ഈശ്വരാ അത് നടന്നെങ്കില്‍... രണ്ടാം കെട്ടാണെങ്കിലും വലിയ മോഹവുമായി പൊന്നാമറ്റം തറവാട്ടില്‍ വന്നു കയറിയ ഷാജുവിനെ കാത്തിരുന്നത് വന്‍ ദുരന്തം; ജോളിയുടെ ഇഷ്ടങ്ങള്‍ക്ക് മുമ്പില്‍ മൗനിയായത് ആയുര്‍ ദൈര്‍ഘ്യം കൂട്ടി; ജോളി സ്വപ്ന പദ്ധതി മനസില്‍ കുറിച്ചിട്ടെങ്കിലും രക്ഷപ്പെട്ടത് ദൈവത്തിന്റെ കൃപ ഒന്നുകൊണ്ടു മാത്രം

സമാനതകളില്ലാത്ത സംഭവമാണ് കൂടത്തായി എന്ന കുഗ്രാമത്തില്‍ നിന്നും പുറത്തു വരുന്നത്. 17 വര്‍ഷത്തിനിടെ 6 കൊലപാതകങ്ങള്‍ നടത്തിയ ജോളി ജോസഫ് അപസര്‍പ്പക കഥയിലെ നായികയെപ്പോലെ നിറഞ്ഞ് നില്‍ക്കുകയാണ്. ആദ്യ ഭര്‍ത്താവിനേയും അമ്മായിയമ്മയേയും ഷാജുവിന്റെ ഭാര്യ സിലിയേയും കൊന്ന ശേഷം ഷാജുവിനെ തന്നെ വിവാഹം കഴിച്ചെങ്കിലും അതിലും ജോളി തൃപ്തി നേടിയില്ല. ജോളി രണ്ടാം ഭര്‍ത്താവ് ഷാജുവിനെയും കൊന്ന് മൂന്നാമത് വിവാഹം കഴിക്കാന്‍ പദ്ധതിയിട്ടിരുന്നുവെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ട്. ഇക്കാര്യം ജോളിതന്നെയാണ് പോലീസിനോട് വ്യക്തമാക്കിയത്.
ഷാജുവിനെ കൊന്നാല്‍ ജോളിക്ക് രണ്ട് സ്വപ്ന പദ്ധതികള്‍ നടപ്പാക്കാന്‍ കഴിയുമായിരുന്നു. ബിഎസ്എന്‍എല്‍ ജീവനക്കാരനായ ജോണ്‍സനെ സ്വന്തമാക്കാനായിരുന്നു ജോളിയുടെ ഒന്നാം പദ്ധതി. അതിനായി ജോണ്‍സന്റെ ഭാര്യയെയും കൊല്ലാന്‍ ജോളി പദ്ധതിയിട്ടിരുന്നുവെന്ന് പൊലീസ് പറഞ്ഞു. രണ്ടാം ഭര്‍ത്താവായ ഷാജുവിനെ കൊലപ്പെടുത്തുന്നതിലൂടെ സര്‍ക്കാര്‍ സര്‍വീസില്‍ ആശ്രിത നിയമനവും ജോളി ലക്ഷ്യം വച്ചിരുന്നു. ഇതായിരുന്നു രണ്ടാമത്തെ പ്ലാന്‍. ജോളി ടീച്ചര്‍ എന്നറിയപ്പെട്ടിരുന്നെങ്കിലും ജോലി ഇല്ലായിരുന്നു. അതിനാല്‍ ഭര്‍ത്താവിന്റെ മരണത്തോടെ ആ പേരില്‍ ടീച്ചറാകാനാണ് ലക്ഷ്യം വച്ചത്. എന്നാല്‍ ജോളിയുടെ ഈ സ്വപ്നപദ്ധതി പൊളിയുകയായിരുന്നു. ഇതിന്റെ ഞെട്ടലിലാണ് ഷാജു.
ആദ്യ ഭര്‍ത്താവ് റോയി തോമസ് മരിച്ചതിന്റെ രണ്ടാം ദിവസം ഒരു പുരുഷ സുഹൃത്തിനോപ്പം ജോളി കോയമ്ബത്തൂരിലെത്തിയതായി പൊലീസ് കണ്ടെത്തിയിരുന്നു. ഇത് ജോണ്‍സണ്‍ ആണോയെന്ന് പൊലീസ് സംശയിക്കുന്നുണ്ട്.
ജോളിയുമായി സൗഹൃദം ഉണ്ടെന്ന് ജോണ്‍സണ്‍ കഴിഞ്ഞദിവസം പൊലീസിന് മൊഴി നല്‍കിയിരുന്നു. മാത്രമല്ല പലതവണ ജോളി ജോണ്‍സണും കുടുംബവുമൊത്ത് സിനിമയ്ക്കും വിനോദ സഞ്ചാര കേന്ദ്രങ്ങളിലും പോയിട്ടുണ്ട്.
എന്നാല്‍ ജോളിയുടെ പെരുമാറ്റത്തിലെ അസ്വഭാവികത ശ്രദ്ധിച്ച ജോണ്‍സന്റെ ഭാര്യ ഇക്കാര്യം ഭര്‍ത്താവിനോട് പറയുകയും ജോളിയുമായുള്ള കൂട്ട് അവസാനിപ്പിക്കുകയും ചെയ്തിരുന്നു. ആദ്യ ഭര്‍ത്താവ് റോയിയെ കൊലപ്പെടുത്തിയശേഷം ജോളി ആദ്യം വിളിച്ചത് ഇപ്പോള്‍ കസ്റ്റഡിയിലുള്ള മാത്യുവിനെയാണെന്ന് പൊലീസ് പറഞ്ഞു.
എന്‍.ഐ.ടിയിലെ വ്യാജ ഐ.ഡി കാര്‍ഡ് ഉണ്ടാക്കിയാണ് ജോളി അതുമിട്ട് ദിവസവും കാറില്‍ കയറി കോളേജില്‍ പോകുന്നത്. വൈകിട്ട് തിരികെ വരും. 14 വര്‍ഷം ഇങ്ങനെ നാട്ടുകാരെ പറ്റിച്ചു. എന്നാല്‍ മുക്കത്തെ ഒരു ബ്യൂട്ടി പാര്‍ലറുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുകയായിരുന്നു ജോളി എന്ന് പിന്നീട് ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ കണ്ടെത്തി. എന്തിനാണ് എന്‍.ഐ.ടിയില്‍ ജോലിയെന്ന് കളളം പറഞ്ഞതെന്ന് പൊലീസ് ചോദിച്ചപ്പോള്‍ എന്‍.ഐ.ടിയില്‍ ജോലിയെന്ന് പറഞ്ഞാല്‍ നാട്ടില്‍ നല്ല വിലകിട്ടുമെന്നും അതിനു വേണ്ടിയാണ് കള്ളം പറഞ്ഞതെന്നുമായിരുന്നു ജോളിയുടെ മറുപടി.
തനിക്ക് ബി.ടെക് ബിരുദം ഉണ്ടെന്നായിരുന്നു ജോളി നാട്ടില്‍ പറഞ്ഞിരുന്നത്. പൊലീസ് ചോദ്യം ചെയ്തപ്പോള്‍ ജോളിക്ക് ബി.കോം ബിരുദം മാത്രമേയുള്ളൂ എന്ന് വ്യക്തമായി. ആദ്യ ഭര്‍ത്താവ് റോയിയുടെ മരണം ഹൃദയാഘാതത്തെ തുടര്‍ന്നാണെന്ന് ബന്ധുക്കളെയും മറ്റും പറഞ്ഞു വിശ്വസിപ്പിക്കാനും ജോളി ശ്രമിച്ചിരുന്നു. റോയി രാത്രി ഭക്ഷണം കഴിക്കുന്നതിനു മുമ്ബായി ബാത്‌റൂമില്‍ പോയെന്നും അവിടെവച്ചു ബോധംകെട്ടെന്നുമാണ് ജോളി നല്‍കിയ മൊഴി. ആ സമയം താന്‍ അടുക്കളയില്‍ റോയിക്കായി മുട്ട പൊരിക്കുകയായിരുന്നുവെന്നും ജോളി പറഞ്ഞു. എന്നാല്‍ മരണത്തിന് 15 മിനിട്ടുമുമ്ബ് റോയി ഇഷ്ട ഭക്ഷണമായ ചോറും കടലക്കറിയും കഴിച്ചതായി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ നടത്തിയ പരിശോധനയില്‍ മനസിലായി. പിറ്റേന്ന് മെഡിക്കല്‍ കോളജിലെ പോസ്റ്റുമോര്‍ട്ടത്തില്‍ സയനൈഡിന്റെ അംശവും കണ്ടെത്തി. എന്നിട്ടും മരണം ഹാര്‍ട്ട് അറ്റാക്കാണെന്ന് പ്രചരിപ്പിക്കാന്‍ ജോളി വ്യഗ്രത കാട്ടി. റോയിയുടെ സഹോദരന്‍ റോജോ അമേരിക്കയില്‍ നിന്ന് നാട്ടിലെത്തി പരാതിപ്പെട്ടതോടെയാണ് വര്‍ഷങ്ങള്‍ക്ക് ശേഷം കഥ മാറിയത്.
https://www.facebook.com/Malayalivartha





















