കൂടത്തായി കൊലപാതക പരമ്പര കേസിലെ മുഖ്യപ്രതി ജോളിയുടെ കൈയ്യില്‍ സദാസമയവും ഒരു കുപ്പി സയനൈഡുണ്ടാവും.... തന്നെ വിമര്‍ശിക്കുന്നതോ എതിരുനില്‍ക്കുന്നതോ സഹിക്കാന്‍ കഴിയില്ലെന്നും അപ്പോഴാണ് കൊല്ലാന്‍ തോന്നുന്നതെന്നും ജോളി ... മരണസഞ്ചാരിയെന്ന് അന്വേഷണ സംഘം
കൂടത്തായി കൊലപാതക പരമ്പര കേസിലെ മുഖ്യപ്രതി ജോളിയുടെ കൈയ്യില്‍ സദാസമയവും ഒരു കുപ്പി സയനൈഡുണ്ടാവും.. തന്നെ വിമര്‍ശിക്കുന്നതോ എതിരുനില്‍ക്കുന്നതോ സഹിക്കാന്‍ കഴിയില്ലെന്നും അപ്പോഴാണ് കൊല്ലാന്‍ തോന്നുന്നതെന്നുമാണ് ജോളി പറയുന്നത്. സയനൈഡിനെ കുറിച്ച് വാര്‍ത്തകളിലൂടെയാണ് മനസ്സിലാക്കുന്നതെന്നും ജോളി ചോദ്യം ചെയ്യലിനിടെ പറഞ്ഞു. ശരീരത്തിലെത്തുന്ന മാത്രയില്‍ തന്നെ ആളെ ഇല്ലാതാക്കാമെന്നതിനാലാണ് ഈ രീതി സ്വീകരിച്ചത്. പലരെയും കൊല്ലാന്‍ ശ്രമിച്ചിരുന്നെങ്കിലും തലനാരിഴക്ക് രക്ഷപ്പെടുകയായിരുന്നു. പലര്‍ക്കും സയനൈഡ് കലര്‍ത്തിയ ശീതളപാനീയങ്ങളും പഴങ്ങളും നല്‍കാന്‍ ശ്രമിച്ചിരുന്നെങ്കിലും ഒഴിഞ്ഞു മാറി. തന്നെ സംശയദൃഷ്ടിയോടെ നോക്കുന്നവരുമായി അടുത്തിടപഴകാന്‍ ശ്രമിച്ചിരുന്നതായി ജോളി മൊഴി നല്‍കി.
അന്നമ്മയെ കൊന്നത് റോയിക്കറിയാമായിരുന്നു. അന്നമ്മയില്‍ നിന്നും വാങ്ങിയ പണം തിരികെ ചോദിച്ചതിന്റെ പ്രതികാരമായാണ് കൊലപാതകത്തിലേക്ക് നയിച്ചത്. സിലിയെ രണ്ടുതവണ കൊല്ലാന്‍ ശ്രമിച്ചിരുന്നു.2016ല്‍ ദന്താശുപത്രിയില്‍ വെച്ചാണ് സിലി ജോളിയുടെ മടിയില്‍ കുഴഞ്ഞുവീണ് മരിച്ചത്. രണ്ടു തവണയും ഭക്ഷണത്തില്‍ സയനൈഡ് കലര്‍ത്തി നല്‍കുകയായിരുന്നു. ആദ്യത്തേത് അളവില്‍ കുറഞ്ഞതിനാല്‍ രക്ഷപ്പെട്ടു. രണ്ടാം തവണ കഴിക്കാന്‍ സിലി കൂട്ടാക്കിയില്ല. ദന്താശുപത്രിയിലേക്കുള്ള യാത്രയില്‍ മരണം ഉറപ്പിക്കുന്നതിനായി വാഹനത്തില്‍ കയറുകയായിരുന്നു. അപ്പോള്‍ കൈയില്‍ കരുതിയ വെള്ളത്തില്‍ സയനൈഡ് കലര്‍ത്തിയിരുന്നതായും അന്വേഷണ സംഘത്തോട് പറഞ്ഞു.
കൂടത്തായി കേസില്‍ ജോളിയുടെ മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണം പൊലീസ് ആരംഭിച്ചു. ഫോണിലേക്ക് നിരന്തരം വിളിച്ചവരുടെ പേരുവിവരങ്ങള്‍ അന്വേഷണസംഘം ശേഖരിച്ചുവരുകയാണ്. നേരത്തേ, പ്രാഥമിക പരിശോധന നടത്തിയിരുന്നു. പിന്നാലെയാണിപ്പോള്‍ പട്ടിക തയാറാക്കി ഇവരെ വിളിപ്പിച്ച് മൊഴിയെടുക്കുന്നത്. ജോളിക്ക് കുറ്റകൃത്യങ്ങള്‍ നടത്തുന്നതിന് സഹായം ലഭിച്ചതായി കരുതുന്നവരുടെ ഫോണ്‍വിളികളും പരിശോധിക്കുന്നുണ്ട്.
ഫോണ്‍കാള്‍ വിവരങ്ങള്‍ ശേഖരിക്കുന്നതോടെ ജോളിയുടെ യാത്രകള്‍ സംബന്ധിച്ചുള്ള വിവരങ്ങളും ലഭിക്കും. ജോളിയുടെയും യാത്ര നടത്തിയതായി സംശയിക്കുന്നവരുടെയും മൊബൈല്‍ ഫോണ്‍ ടവര്‍ ലൊക്കേഷനുകള്‍ പരിശോധിച്ചായിരിക്കും ഇക്കാര്യത്തില്‍ സ്ഥിരീകരണം ഉണ്ടാക്കുക. പ്രതി ചേര്‍ക്കപ്പെട്ടവര്‍ തമ്മിലുള്ള ഫോണ്‍ സംഭാഷണവും പൊലീസ് ശേഖരിക്കും. അന്വേഷണ സംഘത്തിലെ സാങ്കേതിക വിദഗ്ധരുടെ നേതൃത്വത്തില്‍ ഇതുസംബന്ധിച്ച നടപടികള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. ജോളിയുടെ എന്‍.ഐ.ടി മേഖലയിലെ ബന്ധങ്ങള്‍, പ്രാദേശിക രാഷ്ട്രീയക്കാരുമായും തദ്ദേശ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥരുമായുള്ള ബന്ധങ്ങള്‍ എന്നിവ സംബന്ധിച്ച പ്രധാന തെളിവാകും ഫോണ്‍ സംഭാഷണങ്ങള്‍.
കുറ്റസമ്മതത്തിനു പിന്നാലെ മറ്റ് അഞ്ചു മരണങ്ങളും വെവ്വേറെ എഫ്.ഐ.ആറായി രജിസ്റ്റര്‍ ചെയ്ത് പേരാമ്പ്ര, കുറ്റ്യാടി, കൊയിലാണ്ടി, തിരുവമ്പാടി, വടകര തീരദേശം സി.ഐമാരുടെ നേതൃത്വത്തിലാണ് അന്വേഷിക്കുന്നത്. അറസ്റ്റിലായവരുടെ കസ്റ്റഡി ബുധനാഴ്ച അവസാനിക്കാനിരിക്കെ പ്രതികളെ വീണ്ടും കസ്റ്റഡിയില്‍ വാങ്ങാന്‍ അന്വേഷണസംഘം തീരുമാനിച്ചു. ഭര്‍ത്താവ് റോയി തോമസിന്റെ മരണത്തിലാണ് ജോളിയടക്കം മൂന്നു പ്രതികളെയും കസ്റ്റഡിയില്‍ വാങ്ങിയത്. ചോദ്യം ചെയ്യലില്‍ മറ്റ് അഞ്ചുപേരെയും കൊലപ്പെടുത്തിയത് താനാണെന്ന് ജോളി മൊഴി നല്‍കിയതോടെയാണ് മറ്റുകൊലകളുമായി ബന്ധപ്പെട്ടുള്ള വിവരശേഖരണത്തിന് വീണ്ടും കസ്റ്റഡിയില്‍ വാങ്ങുന്നത്. പ്രതികളെ താമരശ്ശേരി കോടതിയില്‍ ഹാജരാക്കിയശേഷമാവും അപേക്ഷ നല്‍കുക.
കൊല്ലപ്പെട്ട സിലി, ആല്‍ഫിന്‍ എന്നിവരുടെ കേസുമായി ബന്ധപ്പെട്ട നിരവധി വിവരങ്ങള്‍ ലഭിച്ചതിനാല്‍ പ്രത്യേകം ചോദ്യം ചെയ്യാനാണ് ഉടന്‍ കസ്റ്റഡിയില്‍ വാങ്ങുന്നത്.
"
https://www.facebook.com/Malayalivartha