സ്വതന്ത്രചിന്തയെയും ആവിഷ്‌കാര സ്വാതന്ത്ര്യത്തെയും ഇല്ലാതാക്കാനുള്ള നീക്കം അപലപനീയം; അടൂര്‍ ഉള്‍പ്പടെയുള്ളവര്‍ക്കെതിരെ കേസെടുത്തത് ജനാധിപത്യവിരുദ്ധം; മോദിക്ക് നാളെ ഡിവൈഎഫ്‌ഐ ഒരു ലക്ഷം കത്തുകള്‍ അയക്കും

രാജ്യത്ത് ആള്‍ക്കൂട്ടക്കൊലപാതകങ്ങള്‍ പെരുകുന്നതില്‍ പ്രതിഷേധിച്ചു പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ചവര്‍ക്കെതിരെ കേസെടുത്ത സംഭവത്തില്‍ നരേന്ദ്രമോദിക്കെതിരെ ആഞ്ഞടിച്ച് ഡിവൈഎഫ്‌ഐ. നടപടി ജനാധിപത്യവിരുദ്ധമാണെന്ന് ഡിവൈഎഫ്‌ഐ ആഞ്ഞടിച്ചു. ഇതില്‍ പ്രതിഷേധിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് നാളെ ഒരു ലക്ഷം കത്തയക്കുമെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ അറിയിച്ചു.
അടൂര്‍ ഗോപാലകൃഷ്ണന്‍, രാമചന്ദ്ര ഗുഹ, മണിരത്‌നം തുടങ്ങി 50 പേര്‍ക്കെതിരെയാണ് ബിഹാറില്‍ കേസെടുത്തത്. 'ജയ് ശ്രീറാം' വിളിച്ചുകൊണ്ട് നിരപരാധികളെ കൊലപ്പെടുത്തുന്ന പ്രവണതയെ സാംസ്‌കാരിക നായകര്‍ കത്തിലൂടെ വിമര്‍ശിച്ചിരുന്നു. കത്ത് പുറത്തുവന്ന ഘട്ടത്തില്‍തന്നെ സംഘപരിവാര്‍ ഭീഷണി ആരംഭിച്ചതാണ്. അടൂര്‍ ഗോപാലകൃഷ്ണനെ നാടുകടത്തണമെന്ന് ആക്രോശിച്ചുകൊണ്ട് കേരളത്തിലെ ബിജെപി നേതാക്കള്‍ രംഗത്തുവന്നിരുന്നു. സ്വതന്ത്രചിന്തയെയും ആവിഷ്‌കാര സ്വാതന്ത്ര്യത്തെയും ഇല്ലാതാക്കാനുള്ള നീക്കം അപലപനീയമാണെന്നും ഡിവൈഎഫ്‌ഐ പറയുന്നു.
അന്തര്‍ദേശീയ പ്രശസ്തരായ ഇന്ത്യന്‍ കലാകാരന്മാര്‍ക്കും എഴുത്തുകാര്‍ക്കും ചിന്തകര്‍ക്കുമെതിരെ രാജ്യദ്രോഹ കുറ്റം ചുമത്തിയത് അംഗീകരിക്കാനാകില്ല. സംഘപരിവാറിനെ വിമര്‍ശിക്കുന്നവരെ മുഴുവന്‍ രാജ്യദ്രോഹികളെന്ന് മുദ്രകുത്തി പീഡിപ്പിക്കാനാണ് നീക്കം. മതന്യൂനപക്ഷങ്ങള്‍, ദളിതര്‍, മതേതര രാഷ്ട്രീയ പ്രവര്‍ത്തകര്‍ എന്നിവരെ അടിച്ചമര്‍ത്താന്‍ കരിനിയമങ്ങള്‍ നിര്‍മ്മിക്കുന്ന കാലമാണിത്. ഭരണഘടനാദത്തമായ അഭിപ്രായ സ്വാതന്ത്ര്യത്തെ ഇല്ലാതാക്കുന്ന വിധത്തിലാണ് 124 എ (രാജ്യദ്രോഹം) വകുപ്പ് ഉപയോഗിച്ചിരിക്കുന്നത്. ജനാധിപത്യത്തെയും പൗരാവകാശത്തെയും വേട്ടയാടുന്നത് അംഗീകരിക്കില്ലെന്നും അടൂര്‍ ഗോപാലകൃഷ്ണനുള്‍പ്പെടെയുള്ളവര്‍ക്കെതിരെ രാജ്യദ്രോഹ കുറ്റം ചുമത്തിയത് ഉടന്‍ പിന്‍വലിക്കണമെന്നും ഡിവൈഎഫ്‌ഐ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
ജയ് ശ്രീറാം എന്നത് കൊലവിളിയായി മാറിയെന്നു ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക്കത്തയച്ച ചലച്ചിത്ര മേഖലയിലെ 50 ഓളം പ്രശസ്ത വ്യക്തിത്വങ്ങൾക്കെതിരെയാണ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്. 50 ഓളം പ്രശസ്ത വ്യക്തിത്വങ്ങൾക്കെതിരെ വ്യാഴാഴ്ച എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു. ആൾക്കൂട്ട ആക്രമണങ്ങൾക്കെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് തുറന്ന കത്തെഴുതിയ ചലച്ചിത്ര സംവിധായകരായ അടൂർ ഗോപാലകൃഷ്‌ണൻ, ശ്യാം ബെനഗൽ, അപർണ സെൻ, മണിരത്‌നം ഗായിക ശുഭാ മുദ്ഗൽ, ചരിത്രകാരൻ രാംചന്ദ്ര ഗുഹ, സാമൂഹ്യശാസ്ത്രജ്ഞൻ ആശിഷ് നൻഡി, അനുരാഗ് കശ്യപ്, കങ്കണാ സെന്‍ ശര്‍മ, സൗമിത്ര ചാറ്റര്‍ജി, ബിനായക് സെന്‍, രൂപം ഇസ്‌ലാം, അനുപം റോയ്, ഋദി സെന്‍ എന്നിവരുൾപ്പെടെ വിവിധ മേഖലകളിൽ നിന്നുള്ള പ്രശസ്തരായിരുന്നു കത്തിൽ ഒപ്പുവച്ചിരുന്നത്.
https://www.facebook.com/Malayalivartha























