സ്വകാര്യ ആശുപത്രിയിലെ താല്‍ക്കാലിക സെക്യൂരിറ്റി ജീവനക്കാരനായ യുവാവിനെ കയ്യേറ്റം ചെയ്ത സംഭവത്തില്‍ ഹോസ്റ്റലില്‍ കരാര്‍ അടിസ്ഥാനത്തില്‍ ജോലി ചെയ്യുന്ന മേട്രനായ ആര്യാ ബാലന് ജോലി നഷ്ടമാകും; കേസിൽ നിന്ന് പിന്തിരിപ്പിക്കാൻ പീഡനക്കേസില്‍ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തിയിട്ടും ആര്യയുമായി പോലീസ് ഒത്തുകളിച്ചു:- റിങ്കു തുറിച്ചു നോക്കിയത് കൊണ്ടാണ് അടിച്ചതെന്ന ആര്യയുടെ വാക്കുകൾ വിലപ്പോയില്ല, അന്‍വര്‍ സാദത്തിന്റെ ഇടപെടലിൽ യുവാവിന് കിട്ടിയത് നീതി

ടു വീലര്‍ മാറ്റിവെക്കാനാവശ്യപ്പെട്ട സ്വകാര്യ ആശുപത്രിയിലെ താല്‍ക്കാലിക ജീവനക്കാരനായ മാവേലിക്കര സ്വദേശി റിങ്കുവിനെ കയ്യേറ്റം ചെയ്ത സംഭവത്തില്‍ കൊയിലാണ്ടി നടുവന്നൂര്‍ കാവില്‍ദേശം തറയില്‍മീത്തല്‍ ആര്യാ ബാലന് ജോലി നഷ്ടമാകും. കളമശേരിയില്‍ കൊച്ചി സര്‍വകലാശാലയ്ക്ക് കീഴിലുള്ള ഹോസ്റ്റലില്‍ കരാര്‍ അടിസ്ഥാനത്തില്‍ ജോലി ചെയ്യുന്ന മേട്രനാണ് യുവതി. രോഗിയുമായി ആശുപത്രിയിലെത്തിയ ആര്യയുടെ സ്കൂട്ടര്‍ കാര്‍ പാര്‍ക്കിങില്‍ നിന്ന് മാറ്റി വെക്കാന്‍ ജീവനക്കാരന്‍ ആവശ്യപ്പെട്ടിരുന്നു . ആശുപത്രിക്ക് അകത്ത് പോയി തിരിച്ചെത്തിയ യുവതി ജീവനക്കാരന്‍ സ്കൂട്ടര്‍ മാറ്റി വെക്കുന്നത് കണ്ട് അക്രമാസക്തയാവുകയായിരുന്നു. യുവാവിനെ മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. ആശുപത്രി അധികൃതരുടെ പരാതിയെ തുടര്‍ന്നാണ് കളമശ്ശേരി സ്വദേശിനിയായ യുവതിക്കെതിരെ പൊലീസ് കേസെടുത്തത്.
സംഭവം വിവാദമായതോടെ ആര്യയെ പ്രതിയാക്കി ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്ത സാഹചര്യത്തില്‍ അവര്‍ക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കാന്‍ രജിസ്റ്റ്രാറോട് ശുപാര്‍ശ ചെയ്യാനാണ് കുസാറ്റ് അധികൃതർ തീരുമാനമെടുത്തിരിക്കുന്നത്. 'അനന്യ' ഹോസ്റ്റലിലെ മേട്രനായ ആര്യ മൂന്നുവര്‍ഷത്തെ കരാര്‍ ജീവനക്കാരിയാണ് .രുന്ന മാര്‍ച്ചില്‍ കരാര്‍ കാലാവധി അവസാനിക്കുമെങ്കിലും കേസ് സംബന്ധിച്ച റിപ്പോര്‍ട്ട് കുസാറ്റ് രജിസ്ട്രാര്‍ക്ക് കൈമാറുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു. ആശുപത്രിയുടെ സി.സി. ടി.വി. ക്യാമറയിൽ പതിഞ്ഞ ദൃശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ ഉൾപ്പടെ വൈറലായതോടെ പൊലീസ് യുവതിക്കെതിരെ കേസെടുക്കുകയും കഴിഞ്ഞദിവസം യുവതിയെ അറസ്റ്റ് ചെയ്ത് വിട്ടയക്കുകയും ചെയ്തിരുന്നു.
സംഭവം നടന്നു ഒന്നര ആഴ്ച്ച പിന്നിട്ടിട്ടും പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്യാതിരുന്നതിന് എതിരെ ഐഎന്‍ടിയുസി നിയോജക മണ്ഡലം കമ്മിറ്റി രംഗത്തെത്തിയിരുന്നു. പ്രതിയെ പിടികൂടണമെന്ന് ആലുവ അന്‍വര്‍ സാദത്ത് എംഎല്‍എ ഉന്നത പൊലീസ് ഉദ്യോഗസ്ഥരോട് ആവശ്യപ്പെടുകയും, ഡോ. ടോണി ഫെര്‍ണാണ്ടസ് അടക്കമുള്ളവർ സംഭവത്തില്‍ പ്രതിഷേധിക്കുകയും ചെയ്തിരുന്നു. തുടർന്നായിരുന്നു അറസ്റ്റിന് പോലീസ് നിർബന്ധിതരായതും.പരാതി കൊടുത്തതിന് പിന്നാലെ റിങ്കുവിനെ പലതരത്തിലും കേസിൽ നിന്ന് ഒഴിപ്പിക്കാനായി ആര്യ ശ്രമങ്ങളും നടത്തിയിരുന്നു. ഇതിന്റെ ഭാഗമായി റിങ്കുവിനെ പീഡന കേസില്‍ പെടുത്തുമെന്നു ഭീഷണിപ്പെടുത്തി. ഇതോടെ യുവാവ് കോടതിയില്‍ സ്വകാര്യ അന്യായം ഫയല്‍ ചെയ്യാനൊരുങ്ങി. ഇതിനൊപ്പമാണ് അന്‍വര്‍ സാദത്ത് ഇടപെട്ടത്. ഇതിനിടെ റിങ്കുവിനെ സ്റ്റേഷനിൽ വിളിച്ചുവരുത്തി യുവതിയുമായി ഒത്തുതീര്‍പ്പുണ്ടാക്കണമെന്ന് ആവശ്യപ്പെട്ടതും വിവാദങ്ങൾ സൃഷ്ടിച്ചു.
പോലീസ് സ്‌റ്റേഷനില്‍ വച്ചും റിങ്കുവിനോട് ആര്യ തട്ടക്കയറി. റിങ്കു തുറിച്ചു നോക്കിയതു കൊണ്ടാണ് അടിച്ചതെന്നാണ് ആര്യയുടെ മൊഴി. തുറിച്ചു നോക്കിയാല്‍ അടിക്കാന്‍ നിയമമില്ലെന്ന വാദമെത്തിയതോടെ ആര്യ കുഴങ്ങി. അപ്പോഴും കേസ് ഒഴിവാക്കാന്‍ റിങ്കുവില്‍ സമ്മര്‍ദ്ദം തുര്‍ന്നു. ഇതിനിടെ ഐഎന്‍ടിയുസി നേതാക്കള്‍ സ്റ്റേഷനില്‍ എത്തിയാണ് റിങ്കുവിനെ തിരികെ കൊണ്ടുവന്നത്. ആര്യയുടെ ജോലി പോകാതിരിക്കാനാണ് പൊലീസ് ഒത്തുകളിക്ക് ശ്രമിച്ചത്. അകാരണമായി മർദ്ദിച്ചതിനും അസഭ്യം പറഞ്ഞതിനുമാണ് പ്രതിക്കെതിരേ പൊലീസ് കേസെടുത്തിരിക്കുന്നത്.
https://www.facebook.com/Malayalivartha





















