കുരുക്ക് മുറുകുമ്പോള്‍... ജോളിയുടെ കഥ തകര്‍ക്കുമ്പോള്‍ മറ്റൊരു കണ്ണീരിന്റെ കഥയാണ് ജോളി കെട്ടാനിരുന്ന ജോണ്‍സന്റെ കുടുംബത്തിന് പറയാനുള്ളത്; മൂന്നുവര്‍ഷമായി സ്വന്തം വീട്ടിലേക്ക് ജോണ്‍സണ്‍ ചെലവ് കാശ് നല്‍കിയിട്ടില്ല; എല്ലാം നല്‍കിയത് ജോളിക്ക് മാത്രം
കൂടത്തായി കൊലപാതക പരമ്പരയിലെ കഥ മാറുകയാണ്. കഥയില്‍ അപ്രതീക്ഷിത ട്വിസ്റ്റുണ്ടാക്കി ബിഎസ്എന്‍എല്‍ ജീവനക്കാരന്‍ കക്കയം വലിയപറമ്പില്‍ വീട്ടില്‍ 54 കാരനായ ജോണ്‍സന്‍ കടന്ന് വന്നിരിക്കുകയാണ്. ഇതോടെ ജോളിയുമായി അഞ്ചുവര്‍ഷമായി സൗഹൃദത്തിലുള്ള ജോണ്‍സനെതിരെ കുരുക്ക് മുറുകുകയാണ്. എല്ലാവരും നല്ല സൗന്ദര്യവാനും ചുറുചുറുക്കുമുള്ള ജോണ്‍സണേയാണ് പ്രതീക്ഷിച്ചത്. എന്നാല്‍ ഫോട്ടോ വന്നതോടെ ഈ പാവം പിടിച്ച ഗൃഹനാഥനെ എന്തിന് വട്ടം ചുറ്റിച്ചു എന്ന് തോന്നിപ്പോകും.
ജോളിയുടെ മകന്‍ റെമോ ഇന്നലെ പോലീസിനു കൈമാറിയ ജോളിയുടെ ഫോണും സിം കാര്‍ഡും ജോണ്‍സണ്‍ വാങ്ങിനല്‍കിയതാണെന്ന് പോലീസ് കണ്ടെത്തി. വെറും സൗഹൃദം മാത്രമേ ജോളിയുമായി ഉണ്ടായിരുന്നുള്ളൂവെന്ന ജോണ്‍സന്റെ ആദ്യമൊഴി കളവാണെന്ന് അന്വേഷണത്തില്‍ സ്ഥിരീകരിച്ചു. ജോണ്‍സന്റെ ഭാര്യ സൈനയേയും ജോളിയുടെ രണ്ടാം ഭര്‍ത്താവ് ഷാജുവിനെയും ഇല്ലാതാക്കി ജോണ്‍സനെ സ്വന്തമാക്കാനുള്ള ജോളിയുടെ നീക്കം ജോണ്‍സനും അറിയാമായിരുന്നെന്നാണ് പോലീസിന്റെ നിഗമനം.
ഒരുലക്ഷം രൂപയോളം ശമ്പളം വാങ്ങുന്ന ജോണ്‍സണ്‍ കഴിഞ്ഞ നാലു വര്‍ഷത്തോളമായി സ്വന്തം വീട്ടിലെ ചെലവുകള്‍ക്ക് ചില്ലിപൈസ മുടക്കിയിരുന്നില്ലെന്ന് പോലീസ് കണ്ടെത്തി. ഇക്കാലയളവില്‍ ഇയാളുടെ ഭാര്യയായ അധ്യാപികയാണ് മക്കളുടെ വിദ്യാഭ്യാസമടക്കമുള്ള ചെലവുകള്‍ വഹിച്ചിരുന്നത്. ജോണ്‍സന്റെ വരുമാനമത്രയും ജോളിയുടെ കൈകളിലാണ് എത്തിയതെന്നും വിനോദയാത്ര നടത്താനും ജോളിയുടെ മറ്റാവശ്യങ്ങള്‍ക്കുമായും ജോണ്‍സണ്‍ പണം നല്‍കിയതായും കണ്ടെത്തി.
കോയന്പത്തൂര്‍, തിരുപ്പൂര്‍, ബംഗളൂരു, തേനി തുടങ്ങി പലയിടങ്ങളിലും ഇയാള്‍ ജോളിയുമായി യാത്ര ചെയ്യുകയും ഒപ്പം താമസിക്കുകയും ചെയ്തിട്ടുണ്ട്. മൊബൈല്‍ ഫോണിന്റെ ടവര്‍ ഡംപ് പരിശോധനയില്‍ ഇരുവരും ഒരേ ടവറിനു കീഴില്‍വന്നതിന്റെ തെളിവുകള്‍ കാണിച്ചപ്പോള്‍ ജോളി ഇക്കാര്യം സമ്മതിക്കുകയായിരുന്നു.
ജോളിക്ക് സയനൈഡ് ലഭിക്കുന്നതിന് ജോണ്‍സണ്‍ സഹായിച്ചിട്ടുണ്ടോ എന്നത് അന്വേഷിച്ചുവരികയാണ്. സ്വര്‍ണപ്പണിക്കാരന്‍ പ്രജുകുമാറിനെ ആറു വര്‍ഷമായേ അറിയുകയുള്ളൂ എന്നാണ് ജോളിക്ക് സയനൈഡ് കൈമാറിയ മഞ്ചാടിയില്‍ എം.എസ് മാത്യുവിന്റെ മൊഴി. ഇത് ശരിയാണെങ്കില്‍ ആദ്യത്തെ മൂന്നു കൊലപാതകങ്ങള്‍ക്കും, ഒടുവിലത്തെ രണ്ട് കൊലകള്‍ക്കും മറ്റാരെങ്കിലും ജോളിക്ക് സയനൈഡ് നല്‍കിയതായാണ് പോലീസ് സംശയിക്കുന്നത്.
മഞ്ചാടിയില്‍ എം.എസ്.മാത്യു സയനൈഡ് കൈമാറിയതിനുശേഷമാണ് പിതൃസഹോദരനായ മഞ്ചാടിയില്‍ എം.എം.മാത്യുവിനെ ജോളി സയനൈഡ് ഉപയോഗിച്ച് കൊലപ്പെടുത്തിയത്. തേനിയില്‍ നിന്നോ കോയന്പത്തൂരില്‍ നിന്നോ ജോണ്‍സന്റെ സഹായത്തോടെ ജോളി സയനൈഡ് വാങ്ങിയിട്ടുണ്ടാകാം എന്നു സംശയിക്കുന്നു. ഇന്ന് ഡിജിപിയുടെ നേതൃത്വത്തില്‍ ജോളിയെ ചോദ്യം ചെയ്യുന്‌പോള്‍ ഇക്കാര്യം വിശദമായി ചോദിക്കുമെന്നറിയുന്നു.
മൂന്നാമതൊരു വിവാഹത്തിനായി രണ്ടാം ഭര്‍ത്താവ് പൊന്നാമറ്റത്തില്‍ ഷാജു സക്കറിയയെ അപായപ്പെടുത്താന്‍ പദ്ധതിയിട്ടതായി ജോളി മൊഴി നല്‍കിയിരുന്നു. ശാസ്ത്രീയ തെളിവുകള്‍ നിരത്തിയുള്ള അന്വേഷണസംഘത്തിന്റെ ചോദ്യം ചെയ്യലിലാണ് ഇക്കാര്യം ജോളി വെളിപ്പെടുത്തിയത്. ഷാജുവിനെ അപായപ്പെടുത്താന്‍ തീരുമാനിച്ചതിന് പിന്നില്‍ ആശ്രിത നിയമനവും മുന്നില്‍ കണ്ടിരുന്നതായും ജോളി സമ്മതിച്ചു. ഇതിനായി ബിഎസ്എന്‍എല്‍ ജീവനക്കാരന്റെ ഭാര്യയായ അധ്യാപികയേയും കൊലപ്പെടുത്താന്‍ ശ്രമം നടത്തി.
ഭാഗ്യംകൊണ്ടാണ് ഇവര്‍ രക്ഷപ്പെട്ടതെന്ന് െ്രെകംബ്രാഞ്ച് വൃത്തങ്ങള്‍ പറഞ്ഞു. മുക്കം ആനയാംകുന്ന് സ്‌കൂളിലെ അധ്യാപകനായ ഷാജു മരിച്ചാല്‍ തനിക്ക് സര്‍ക്കാര്‍ സര്‍വീസില്‍ ജോലി ലഭിക്കുമെന്നതിനാലാണ് അപായപ്പെടുത്താന്‍ തീരുമാനിച്ചതെന്നാണ് ജോളിയുടെ മൊഴി.ജോണ്‍സന്റെ വഴിവിട്ട പോക്കിനെതിരേ രണ്ടുവര്‍ഷം മുന്‍പ് ഭാര്യ സൈനയും, ഇവരുടെ സഹോദരനും താമരശേരി പോലീസില്‍ പരാതി നല്‍കിയിരുന്നു.
പോലീസ് ജോളിയേയും ജോണ്‍സനെയും അന്നു വിളിപ്പിച്ച് താക്കീത് ചെയ്തതാണ്. ഈ പരാതി പുതിയ അന്വേഷണസംഘം ശേഖരിച്ചിട്ടുണ്ട്. കൂടത്തായി ഇടവക വികാരി, നാട്ടിലെ പ്രമാണിമാര്‍ എന്നിവര്‍ മുഖേനയും മുന്‍പ് ഇരുവരേയും താക്കീത് ചെയ്തിരുന്നു. എന്നാല്‍ പിന്നെയും ബന്ധം തുടരുകയായിരുന്നു.
"
https://www.facebook.com/Malayalivartha