മദര്‍ മറിയം ത്രേസ്യ വിശുദ്ധപദവിയിലേക്ക്... തൃശൂര്‍ പുത്തന്‍ചിറ ഗ്രാമവും വിശുദ്ധനിമിഷത്തെ ആഘോഷത്തോടെ വരവേല്‍ക്കാന്‍ ഒരുങ്ങി; മദര്‍ മറിയം ത്രേസ്യ ജീവിതവഴിയില്‍ സ്വയം വരിച്ച ത്യാഗവും സഹനവും ഇനി ലോകത്തിന് മാധ്യസ്ഥമേകും

മദര്‍ മറിയം ത്രേസ്യയുടെ ജന്മനാടായ തൃശൂര്‍ പുത്തന്‍ചിറ ഗ്രാമവും വിശുദ്ധനിമിഷത്തെ ആഘോഷത്തോടെ വരവേല്‍ക്കാന്‍ ഒരുങ്ങി. വാഴ്ത്തപ്പെട്ടവര്‍ വിശുദ്ധ പദവിയേറുമ്പോള്‍ ധരിപ്പിക്കുന്ന കിരീടം മറിയം ത്രേസ്യയുടെ തിരുരൂപത്തിന്റെ ശിരസ്സില്‍ അണിയിക്കും. തുടര്‍ന്ന് സ്വരൂപം വഹിച്ചുകൊണ്ട് പ്രദക്ഷിണം നടക്കും. വാഴ്ത്തപ്പെട്ട മദര്‍ മറിയം ത്രേസ്യ ഇന്ന് വിശുദ്ധപദവിയിലേക്ക്. മദര്‍ മറിയം ത്രേസ്യയ്ക്കൊപ്പം ബ്രിട്ടനില്‍ നിന്നുള്ള കര്‍ദിനാള്‍ ജോണ്‍ ഹെന്‍റി ന്യുമാന്‍, ഇറ്റാലിയന്‍ സന്ന്യാസസഭാംഗം ജുസെപ്പീന വന്നീനി , ബ്രസീലിയന്‍ സന്ന്യാസസഭാംഗം ദുൾചെ ലോപസ് പോന്തെസ് , സ്വിറ്റ്സര്‍ലന്‍ഡിലെ വിശുദ്ധ ഫ്രാൻസിസ് അസീസിയുടെ മൂന്നാം സഭാംഗം മാർഗരീത്ത ബെയ് എന്നിവരും വിശുദ്ധിയുടെ പടവുകളേറും.
മദര്‍ മറിയംത്രേസ്യയും കര്‍ദിനാള്‍ ജോണ്‍ ഹെന്‍റി ന്യൂമാനും ഉള്‍പ്പെടെ നാലുപേരെ വിശുദ്ധരായി പ്രഖ്യാപിക്കുന്നതിനുള്ള ശുശ്രൂഷുകള്‍ക്ക് വത്തിക്കാനിലെ സെന്‍റ് പീറ്റേഴ്സ് ബസിലിക്ക ഒരുങ്ങി. ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് ഒന്നരയ്ക്കാണ് ചടങ്ങുകള്‍. മദര്‍ മറിയം ത്രേസ്യ ജീവിതവഴിയില്‍ സ്വയം വരിച്ച ത്യാഗവും സഹനവും ഇനി ലോകത്തിന് മാധ്യസ്ഥമേകും. ഭാരതസഭ ഒരിക്കല്‍ക്കൂടി ധന്യതയടയുന്ന ശുഭമുഹൂര്‍ത്തം ഇന്ത്യന്‍ സമയം ഒന്നരയ്ക്കാണ്. വത്തിക്കാനിലെ സെന്‍റ് പീറ്റേഴ്സ് ചത്വരത്തില്‍ നടക്കുന്ന ദിവ്യബലിമധ്യെ ഫ്രാന്‍സിസ് മാര്‍പ്പാപ്പ വിശുദ്ധ പ്രഖ്യാപനം നടത്തും. സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി, ആര്‍ച്ച്ബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്ത്, മാര്‍ ജേക്കബ് മനത്തോടത്ത്, മാര്‍ പോളി കണ്ണൂക്കാടന്‍, എന്നിവരും കേന്ദ്രമന്ത്രി വി.മുരളീധരന്‍, ടി.എന്‍.പ്രതാപന്‍ എം.പി എന്നിവരും ചടങ്ങില്‍ പങ്കെടുക്കും
https://www.facebook.com/Malayalivartha

























