അന്താരാഷ്ട്ര ലഹരി മാഫിയാ സംഘത്തിന്റെ പ്രധാന കണ്ണിയായ അബ്ദുള്‍ റഹ്മാന്‍ എന്ന അലിയെ എസ്‌കൈസ് സംഘം പിടികൂടിയെങ്കിലും അതിന്റെ ബുദ്ധി ഒരു കാര്‍ഗോ ഉടമയുടെ തലയിലാണ് ഉദിച്ചത്

അന്താരാഷ്ട്ര ലഹരി മാഫിയാ സംഘത്തിന്റെ പ്രധാന കണ്ണിയായ അബ്ദുള്‍ റഹ്മാന്‍ എന്ന അലിയെ എസ്‌കൈസ് സംഘം പിടികൂടിയെങ്കിലും അതിന്റെ ബുദ്ധി ഒരു കാര്‍ഗോ ഉടമയുടെ തലയിലാണ് ഉദിച്ചത്. മലേഷ്യയ്ക്ക് അയയ്ക്കാനുള്ള ഒരു ഡസനോളം പെട്ടികള്‍ കൊച്ചിയിലെ വേള്‍ഡ് വൈഡ് എയര്‍ കാര്‍ഗോയില്‍ എത്തിച്ചോള്‍ ഉടമ ചോദിച്ച ചോദ്യമാണ് അലിയെ വലയിലാക്കിയത്. ചെന്നൈയില്‍ നിന്ന് പാഴ്‌സലുകള്‍ എന്തുകൊണ്ട് അയച്ചില്ലെന്നാണ് ഉടമ ചോദിച്ചത്. തുടര്‍ന്ന് അദ്ദേഹം എക്‌സൈസ് സംഘത്തെ വിവരം അറിയിക്കുകയായിരുന്നു. മലേഷ്യയിലെ അഡ്രസും കൊറിയര്‍ ചാര്‍ജും നല്‍കാത്തതിനാല്‍ എക്‌സൈസ് വലഞ്ഞു. തുടര്‍ന്ന് എക്‌സൈസ് സംഘം ചെന്നൈയിലെത്തി. കണ്ണൂര്‍ സ്വദേശിയും കേസിലെ പങ്കാളിയുമായ പ്രശാന്തിനെ കസ്റ്റഡിയിലെടുത്തു. പക്ഷെ, പ്രധാന പ്രതിയായ അലിയെ കണ്ടെത്താനായില്ല.
ഒരു വര്‍ഷത്തോളം നീണ്ട അന്വേഷണത്തിന് അവസാനമാണ് അലിയെ എക്‌സൈസ് വലയിലാക്കിയത്. ഗള്‍ഫിലും മലേഷ്യയിലും മയക്കുമരുന്ന് എത്തിച്ച് വന്‍തുക കമ്മീഷന്‍ കൈപ്പറ്റുന്നയാളാണ് അലി. കമ്മീഷന്‍ ഉപയോഗിച്ച് സ്വര്‍ണം വാങ്ങി നാട്ടിലെത്തിക്കുന്നതിനാല്‍ ആരും അലിയെ സംശയിച്ചില്ല. ഇയാള്‍ നിരവധി വിദേശ യാത്രകള്‍ നടത്തിയെന്ന് അന്വേഷണ സംഘം കണ്ടെത്തിയതോടെയാണ് സംശയം ബലപ്പെട്ടത്. ലഹരി കടത്തിലൂടെ അലി ലക്ഷങ്ങള്‍ സമ്പാദിച്ചതായാണ് സംശയം. ആര്‍ക്കൊക്കെ ലഹരി എത്തിച്ചിരുന്നു, എത്ര പണം കൈപ്പറ്റി, എത്ര പ്രാവശ്യം ലഹരി എത്തിച്ചു തുടങ്ങിയ ചോദ്യങ്ങള്‍ക്ക് അലി വ്യക്തമായ മറുപടി നല്‍കിയിട്ടില്ല. താന്‍ പണം കൈപ്പറ്റിയിട്ടില്ലെന്നും വെറും കാരിയര്‍ മാത്രമാണെന്നുമാണ് എക്‌സൈസിനോട് പറഞ്ഞിട്ടുള്ളത്.
സാരികള്‍ക്കിടയില്‍ എം.ഡി.എം.എ ഒളിപ്പിച്ച് കടത്താനുള്ള ശ്രമം പാളിയതോടെയാണ് ലഹരികടത്ത് സംഘത്തിന്റെ കഷ്ടകാലം ആരംഭിച്ചത്. ചെന്നൈയിലെ പര്‍വീണ്‍ ട്രാവല്‍സ് വഴി എഗ്മൂറില്‍ നിന്നും രവിപുരത്തെ ഗോഡൗണിലേക്കാണ് ഇവര്‍ എം.ഡി.എം.എ കടത്താന്‍ ശ്രമിച്ചത്. പ്രശാന്തിനൊപ്പം ഷെരീഫ് എന്നയാളെയും എക്‌സൈസ് പിടികൂടിയിരുന്നു. ടെക്‌സ്റ്റൈയില്‍സ് ബിസിനസാണെന്നാണ് ഷെരീഫ് മൊഴി നല്‍കിയത്. അന്വേഷണത്തില്‍ വ്യാജ എക്‌സ്‌പോര്‍ട്ടിംഗ് ബില്ലിന്റെ മറവിലാണ് ലഹരി കടത്തെന്ന് കണ്ടെത്തി. ജെ.ആര്‍.ആര്‍ എന്ന കമ്പനിയുടെ പേരിലാണ് കൊച്ചിയിലേക്ക് ലഹരി മരുന്നുകള്‍ ഒളിപ്പിച്ച പെട്ടികള്‍ എത്തിയത്. എക്‌സൈസ് ചെന്നൈയില്‍ നടത്തിയ അന്വേഷണത്തില്‍ അങ്ങനെ ഒരു സ്ഥാപനം കണ്ടെത്താനായില്ല.
എന്നാല്‍ അതേ വിലാസത്തില്‍ ഒരു ചെറിയ തുണിക്ക പ്രവര്‍ത്തിക്കുന്നതായി കണ്ടെത്തി. അന്വേഷണങ്ങളില്‍ ചെന്നൈ, കൊച്ചി, തിരുവനന്തപുരം വിമാനത്താവളങ്ങളില്‍ നിന്ന് സിംഗപ്പൂര്‍, മലേഷ്യ എന്നിവിടങ്ങളിലേക്ക് നിരവധിതവണ ലഹരി കയറ്റി അയച്ചിട്ടുണ്ടെന്ന വിവരം ലഭിച്ചു. അതെല്ലാം വ്യാജ എക്‌സ്‌പോര്‍ട്ട് ലൈസന്‍സിന്റെ മറവിലായിരുന്നു. ദുബായില്‍ അടക്കമുള്ള ചില മലയാളികള്‍ക്കും പങ്കുണ്ടതായി കസ്റ്റഡിയിലുള്ളവരെ ചോദ്യം ചെയ്തപ്പോള്‍ വ്യക്തമായിട്ടുണ്ട്. ദുബയ് മലയാളി അവിടെ നിന്ന് ഫോണിലൂടെയാണ് വിമാനത്താവളങ്ങള്‍ വഴിയുള്ള ലഹരി കടത്തി നിയന്ത്രിക്കുന്നത്. ഇയാളുടെ ബോസ് ഭായി എന്ന പേരിലാണ് അറിയപ്പെടുന്നത്. അത് ആരാണെന്ന് കണ്ടെത്താനുള്ള ശ്രമങ്ങളും പുരോഗമിക്കുന്നു.
https://www.facebook.com/Malayalivartha





















