കൊല്ലത്തിന് പിന്നാലെ ആലപ്പുഴ ബൈപാസിനെ ചൊല്ലിയും വിവാദം; ആലപ്പുഴ ബൈപ്പാസിന്റെ ഉദ്ഘാടനം വൈകിപ്പിക്കാൻ റയിൽവേ വഴി കേന്ദ്രസർക്കാർ ചരടു വലിക്കുന്നു എന്ന് ആക്ഷേപം

പൊതുമരാമത്ത് മന്ത്രി ജി. സുധാകരന്റെ നെറുകയിൽ പൊൻ തൂവലായി മാറാൻ സാധ്യതയുള്ള ആലപ്പുഴ ബൈപ്പാസിന്റെ ഉദ്ഘാടനം വൈകിപ്പിക്കാൻ റയിൽവേ വഴി കേന്ദ്രസർക്കാർ ചരടു വലിക്കുന്നു എന്ന് ആക്ഷേപം. കടല്‍തീരത്തിലൂടെ ഇത്രയും നീളം കൂടിയ ഫ്‌ളൈഓവര്‍ ഉള്‍പ്പെടെയുള്ള ബൈപ്പാസ് ഇന്ത്യയിൽ ആദ്യമാണ്.
ഇടത് സർക്കാർ അധികാരത്തിൽ വരുന്നതിന് മുമ്പ് 15.3 % പ്രവര്‍ത്തിയാണ് ആകെ പൂര്‍ത്തീകരിച്ചിരുന്നത്. ആലപ്പുഴക്കാരനായ മന്ത്രി സുധാകരൻ അധികാരത്തില്‍ എത്തി മൂന്ന് വര്‍ഷകാലം കൊണ്ടാണ് പൊതുമരാമത്ത് വകുപ്പിന്റെ നേതൃത്യത്തില്‍ ആകെ പ്രവൃത്തിയുടെ 96.5 % പൂര്‍ത്തീയാക്കിയത്. ബൈപ്പാസിന്റെ നിര്‍മ്മാണ തുകയുടെ പകുതി വിഹിതം സംസ്ഥാന സര്‍ക്കാരാണ് വഹിക്കുന്നത്. ബാക്കി കേന്ദ്ര സർക്കാരും.
ബൈപ്പാസ് പൂര്‍ത്തി യാവുമ്പോൾ അവകാശവാദവും ഉന്നയിച്ച് കെ.സി വേണുഗോപാല്‍ രംഗത്ത് വന്നു. പതിറ്റാണ്ടുകളായുള്ള ആലപ്പുഴയിലെ ജനങ്ങളുടെ സ്വപ്നമായിരുന്നു ആലപ്പുഴ ബൈപ്പാസ്. ആലപ്പുഴക്കാര്‍ നടക്കില്ലെന്ന് എഴുതി തള്ളിയ ബൈപ്പാസാണ് ഇത് .
റെയില്‍വേ മേല്‍പ്പാലങ്ങളുടെ നിര്‍മ്മാണമാണ് ആലപ്പുഴ ബൈപ്പാസില്‍ പൂര്‍ത്തീകരിക്കുവാനുള്ള പ്രധാന പ്രവൃത്തി. മെയിന്റനൻസ് ചാർജായി 7.13 കോടി രൂപ അടയ്ക്കുന്ന കാര്യത്തിൽ തീരുമാനം എടുക്കാൻ റെയില്‍വേ ബോര്‍ഡിന്റെ ഭാഗത്തുനിന്നും ഉണ്ടായ കാലതാമസം ബൈപാസ് പൂര്‍ത്തീകരിക്കാൻ തടസ്സമായത്. മേല്‍പ്പാലങ്ങളുടെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് 7.13 കോടി രൂപ അടയ്ക്കുവാന്‍ ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ കേരള സര്‍ക്കാര്‍ റെയില്‍വേയ്ക്ക് ഏപ്രിൽ 11 ന് തുക കൈമാറിയിരുന്നു.
എന്നാല്‍ റെയില്‍വേയുടെ കാലതാമസം വീണ്ടും നേരിട്ട് കൊണ്ടിരിക്കുകയാണ്. പൊതുമരാമത്ത് ദേശീയപാത വിഭാഗം സൗത്ത് സര്‍ക്കിള്‍ സൂപ്രണ്ടിംഗ് എഞ്ചിനീയറും, ആര്‍.ഡി.എസ് പ്രോജക്ട് ജനറല്‍ മാനേജരും ചെന്നൈ ചീഫ് ബ്രിഡ്ജ് എഞ്ചിനീയറും കഴിഞ്ഞ മാസം അവസാനം ചര്‍ച്ച നടത്തിയിരുന്നു. ഐ.ഐ.ടി ചെന്നൈയില്‍ നിന്നും ലഭിച്ച റിപ്പോര്‍ട്ട് സതേണ്‍ റെയില്‍വേ ഡിസൈന്‍ വിഭാഗത്തിന് പരിശോധനയ്ക്ക് നല്‍കിയിട്ടുണ്ട്.
റിപ്പോര്‍ട്ട് പരിശോധിച്ച ശേഷം അനുമതി നല്‍കാമെന്നാണ് റെയില്‍വേ ചീഫ് ബ്രിഡ്ജ് എഞ്ചിനീയര്‍ പൊതുമരാമത്ത് ദേശീയപാത വിഭാഗത്തെ അറിയിച്ചിട്ടുള്ളത്. റെയില്‍വേയുടെ ഭാഗത്ത് നിന്നും കാലതാമസം കൂടാതെ അനുകൂലമായ തീരുമാനം ഉണ്ടാകുമെന്നാണ് സർക്കാർ പ്രതീക്ഷിക്കുന്നത്.ബൈപ്പാസിന്റെ രണ്ട് ഗര്‍ഡറുകളുടെ പ്രശ്‌നമാണ് റെയില്‍വേ ഇപ്പോള്‍ ഉന്നയിക്കുന്നത്. എന്നാല്‍ ഹൈദരാബാദിലും ഡല്‍ഹിയിലുമുള്ള റെയില്‍വേ അംഗീകരിച്ച് നിര്‍ദ്ദേശിച്ച വര്‍ക്ക്‌ഷോപ്പുകളിലാണ് ഇത് നിര്‍മ്മിച്ചിട്ടുള്ളതും. റെയില്‍വേയുടെ സവിശേഷത പ്രകാരമാണ് ഗര്‍ഡറുകള്‍ നിര്‍മ്മിച്ചിട്ടുള്ളത്.
ബൈപ്പാസ് നിര്‍മ്മാണ പ്രവൃത്തിയില്‍ റെയില്‍വേയുടെ ഭാഗത്ത് നിന്നും സംഭവിച്ച അനാസ്ഥ കാരണം ഒന്നര വര്‍ഷമാണ് നഷ്ടമായത്. ആലപ്പുഴയിലെ ഒരുകൂട്ടം വലതുപക്ഷ ചിന്താഗതിക്കാര്‍ കേന്ദ്ര റെയില്‍വേ എടുക്കുന്ന തെറ്റായ നയങ്ങളെ മറച്ചുപിടിക്കാന്‍ വേണ്ടിയും അതുവഴി നിര്‍മ്മാണ വൈകിപ്പിക്കാന്‍ വേണ്ടിയും വ്യാപകമായി പ്രചരണം നടത്തികൊണ്ടിരിക്കുകയാണെന്നാണ് മന്ത്രി സുധാകരൻ പറഞ്ഞത്. സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും യാതൊരു വീഴ്ചയും ഇല്ലാതിരുന്നിട്ടും മൂന്ന് വര്‍ഷം കൊണ്ട് നിര്‍മ്മിച്ച് 95 % പൂര്‍ത്തീകരിച്ചിട്ടും നല്ലവാക്ക് പറയാതെ ഒന്നര വര്‍ഷമായി കാലതാമസം വരുത്തിയ റെയില്‍വേക്ക് വേണ്ടി വാദിക്കുകയാണ് കോൺഗ്രസ് ചെയ്യുന്നതെന്നും ജി സുധാകരന്‍ പറഞ്ഞു.
കൊല്ലം ബൈപാസിന്റെ ഉദ്ഘാടനം നടത്തി പ്രധാനമന്ത്രി കെഡിറ്റ് കൊണ്ടു പോയിരുന്നു. ഇതിന്റെ കോലാഹലങ്ങൾ ഇതുവരെ അനുവദിച്ചിട്ടില്ല. പ്രധാനമന്ത്രിയും കേന്ദ്രസർക്കാരും കൊല്ലം ബൈപാസിന്റെ നേട്ടം കൊണ്ടുപോകാതിരിക്കാനാണ് സംസ്ഥാന സർക്കാർ ശ്രമിക്കുന്നത്.
https://www.facebook.com/Malayalivartha





















