അന്തംവിട്ട് നാട്ടുകാര്‍ ... രണ്ടര മാസം നീണ്ട അന്വേഷണത്തില്‍ പോലീസ് ജോളി ജോസഫിനെ ചോദ്യം ചെയ്തത് നാല് തവണ; ഓരോ തവണ ചോദ്യം ചെയ്യുമ്പോഴും വിദഗ്ധമായി വിജയിച്ച ജോളി ജോസഫിനെ കുടുക്കിയത് പോലീസിന്റെ കുശാഗ്ര ബുദ്ധി

കൂടത്തായി കൂട്ടമരണത്തിന്റെ കഥകളാണ് നാട് മുഴുവന്‍. ജോളി എന്ന സാധാരണ സ്ത്രീയ്ക്ക് 14 വര്‍ഷം ഇങ്ങനെ കൂട്ടക്കൊലപാതകങ്ങള്‍ നടത്താനാകുമോ എന്നാണ് പലരും ചോദിക്കുന്നത്. അന്വേഷണ സംഘത്തിന് പല തെളിവുകളും കിട്ടിയെങ്കിലും ജോളിയെ ചോദ്യം ചെയ്തപ്പോള്‍ ഒന്നും കിട്ടിയില്ല. അത്രയ്ക്ക് നിഷ്‌കളങ്കമായിരുന്നു ജോളിയുടെ മറുപടികള്‍. പല തവണയാണ് ജോളി അന്വേഷണ സംഘത്തെ കബളിപ്പിച്ചത്. എന്നാല്‍ വിട്ടുകളയാന്‍ അന്വേഷണ സംഘം തയ്യാറാകാതിരുന്നപ്പോള്‍ വെളിച്ചത്തായത് വലിയൊരു കൊലപാതക പരമ്പരയാണ്.
ഇതുമായി ബന്ധപ്പെട്ട് രണ്ടര മാസം നീണ്ട അന്വേഷണത്തില്‍ പൊലീസ് പ്രതി ജോളി ജോസഫിനെ നാലു തവണയാണ് ചോദ്യം ചെയ്തത്. തെളിവുശേഖരണത്തിന്റെ ഭാഗമായി കല്ലറ പൊളിക്കുന്നതിന്റെ തലേദിവസം പകല്‍ മുഴുവന്‍ ജോളിയെയും ഭര്‍ത്താവ് ഷാജു സഖറിയാസിനെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്തു. മരണവുമായി ഒരു ബന്ധവുമില്ലെന്ന നിലപാട് ജോളി ഓരോ വട്ടവും ആവര്‍ത്തിച്ചു. എന്നാല്‍ റോയ് തോമസിന്റെ മരണവുമായി ബന്ധപ്പെട്ട മുഴുവന്‍ തെളിവുകളും നിരത്തിയുള്ള നാലാമത്തെ ചോദ്യം ചെയ്യലിനൊടുവില്‍ ജോളി കുറ്റം സമ്മതിച്ചു. അന്വേഷണ സംഘത്തിനു മുന്നില്‍ തലകുമ്പിട്ടിരുന്നു. 5ന് കസ്റ്റഡിയിലെടുത്ത ശേഷമുള്ള ചോദ്യം ചെയ്യലിലായിരുന്നു ഈ കുറ്റസമ്മതം. അതോടെയാണ് പുറംലോകെ ഈ സംഭവങ്ങളറിയുന്നത്.
പല അന്വേഷണങ്ങളിലും ജോളി വിദഗ്ധമായി തടിയൂരി. സ്‌പെഷല്‍ ബ്രാഞ്ച് എസ്‌ഐയുടെ നേതൃത്വത്തിലും പിന്നീട് പൊലീസ് അന്വേഷണ സംഘത്തിന്റെ നേതൃത്വത്തിലും നടന്ന ചോദ്യം ചെയ്യലില്‍ മരണങ്ങളുമായി ഒരു ബന്ധവുമില്ലെന്ന നിലപാടിലായിരുന്നു ജോളി. ഭര്‍ത്താവ് ഉള്‍പ്പെടെയുള്ള ബന്ധുക്കള്‍ മരിക്കുമ്പോള്‍ അടുത്തുണ്ടാകുന്നത് സ്വാഭാവികമല്ലേ എന്നായിരുന്നു ജോളിയുടെ ചോദ്യം. എന്നാല്‍ എന്‍ഐടിയില്‍ അധ്യാപികയാണ് എന്നു പറഞ്ഞതു കളവാണെന്നു ജോളി ആദ്യത്തെ തവണ തന്നെ സമ്മതിച്ചു.
അന്വേഷണ സംഘത്തലവനായ റൂറല്‍ എസ്പി കെ.ജി.സൈമണായിരുന്നു മൂന്നാം തവണ ചോദ്യം ചെയ്യലിനു നേതൃത്വം നല്‍കിയത്. ചോദ്യം ചെയ്യലിന്റെ ഒരു ഘട്ടത്തില്‍, ഭര്‍ത്താവിന്റെ മരണവുമായി ബന്ധപ്പെട്ടു നുണപരിശോധനയ്ക്കു വിധേയയാകാന്‍ സമ്മതമാണോ എന്ന് എസ്പി ചോദിച്ചു. സമ്മതമാണെന്നായിരുന്നു ജോളിയുടെ മറുപടി. ഉടന്‍ പൊലീസുകാര്‍ ഒരു പേനയും കടലാസും എടുത്തുനല്‍കി. അപേക്ഷ എങ്ങനെ എഴുതണമെന്നു പറഞ്ഞുകൊടുത്തു. എന്നാല്‍ അപേക്ഷ എഴുതി പകുതിയായപ്പോള്‍ ജോളി പേന നിലത്തുവച്ചു തല കുമ്പിട്ടിരുന്നു. ഷാജുവിനോടു ചോദിക്കാതെ അപേക്ഷ തരാന്‍ പറ്റില്ലെന്നായിരുന്നു മറുപടി.
അഞ്ചിന് രാവിലെയാണു ജോളിയെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇതിനു മുന്‍പ് , സയനൈഡ് സംഘടിപ്പിച്ചു നല്‍കിയ മാത്യുവിനെ പിടികൂടിയിരുന്നു. മാത്യുവിന്റെ മൊഴികള്‍ ഉള്‍പ്പെടെയുള്ള തെളിവുകള്‍ നിരത്തി ചോദ്യം ചെയ്തപ്പോള്‍ മാത്യുവും റോയിയും തമ്മില്‍ ശത്രുത ഉണ്ടായിരുന്നെന്നും മാത്യുവായിരിക്കും സയനൈഡ് നല്‍കിയത് എന്നും ജോളി പറഞ്ഞു. എന്നാല്‍ സംഭവം നടക്കുന്ന ദിവസമോ അതിനടുത്ത ദിവസങ്ങളിലോ മാത്യു സ്ഥലത്ത് ഇല്ലായിരുന്നുവെന്ന് അന്വേഷണ സംഘം ചൂണ്ടിക്കാട്ടി. റോയ് രാത്രി ഭക്ഷണം കഴിക്കുന്നതിനു മുന്‍പാണു മരിച്ചതെന്ന ജോളിയുടെ മൊഴി തെറ്റായിരുന്നുവെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലെ കണ്ടെത്തല്‍ നിരത്തി പൊലീസ് ചൂണ്ടിക്കാട്ടി.
പല തെളിവുകള്‍ നിരത്തിയിട്ടും ജോളി വഴങ്ങിയില്ല. ജോളി നല്‍കിയ ഭക്ഷണം ദഹിക്കാത്ത നിലയില്‍ ശരീരത്തില്‍ കണ്ടെത്തിയത് ഉള്‍പ്പെടെയുള്ള തെളിവുകള്‍ നിരത്തിയതോടെ ജോളി കുറ്റം സമ്മതിച്ചു. റോയിയുടെ കൊലപാതകം താന്‍ നടത്തിയതാണെന്നു സമ്മതിച്ചതിനു പിന്നാലെ മറ്റ് 5 കൊലപാതകങ്ങള്‍ നടത്തിയ വിധവും അതിനു പിന്നിലെ കാരണങ്ങളും ജോളി ഏറ്റു പറഞ്ഞു. അതാകട്ടെ കേരളത്തെ ഞെട്ടിപ്പിക്കുന്നതും.
https://www.facebook.com/Malayalivartha





















