തലയില്‍ കൈവച്ച് ഇഷ്ടക്കാര്‍... വീട്ടുകാരും നാട്ടുകാരും അറിയാതെ ആ ക്യാമറയില്‍ എല്ലാം പതിഞ്ഞു; പൊന്നാമറ്റം തറവാട്ടില്‍ വന്നു പോയ വിശിഷ്ട വ്യക്തികള്‍ ക്രൈം ബ്രാഞ്ചിന്റെ രഹസ്യ ക്യാമറയില്‍ കുടുങ്ങി

കൂടത്തായി കൊലപാതക പരമ്പരയിലെ കേസന്വേഷണം പുരോഗമിക്കുന്നതിനിടെ പല കാര്യങ്ങളും ഒന്നൊന്നായി പുറത്താകുകയാണ്. മുഖ്യ പ്രതി ജോളി ജോസഫ് താമസിച്ചിരുന്നത് മരണപ്പെട്ട ടോം തോമസിന്റെ പൊന്നാമറ്റം തറവാട്ടിലാണ്. ഈ തറവാട്ടില്‍ വെച്ചാണ് ടോം തോമസ് ഉള്‍പ്പെടെ മൂന്നു പേരുടെ ജീവന്‍ കുടുംബത്തിലെ മരുമകളായ ജോളി എടുത്തത്. അതിനാല്‍ തന്നെ പരാതി ലഭിച്ച ശേഷം ക്രൈംബ്രാഞ്ച് സംഘം ഈ വീട്ടിലാണ് ആരോരുമറിയാതെ ശ്രദ്ധ കേന്ദ്രീകരിച്ചത്.
പരാതി ലഭിച്ചതിനു പിന്നാലെ ക്രൈംബ്രാഞ്ച് സംഘം അന്വേഷണം ആരംഭിച്ചതോടെ ആദ്യം സ്ഥാപിച്ചത് പൊന്നാമറ്റം തറവാടിനു മുന്നിലൊരു ക്യാമറ ആയിരുന്നു. ആ ക്യാമറയാണ് ജോളിയെ കുടുക്കാനുള്ള പിടിവള്ളി സമ്മാനിച്ചത്.
പൊന്നാമറ്റം തറവാടിന്റെ പരിസരത്ത് അതിവിദഗ്ധമായാണ് അന്വേഷണസംഘം സിസിടിവി സ്ഥാപിച്ചത്. ജോളി താമസിക്കുന്ന ഈ വീട്ടില്‍ ആരൊക്കെ വന്നു പോകുന്നുവെന്ന് അറിയാനായിരുന്നു അന്വേഷണസംഘത്തിന്റെ ഈ നീക്കം. എന്നാല്‍ ഈ കാര്യം വീട്ടുകാരോ നാട്ടുകാരോ പോലും അറഞ്ഞില്ല. അതുകൊണ്ട് തന്നെ ഈ വീടുമായി ബന്ധപ്പെട്ട മുഴുവന്‍ ആളുകളുടെയും വിവരങ്ങള്‍ ക്യാമറ ദൃശ്യത്തിലൂടെ പോലീസ് കൃത്യമായി ശേഖരിച്ചിട്ടുണ്ട്. അത് പലരുടേയും പങ്ക് തെളിയിക്കാന്‍ സഹായകരമാകും.
അതേസമയം 17 വര്‍ഷം മുമ്പ് തുടങ്ങിയ കൊലപാതക പരമ്പര അന്വേഷിക്കുന്നതു കേരള പോലീസിന് വെല്ലുവിളിയാണ്. കൂടത്തായി കൊലക്കേസില്‍ കോടതിയുടെ അനുമതി വാങ്ങിയ ശേഷമേ വിദേശത്ത് ഫൊറാന്‍സിക് പരിശോധന നടത്തൂവെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ വ്യക്തമാക്കിയിട്ടുണ്ട്. പൊന്നാമറ്റം വീടടില്‍ ടോം തോമസ്, അന്നമ്മ തോമസ്, റോയ് തോമസ് എന്നിവര്‍ മരിച്ചു കിടന്ന സ്ഥലങ്ങളും ഡിജിപി ഇന്നലെ പരിശോധിച്ചിരുന്നു.
ജോളി ജോസഫുമായി അടുത്ത ബന്ധമുണ്ടായിരുന്ന ബിഎസ്എന്‍എല്‍ ജീവനക്കാരനായ ജോണ്‍സനും കുരുക്ക് മുറുകിയിട്ടുണ്ട്. ജോളിക്ക് ഫോണും അതിലിടാനുള്ള സിമ്മും വാങ്ങി നല്‍കിയത് ജോണ്‍സനെന്ന് വ്യക്തമായിട്ടുണ്ട്. ജോളിയുമായി അടുത്ത സൗഹൃദം മാത്രമാണെന്നായിരുന്നു ജോണ്‍സണ്‍ നേരത്തെ അന്വേഷണ സംഘത്തിന് മൊഴി നല്‍കിയത്. ഇരുവരും തമ്മില്‍ ഫോണില്‍ നിരന്തരം ബന്ധപ്പെട്ടിരുന്നതും തമ്മില്‍ ഇടയ്ക്കിടെ കൂടിക്കാഴ്ച നടത്തിയതുമെല്ലാം സൗഹൃദത്തില്‍ പേരിലായിരുന്നുവെന്നായിരുന്നു ജോണ്‍സന്റെ മൊഴി.
എന്നാല്‍ ഭര്‍ത്താവ് ഷാജുവിനെ അപായപ്പെടുത്തി ജോണ്‍സനെ വിവാഹം കഴിക്കാന്‍ പദ്ധതിയിട്ടിരുന്നുവെന്ന് ജോളി മൊഴി നല്‍കിയതിന് പിന്നാലെയാണ് ഇരുവരും തമ്മില്‍ 'അരുതാത്ത ബന്ധം' തന്നെ ഉണ്ടായിരുന്നതെന്ന നിഗമനത്തിലേയ്ക്ക് പോലീസ് എത്തിയിരിക്കുന്നത്. ജോളി ഫോണില്‍ ഏറ്റവും കൂടുതല്‍ തവണ വിളിച്ചത് ജോണ്‍സനെ ആണന്ന് പോലീസ് കണ്ടെത്തിയിരുന്നു.
ജോളിക്കൊപ്പം സിനിമയ്ക്ക് പോയിട്ടുണ്ടെന്നും ജോണ്‍സന്‍ മൊഴി നല്‍കിയിരുന്നു. ജോളിയുടെയും ജോണ്‍സന്റെയും കുടുംബങ്ങള്‍ തമ്മില്‍ വിനോദയാത്രയും നടത്തിയിരുന്നു. ജോളി കോയമ്പത്തൂരിലും തിരുപ്പൂരിലും ബെംഗളുരുവിിലും ജോണ്‍സനെ കാണാന്‍ പോയിട്ടുണ്ടെന്നും പോലീസ് ടവര്‍ ഡംപ് ലൊക്കേഷന്‍ പരിശോധിച്ചതില്‍ നിന്ന് കണ്ടെത്തിയിരുന്നു. ഇവര്‍ നിരന്തരം കോയമ്പത്തൂര്‍ സന്ദര്‍ശിച്ചതായും അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടെത്തിയിരുന്നു. ഒടുവില്‍ ഷാജുവിനെ ഇല്ലാതാക്കി ജോണ്‍സനെ വിവാഹം ചെയ്യാനായിരുന്നു ജോളിയുടെ പദ്ധതി. ഇതിനായി ജോണ്‍സന്റെ ഭാര്യയെ വിഷം നല്‍കി കൊല്ലാന്‍ ശ്രമിച്ചതായും ജോളി പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്.
https://www.facebook.com/Malayalivartha