വനം വകുപ്പിലെ വീരശൂര പരാക്രമികളെ രക്ഷിക്കാൻ സഖാക്കൾ കവചം തീർക്കുന്നു; ഫോറസ്റ്റ് ജീവനക്കാർക്ക് പണി കിട്ടാതിരിക്കാൻ ഉന്നതതലങ്ങളിൽ സമ്മർദ്ദം

മുന്നാർ - മറയൂർ റോഡിൽ രാത്രി ജീപ്പ് യാത്രക്കിടയിൽ അമ്മയുടെ മടിയിൽ നിന്നും റോഡിലേക്ക് തെറിച്ചു വീണ പിഞ്ചുകുഞ്ഞിനെ രക്ഷിക്കാതെ അവഗണിച്ച ശേഷം കുഞ്ഞിനെ രക്ഷിച്ചതായി അവകാശ വാദം ഉന്നയിച്ച ഫോറസ്റ്റ് ജീവനക്കാർക്ക് പണി കിട്ടാതിരിക്കാൻ ഉന്നതതലങ്ങളിൽ സമ്മർദ്ദം.
അഞ്ചാം മൈൽ ചെക്ക് പോസ്റ്റിലെ ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി വേണമെന്ന ആവശ്യം സർക്കാരിന്റെ വിവിധ കോണുകളിൽ നിന്ന് ഉയരുകയാണ്. എന്നാൽ വനംമന്ത്രി ഉൾപ്പെടെയുള്ളവർ ഇക്കാര്യത്തിൽ നിശബ്ദത തുടരുന്നു. വനം വകുപ്പിലെ ഉന്നതരും ചെക്ക്പോസ്റ്റിലെ ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി വേണ്ടെന്ന നിലപാടാണ് പിന്തുടരുന്നത്.
കുഞ്ഞിനെ രക്ഷിക്കാൻ ശ്രമിക്കാത്തത് പ്രേതപേടി കാരണമാണെന്ന വനം വകുപ്പ് ഉദ്യോഗസ്ഥരുടെ വാദം മന്ത്രി ഉൾപ്പെടെയുള്ളവർ തള്ളി.ഓഗസ്റ്റ് 8 നാണ് നാടിനെ നടുക്കിയ സംഭവമുണ്ടായത്. കുട്ടിയും കുടുംബവും സഞ്ചരിച്ച ജീപ്പിൽ നിന്നാണ് രോഹിത എന്ന കുഞ്ഞ് തെറിച്ചു വീണത്. ഈ സമയം ഡ്യൂട്ടിയിലുണ്ടായിരുന്നത് 2 ആദിവാസി വിഭാഗത്തിലുള്ള വാച്ചർമാർ മാത്രമാണെന്ന് വരുത്തി തീർക്കാനും ശ്രമം നടക്കുന്നുണ്ട്. മറ്റ് ഉദ്യോഗസ്ഥർ ഉണ്ടായിരുന്നിട്ടും അവർ ഇല്ല എന്നു പറഞ്ഞത് നടപടി ഒഴിവാക്കാൻ വേണ്ടിയാണെന്ന സംശയവും ഉയരുന്നു. ആദിവാസികൾക്കെതിരെ സർക്കാർ കർശന നടപടി സ്വീകരിക്കില്ലെന്നാണ് യഥാർത്ഥത്തിൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്നവരുടെ വിശ്വാസം.
ഒട്ടോഡ്രൈവർ കനകരാജാണ് കുഞ്ഞിനെ രക്ഷിച്ചത്. എന്നാൽ ഇക്കാര്യം വനംവകുപ്പ് ഉദ്യോഗസ്ഥർ ഇക്കാര്യം മറച്ചുവച്ചു. സി സി റ്റി വിയിലെ യഥാർത്ഥ ദൃശ്യങ്ങൾ മറച്ചുവച്ച ശേഷം ജീവനക്കാർക്ക് പ്രയോജനം കിട്ടുന്ന വിധത്തിൽ ദൃശ്യങ്ങളിൽ തിരിമറി നടത്തി. പത്രങ്ങൾക്കും ദൃശ്യമാധ്യമങ്ങൾക്കും അഭിമുഖം നൽകിയത് ആദിവാസി വിഭാഗത്തിലുള്ള വാച്ചർമാരല്ല. ഇത് എന്തു കൊണ്ടാണെന്നാണ് ചോദ്യം. റോഡിലൂടെ ഒരു കുഞ്ഞ് ഇഴഞ്ഞു പോകുന്നത് കണ്ടിട്ടും രക്ഷപ്പെടുത്താൻ സർക്കാർ ജീവനക്കാർ ശ്രമിക്കാത്തത് ക്രിമിനൽ കുറ്റമാണ്. നിസഹായയായ ഒരു കുഞ്ഞിനെ കണ്ടപ്പോൾ വനം വകുപ്പ് ഉദ്യോഗസ്ഥർ മുറിയിൽ കയറി കതകടച്ചു. ഇതിനെതിരെ നടപടി വേണമെന്ന ആവശ്യമാണ് ശക്തമായിരിക്കുന്നത്.
കനകരാജിന്റെ ഫോൺ നമ്പർ വനം വകുപ്പുകാരുടെ കൈയിൽ ഉണ്ടായിരുന്നു. കനകരാജിന്റെ പേരും വിലാസവും ഉദ്യോഗസ്ഥർക്ക് അറിയാമായിരുന്നു. എന്നിട്ടും സത്യം മറച്ചു വച്ചത് കുറ്റകരം തന്നെയാണ്. മലയാളം നന്നായി അറിയാത്ത കനകരാജ് മലയാള പത്രങ്ങൾ വായിക്കാത്തതു കൊണ്ടാണ് ഇക്കാര്യങ്ങൾ അറിയാതെ പോയത്. അറിഞ്ഞിരുന്നെങ്കിൽ തന്നെ അദ്ദേഹത്തിന് സർക്കാർ അധിക്യതർക്കെതിരെ ഒന്നും ചെയ്യാൻ കഴിയുമായിരുന്നില്ല.
വനം വകുപ്പുകാർ സർക്കാരിന്റെ ഇമേജാണ് ഇല്ലാതാക്കിയത്. സർക്കാർ ജീവനക്കാർ എന്ന നിലയിൽ അവർ സമൂഹത്തോടുള്ള കടപ്പാടും മറന്നു. മാതൃകാപരമായ നടപടി സ്വീകരിച്ച് ജീവനക്കാർക്ക് മാതൃകയാവുകയാണ് സർക്കാർ ചെയ്യേണ്ടത്.
https://www.facebook.com/Malayalivartha





















