കോടികളുടെ സ്വത്ത് കൈക്കലാക്കാന്‍ രണ്ടാം ഭാര്യ ശ്രമിച്ചതിന് പിന്നാലെ പ്രവാസിയുടെ ആത്മഹത്യ; പതിനൊന്ന് വർഷങ്ങൾക്ക് മുമ്പ് ആദ്യ ഭാര്യ മരിച്ചതോടെ പാമ്പാടി സ്വദേശിനിയെ വിവാഹം ചെയ്ത ജോൺ കടുത്ത സമ്മർദ്ദം നേരിട്ടെന്ന് മക്കൾ:- അജ്ഞാതനായ ഒരാൾ രണ്ടാം ഭാര്യയെ പലതവണ ഫോണിലൂടെയും, അല്ലാതെയും ബന്ധപ്പെട്ടിരുന്നതായി സൂചന- നെയ്യശ്ശേരി ജോണ്‍ വില്‍സണിന്റെ മരണത്തിലെ ദുരൂഹത തീര്‍ക്കാന്‍ ഹൈക്കോടതി ഇടപെടല്‍

കോടികളുടെ സ്വത്ത് കൈക്കലാക്കാന്‍ രണ്ടാം ഭാര്യ ശ്രമിച്ചതിന് പിന്നാലെ ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ തൊടുപുഴ നെയ്യശേരി സ്വദേശി കെ.ജോണ്‍ വില്‍സന്റെ മരണത്തിനു പിന്നിലെ ദുരൂഹതകളെക്കുറിച്ച് ഇടുക്കി ജില്ലാ ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചു. കോടികൾ കൈവശപ്പെടുത്താനുള്ള രണ്ടാം ഭാര്യയുടെ സമ്മർദ്ദമാണ് മരണത്തിന് പിന്നിലെന്ന മക്കളുടെ ആരോപണമാണ് ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നത്. ഹൈക്കോടതിയിൽ നൽകിയ പരാതിയിൽ രണ്ട് കോടിയിലേറെ രൂപയും സ്വത്തു രേഖകളും രണ്ടാം ഭാര്യ കൈവശപ്പെടുത്തിയെന്ന് ആരോപിച്ചിട്ടുണ്ട്.
ജോണിന്റെ ഒരു മകനെ, പാമ്പാടി സ്വദേശിനിയുടെ നേതൃത്വത്തിൽ വീട്ടിൽ നിന്നു പുറത്താക്കിയതായി ജോണിന്റെ മക്കളുടെ പരാതിയിൽ ആരോപിക്കുന്നു. രണ്ടാം ഭാര്യയുടെ വരവോടെ, വർഷങ്ങളായി വിൽസണുമായി അടുപ്പമുള്ള ജോലിക്കാരെയും സുഹൃത്തുക്കളെയും അകറ്റി നിർത്തിയെന്നും, 565 ദിവസത്തെ ദാമ്പത്യത്തിനിടയിൽ ജോണിന്റെ കയ്യിലുള്ള 2 കോടി രൂപ രണ്ടാം ഭാര്യയുടെ പേരിലുള്ള അക്കൗണ്ടിലേക്കു മാറ്റിയെന്നും ജോണിന്റെ മക്കളുടെ പരാതിയിൽ പറയുന്നു.
ഡിസംബർ 31 ന് വൈകിട്ട് വീടിനുള്ളിൽ ഫാനിൽ കെട്ടിത്തൂങ്ങി മരിച്ച നിലയിൽ കെ ജോൺ വിൽസണെ കണ്ടെത്തുകയായിരുന്നു. സംഭവ സമയത്ത് വീട്ടിൽ ആരുമില്ലായിരുന്നു. വിൽസന്റെ രണ്ടാം ഭാര്യ കോട്ടയം പാമ്പാടി സ്വദേശിനി ഈ സമയം, ആദ്യ ഭാര്യയിലെ മക്കൾക്കൊപ്പം കോട്ടയത്തുള്ള ദേവാലയത്തിൽ പോയിരിക്കുകയായിരുന്നു. ഖത്തറിൽ ക്യൂട്ടെൽ കമ്പനിയുടെ ട്രഷറി ഓഫിസറായി ജോൺ വിത്സൺ വളരെക്കാലം പ്രവർത്തിച്ചിരുന്നു. ജോണിന്റെ ഭാര്യ വൽസമ്മ രോഗത്തെത്തുടർന്ന് പതിനൊന്ന് വർഷങ്ങൾക്ക് മുമ്പ് മരിച്ചു. നാട്ടിലെത്തിയ ജോൺ പ്രായപൂർത്തിയായ രണ്ട് ആൺ മക്കളുള്ള പാമ്പാടി സ്വദേശിനിയെ വിവാഹം ചെയ്യുകയായിരുന്നു. ഇളയ മകൻ ഡൽഹിയിൽ വിദ്യാർഥിയാണ്.
അതേ സമയം ജോണിന്റെ രണ്ടാം ഭാര്യയെ സുഹൃത്തെന്ന പേരിൽ അജ്ഞാതനായ ഒരാൾ ഫോണിലൂടെയും, അല്ലാതെയും ബന്ധപ്പെട്ടിരുന്നതായി സൂചനയുണ്ട്. ജോണിന്റെ മരണത്തോടെ സ്വത്ത് ഭൂരിഭാഗവും കൈവശപ്പെടുത്താൻ രണ്ടാം ഭാര്യ ശ്രമങ്ങൾ തുടങ്ങിയെന്നും, നിക്ഷേപങ്ങളുടെയും സ്ഥലങ്ങളുടെയും ഉൾപ്പെടെയുള്ള രേഖകളുമായി ഇവിടെ നിന്ന് പോയെന്നും ജോണിന്റെ മക്കൾ പരാതിയിൽ വ്യക്തമാക്കുന്നു. വീട്ടിലെ സിസിടിവി ദൃശ്യങ്ങൾ നശിപ്പിച്ച നിലയിലാണ്.
ജോണിന്റെ മരണത്തിലെ ദുരൂഹത അന്വേഷിക്കണമെന്നാവശ്യപ്പെട്ട് മക്കൾ ആദ്യം തൊടുപുഴ പൊലീസിനെ സമീപിക്കുകയായിരുന്നു. തുടർന്ന് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് രണ്ടാം ഭാര്യയും മകനും ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. ഹൈക്കോടതി ഇതു തള്ളുകയും, ജോണിന്റെ മക്കളുടെ പരാതി അതീവ ഗൗരവത്തോടെ കണ്ട് സമഗ്ര അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു. ഇടുക്കി ക്രൈംബ്രാഞ്ച് ഡിവൈഎസ്പിക്കു അന്വേഷണ ചുമതല നൽകണമെന്നും കോടതി നിർദേശിച്ചു. ക്രൈംബ്രാഞ്ച് ഡിവൈഎസ്പി: ടി.എ. ആന്റണിക്കാണ് അന്വേഷണ ചുമതല. രണ്ടാഴ്ച മുമ്പാണ് അന്വേഷണ ചുമതല ഏറ്റെടുത്തതെന്നും കേസ് ഡയറി പഠിച്ചു വരികയാണെന്നും ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ആന്റണി പറഞ്ഞു.
https://www.facebook.com/Malayalivartha





















