കൂത്തായിയിലെ കൊടും കൊലപാതകി ജോളിക്ക് മരണങ്ങള്‍ ആനന്ദ ലഹരിയായിരുന്നെന്ന് മനശാസ്ത്രവിദഗ്ധര്‍, ബാല്യം തൊട്ട് മരണവാര്‍ത്തകള്‍ ആസ്വദിച്ച് വായിച്ചിരുന്നു

കൂത്തായിയിലെ കൊടും കൊലപാതകി ജോളിക്ക് മരണങ്ങള്‍ ആനന്ദ ലഹരിയായിരുന്നെന്ന് മനശാസ്ത്രവിദഗ്ധര്‍. ബാല്യം തൊട്ട് മരണവാര്‍ത്തകള്‍ ആസ്വദിച്ച് വായിച്ചിരുന്നു. സിലിയുടെ മരണം നേരില്‍ക്കണ്ട് ആസ്വദിക്കാന്‍ ആശുപത്രിയില്‍ എത്തിക്കുന്നത് ഏറെ വൈകിച്ചെന്നും ജോളി അന്വേഷണ സംഘത്തോട് തുറന്നു പറഞ്ഞു. സിലിക്ക് അസ്വസ്ഥതയുണ്ടായപ്പോള്‍ തൊട്ടടുത്ത് താമരശ്ശേരി സര്‍ക്കാര്‍ ആശുപത്രി ഉണ്ടായിട്ടും ഏറെ ദൂരെയുള്ള ഓമശ്ശേരിയിലെ സ്വകാര്യ ആശുപത്രിയില്‍ കൊണ്ടുപോയത് അതുകൊണ്ടാണെന്ന് വ്യക്തമായി.
ഷാജുവിന്റെ മകളെ കൊന്ന ദിവസം സിലിയേയും കൊല്ലാന്‍ ശ്രമിച്ചിരുന്നെന്നും എന്നാല്‍ വീട്ടില്‍ നടന്ന ചടങ്ങില്‍ ആളുകള്‍ കൂടുതലായതിനാല്‍് തടസമായി. സയനൈഡ് കലര്‍ത്തിയ ഭക്ഷണം കുഞ്ഞിന് കൊടുത്തപ്പോള്‍ സിലിയേയും കഴിക്കാന്‍ നിര്‍ബന്ധിച്ചിരുന്നു. എന്നാല്‍ ബ്രെഡ് കഴിച്ച കുട്ടി അസ്വസ്ഥയായി നിലവിളിച്ചതോടെ ആ നീക്കം പരാജയപ്പെട്ടെന്ന് ജോളി മൊഴി നല്‍കി. സിലി ജോളിയുടെ മടിയില്‍ കിടന്നാണ് മരിച്ചത്. അതുപോലെ റോയി മരിക്കുമ്പോഴും ജോളി മാത്രമാണ് സംഭവസ്ഥലത്തുണ്ടായിരുന്നത്. റോയിയുടെ പിതാവും മാതാവും മരിക്കുമ്പോഴും ജോളി മാത്രമാണ് സ്ഥലത്തുണ്ടായിരുന്നത്. അതിന് തൊട്ട് മുമ്പ് വരെ ആ വീട്ടില്‍ വേലക്കാര്‍ ഉള്‍പ്പെടെ പലരും ഉണ്ടായിരുന്നു.
മഞ്ഞാടിയില്‍ മാത്യു മരിച്ചപ്പോഴും അദ്ദേഹത്തിന്റെ വീട്ടില്‍ ജോളി മാത്രമേ ഉണ്ടായിരുന്നുള്ളൂ. തൊട്ടടുത്തുള്ള ആരെയോ വിളിച്ചുവരുത്തിയാണ് ജോളി വിവരം പറയുന്നത്. മരണങ്ങള്‍ ആസ്വദിക്കുന്നത് ഒരു പ്രത്യേക മാനസികാവസ്ഥയാണ്. സാധാരണ ഒരു മനുഷ്യനെ കൊണ്ട് അത് സാധിക്കില്ലെന്ന് മനശാസ്ത്ര വിദഗ്ധര്‍ പറയുന്നു. ജോളിക്ക് പെണ്‍കുട്ടികളെ ഇഷ്ടമല്ലെന്ന് പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. അതിന് കാരണം ജോളിയുടെ അനുജത്തിക്ക് ബുദ്ധമാന്ദ്യം ഉള്ളതുകൊണ്ടാകാം അത്തരത്തിലൊരു മാനസികാവസ്ഥയില്‍ എത്തിച്ചേര്‍ന്നതെന്ന് മുന്‍. എസ്.പി ജോര്‍ജ്ജ് ജോസഫ് ചൂണ്ടിക്കാട്ടുന്നു.
ഒരു മരണവും ഇനി കാണേണ്ടെന്നും അതിനുള്ള കരുത്തില്ലെന്നും എന്തുകൊണ്ട് തന്നെ നേരത്തെ അറസ്റ്റ് ചെയ്തില്ലെന്നും ജോളി അന്വേഷണ സംഘത്തോട് ചോദിച്ചിരുന്നു. തന്നെ അറസ്റ്റ് ചെയ്യുമെന്ന് ജോളിക്ക് ഉറപ്പുണ്ടായിരുന്നു. അതുകൊണ്ടാണ് കുടുംബ കല്ലറ തുറക്കാന്‍ തടസ്സം നിന്നതും അതിന് പളളി വികാരിയെ സ്വാധീനിക്കാന്‍ നോക്കിയതും. അറസ്റ്റിന്റെ തലേന്ന് ജോളി താമരശേരിയിലെ അഭിഭാഷകനെ കണ്ടിരുന്നു. കസ്റ്റഡി കാലാവധി തീരാന്‍ രണ്ട് ദിവസം മാത്രം ശേഷിക്കെ കൂടുതല്‍ ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ടു കിട്ടാന്‍ അന്വേഷണ സംഘം കോടതിയെ സമീപിച്ചേക്കും.
https://www.facebook.com/Malayalivartha





















