അങ്കം ജയിച്ച് കുമ്മനം... വെറുതേ നടന്ന കുമ്മനത്തെ വിളിച്ചു വരുത്തി ചൊടിപ്പിച്ച ശേഷം മാപ്പ് പറഞ്ഞ് വീണ്ടും ആഞ്ഞടിച്ച മന്ത്രി കടകംപള്ളി സുരേന്ദ്രന് പാര്‍ട്ടി വക വിമര്‍ശനം; കടകംപള്ളിയുടെ വിമര്‍ശനം സഹതാപ തരംഗമുണ്ടാക്കിയത് കുമ്മനത്തിന്; മാത്രമല്ല മണിച്ചന്‍ കേസും അഴിമതി കഥകളും കുമ്മനം കെട്ടഴിച്ചു വിട്ടു

ജോളി ജോസഫിന്റെ കൂടത്തായി കഥകള്‍ നാടെങ്ങും നിറയുമ്പോഴും മറ്റൊരു അടിനടക്കുകയായിരുന്നു ഇവിടെ തിരുവനന്തപുരത്ത്. വട്ടിയൂര്‍ക്കാവ് ഉപതെരഞ്ഞെടുപ്പ് പ്രമാണിച്ചാണ് മന്ത്രി കടകംപള്ളി സുരേന്ദ്രനും ബിജെപി നേതാവ് കുമ്മനവും തമ്മില്‍ ഫേസ്ബുക്ക് യുദ്ധം നടത്തിയത്. മന്ത്രിമാരില്‍ ഫേസ്ബുക്ക് ലൈക്കില്‍ ശോഷിച്ചിരുന്ന കടകംപള്ളി ലൈക്ക് കൂട്ടാന്‍ കൂട്ട് പിടിച്ചത് കുമ്മനത്തേയാണ്. കുമ്മനത്തെ വിളിച്ചു വരുത്തി സീറ്റ് നല്‍കാത്തതില്‍ കുമ്മനത്തിന് പോലും പരാതിയില്ല. എന്നാല്‍ പാവമല്ലേ ഒരാള്‍ വിഷമിച്ചിരിക്കുന്ന സമയത്ത് കുത്തിയാല്‍ അതിനല്ലേ വേദന കൂടുതല്‍ എന്ന തത്വം കടകംപള്ളി പ്രയോഗിച്ചു. കുമ്മനടിയും കുമ്മനത്തിന്റെ ചരിത്രവുമെല്ലാം കടകംപള്ളി വളച്ചൊടിച്ചു. എന്നാല്‍ ഇതിന് കാര്യ കാരണങ്ങള്‍ നിരത്തി കുമ്മനം വ്യക്തമായ മറുപടി നല്‍കി. മാത്രമല്ല മദ്യക്കച്ചവടക്കാരന്റെ ഡയറിയും പുറത്തുകൊണ്ടു വന്നു. ഇതോടെ സോഷ്യല്‍ മീഡിയയില്‍ കടകംപള്ളിയ്‌ക്കെതിരായ വികാരം അണപൊട്ടി. എതിരാളികള്‍ പോലും കുമ്മനത്തെ ന്യായീകരിച്ചു. കടകംപള്ളി പറഞ്ഞത് ശരിയായില്ല എന്നാണ് ബഹുഭൂരിപക്ഷവും പറഞ്ഞത്. അതോടെ മാപ്പ് പറഞ്ഞ് കടകംപള്ളി തടിതപ്പി.
അതോടെ എല്ലാം തീര്‍ന്നെന്നാണ് കരുതിയത്. എന്നാല്‍ പഴയ മാപ്പ് പറച്ചിലിന് പ്രതികാരമെന്നോണം വീണ്ടും കടകംപള്ളി ഫേസ്ബുക്ക് വഴി ആഞ്ഞടിച്ചു. കുമ്മനത്തെ വര്‍ഗീയ വാദിയും അരി കടത്തുകാരനായും ചിത്രീകരിച്ചു. ഇതോടെ കുമ്മനം പഴയ കുമ്മനമായി കടകംപള്ളിയെ ശക്തമായി എതിര്‍ത്തു. മദ്യക്കച്ചവടക്കാരന്റെ ഡയറിയും അഴിമതിയും തെരഞ്ഞെടുപ്പ് വിഷയമാകുമോയെന്നു പോലും തോന്നിപ്പിച്ചു. അതിനിടയില്‍ ജോളി വന്നതോടെ രക്ഷപ്പെട്ടു.
കുമ്മനവും കടകംപള്ളിയും തമ്മിലുള്ള അടിയില്‍ ക്ഷീണം സംഭവിച്ചത് കടകംപള്ളിക്ക് തന്നെയാണ്. ഇത് ഇന്നലെ നടന്ന സിപിഎം സെക്രട്ടറിയേറ്റ് യോഗത്തില്‍ പ്രതിഫലിക്കുകയും ചെയ്തു. വട്ടിയൂര്‍ക്കാവ് മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പ് പ്രചരണവുമായി ബന്ധപ്പെട്ട് കുമ്മനം രാജശേഖരനെതിരെ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നടത്തിയ കുമ്മനടി പ്രയോഗത്തില്‍ സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റിന് അതൃപ്തി രേഖപ്പെടുത്തി.
ഇന്നലെ ചേര്‍ന്ന സെക്രട്ടേറിയറ്റ് യോഗത്തില്‍ വിഷയം പരാമര്‍ശവിധേയമായി. അരൂരില്‍ മന്ത്രി ജി. സുധാകരന്‍ നടത്തിയ പൂതന പ്രയോഗവും പരാമര്‍ശിക്കപ്പെട്ടു. മന്ത്രിമാരടക്കമുള്ള മുതിര്‍ന്ന നേതാക്കള്‍ പദപ്രയോഗങ്ങള്‍ നടത്തുമ്പോള്‍ ജാഗ്രത പുലര്‍ത്തണമെന്ന് നേതൃത്വം നിര്‍ദ്ദേശിച്ചു.വട്ടിയൂര്‍ക്കാവിലെ കുമ്മനടി പ്രയോഗത്തില്‍ പിന്നീട് മന്ത്രി കടകംപള്ളി മാപ്പ് പറഞ്ഞിരുന്നു. അത് നേതൃത്വം നിര്‍ദ്ദേശിച്ചതിനെ തുടര്‍ന്നായിരുന്നു എന്നാണ് സൂചന.
മന്ത്രി സുധാകരന്‍ ആരെയും പേരെടുത്ത് പറഞ്ഞല്ല വിമര്‍ശിച്ചത് എങ്കിലും അത് യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ഷാനിമോള്‍ ഉസ്മാന് എതിരെയാണെന്ന ആക്ഷേപം ഉയര്‍ന്നത് എതിരാളികള്‍ക്ക് ആയുധമായി. ആരെയും വ്യക്തിപരമായി പരാമര്‍ശിക്കാത്തതിനാല്‍ തിരഞ്ഞെടുപ്പ് കമ്മിഷന്‍ സുധാകരനെതിരായ പരാതി തള്ളിയിരുന്നു.ഉപതിരഞ്ഞെടുപ്പുകളില്‍ പാലാ ഫലത്തിന്റെ സ്വാധീനം ചില മണ്ഡലങ്ങളിലെങ്കിലും നേരിയ തോതില്‍ പ്രതിഫലിച്ചേക്കാമെന്ന വിലയിരുത്തല്‍ സെക്രട്ടേറിയറ്റിലുണ്ടായി. അരൂരിന് പുറമേ വട്ടിയൂര്‍ക്കാവ്, കോന്നി മണ്ഡലങ്ങളിലും പ്രതീക്ഷയുണ്ട്. മഞ്ചേശ്വരത്തെ സ്ഥാനാര്‍ത്ഥി നടത്തിയ ശബരിമല പരാമര്‍ശം ദോഷം ചെയ്യില്ലെന്നാണ് വിലയിരുത്തല്‍. എന്‍.എസ്.എസ് നേതൃത്വം സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ചിട്ടുണ്ടെങ്കിലും അതേ നിലയില്‍ പ്രതികരിക്കേണ്ടെന്നാണ് ധാരണ.
https://www.facebook.com/Malayalivartha





















