്‍ പോലും രാജ്യത്തിനകത്ത് ഒരു ഏകീകൃത സിവില്‍കോഡ് കൊണ്ടു വരാന്‍ കഴിയാത്തത് ആശ്ചര്യപരമായ കാര്യമാണെന്നും കോടതി വ്യക്തമാക്കി. സുപ്രീം കോടതിയില്‍ നിന്നുമുണ്ടായ ഈ പരാമര്‍ശം ബിജെപി സര്‍ക്കാറിന് വീണുകിട്ടിയ അവസരമാണ്. ഈ അവസരം സര്‍ക്കാര്‍ ഉപയോഗിക്കുമെന്നു തന്നെയാണ് വിവരം.
ഇന്ത്യയില്‍ വിവിധ മതക്കാര്‍ക്കും ആ മതങ്ങളിലെ തന്നെ വിവിധ വിഭാഗങ്ങള്‍ക്കും ജാതികള്‍ക്കും ഒരേ നിയമമല്ല ഉള്ളത്. വിവാഹം, സ്വത്തു കൈമാറ്റം, അവകാശം, പരമ്പരാഗത അധികാരങ്ങള്‍ തുടങ്ങിയ കാര്യങ്ങളില്‍, ഇന്ത്യയിലെ എല്ലാ പൗരനും ഒരേ വ്യവസ്ഥ ബാധകമല്ല. പല പല വ്യവസ്ഥകളാണ് നിലവില്‍ നിയമം ഉള്ളത്. ഈ വിവിധ മതക്കാര്‍ക്ക് അച്ഛന്‍ അമ്മ, സഹോദരങ്ങള്‍, ആദ്യഭാര്യ, രണ്ടാം ഭാര്യ, ആദ്യഭാര്യയിലെ മക്കളും മരുമക്കളും പേരക്കുട്ടികളും, രണ്ടാം ഭാര്യമക്കളും മരുമക്കളും പേരക്കുട്ടികളും തുടങ്ങിയ രക്ത ബന്ധക്കാര്‍ക്കും ബന്ധുക്കള്‍ക്കും സ്വത്തവകാശങ്ങളിലും വ്യത്യസ്ത നിയമങ്ങള്‍ ഉണ്ട്.
ഇന്ത്യയില്‍ ഒരു ഭാര്യ നിലവിലിരിക്കവേ നിയമപരമായി രണ്ടാം വിവാഹം സാധ്യമായ കാര്യമല്ല. ക്രൈസതവ, ഹിന്ദു നിയമങ്ങള്‍ ഇതിന് അനുവദിക്കുന്നില്ല. എന്നാല്‍, മുസ്ലിം മതക്കാരന് നാലു ഭാര്യമാരെ വരെ ഒരേ സമയം നില നിര്‍ത്താം. മതവും മത നിയമങ്ങളും മത വിശ്വാസങ്ങളും ആധുനിക ഇന്ത്യയിലെ നിയമസംവിധാനവ്യവസ്ഥയിലെ നിയമങ്ങളും തമ്മില്‍ പൊരുത്തപ്പെടുന്നവയല്ല. ഈ സാഹചര്യത്തിലാണ് ഏകീകൃതമായ സിവില്‍ നിയമം വേണമെന്ന ആവശ്യം ഉയരുന്നത്. കാലങ്ങളായി ഉയരുന്നതാണ് ഈ ആവശ്യം. വോട്ടു ബാങ്ക് ഭയന്ന് ഈ ആവശ്യം മാറിമാറി വരുന്ന സര്‍ക്കാറുകളൊന്നും നടപ്പിലാക്കാന്‍ ശ്രമിച്ചിട്ടില്ല.
ഇന്ത്യയിലൂടനീളം എല്ലാ പൗരന്മാര്‍ക്കുമായി ഒരു ഏകീകൃത സിവില്‍ കോഡ് ഉറപ്പുവരുത്താന്‍ രാജ്യം ശ്രമിക്കേണ്ടതുണ്ടെന്ന് ഇന്ത്യന്‍ ഭരണഘടനയുടെ 44ാം വകുപ്പു പറയുന്നുണ്ട്. അതേ സമയം ഇതിന് രാഷ്ട്രീയ മാനവുമുണ്ട്. ഏകീകൃത സിവില്‍കോഡ് എല്ലാക്കാലത്തും ബിജെപിയുടെ അജണ്ടയിലുണ്ടായിരുന്ന വിഷയമായിരുന്നു. പൊതു വ്യക്തിനിയമം നടപ്പാക്കാനുള്ള നടപടിക്രമങ്ങളും ചര്‍ച്ചകളും ഒന്നാം മോദി സര്‍ക്കാരില്‍ നിയമ മന്ത്രിയായിരുന്ന സദാനന്ദ ഗൗഡ തുടങ്ങിവച്ചിരുന്നതാണ്. അതിലേക്കാണ് ഇപ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ നീങ്ങുന്നത്...
https://www.facebook.com/Malayalivartha