വിലയാധാരത്തിലെ കെട്ടിട വിലയുടെ അടിസ്ഥാനത്തിൽ 13 ലക്ഷം രൂപ മുതൽ 25 ലക്ഷം രൂപ വരെ അനുവദിക്കാൻ നിർദേശം; മരടിലെ നഷ്ട്ട പരിഹാര സമിതിക്ക് എതിരെ ഫ്‌ളാറ്റ് ഉടമകൾ രംഗത്ത്

മരടിലെ നഷ്ട്ട പരിഹാര സമിതിക്ക് എതിരെ ഫ്‌ളാറ്റ് ഉടമകൾ രംഗത്ത്. 25 ലക്ഷം എല്ലാവക്കും നല്‍കാത്തത് സുപ്രീം കോടതി വിധിയുടെ ലംഘനമെന്നും സമിതി തീരുമാനം സുപ്രീം കോടതിയില്‍ ചോദ്യം ചെയ്യും എന്നും ഉടമകള്‍. ഫ്ലാറ്റ് ഉടമകൾക്ക് നിർമ്മാതാക്കളിൽ നിന്ന് നഷ്ടപരിഹാരം ഈടാക്കി നൽകണമെന്ന് സുപ്രീംകോടതി സർക്കാരിനോട് ആവശ്യപ്പെട്ടതോടെയാണ് ഫ്ലാറ്റുകളിൽ നിന്ന് ഒഴിയില്ലെന്ന നിലപാട് മയപ്പെടുത്തിയത്.
ഫ്ലാറ്റ് ഉടമകൾക്ക് ആദ്യ വിലയാധാരത്തിൽ കാണിച്ച കെട്ടിട വിലയ്ക്കു തുല്യമായി മാത്രമേ ഇടക്കാല നഷ്ടപരിഹാരം ലഭിക്കൂ. ജസ്റ്റിസ് കെ. ബാലകൃഷ്ണൻ നായർ അധ്യക്ഷനായ നഷ്ടപരിഹാര നിർണയ സമിതി 14 ഫ്ലാറ്റ് ഉടമകൾക്ക് ഇടക്കാല നഷ്ടപരിഹാരം അനുവദിക്കാൻ ശുപാർശ ചെയ്തു. വിലയാധാരത്തിലെ കെട്ടിട വിലയുടെ അടിസ്ഥാനത്തിൽ 13 ലക്ഷം രൂപ മുതൽ 25 ലക്ഷം രൂപ വരെ അനുവദിക്കാനാണ് നിർദേശം. മരട് നഗരസഭയ്ക്കു ലഭിച്ച 25 അപേക്ഷകളിൽ രേഖകൾ പരിശോധിച്ച ശേഷം 19 എണ്ണമാണു സമിതിക്കു മുൻപാകെ വന്നത്. ഇതിൽ ക്രമപ്രകാരമെന്നു കണ്ടെത്തിയ 14 അപേക്ഷകളിൽ ഗോൾഡൻ കായലോരം (4), ആൽഫ സെറിൻ (4), ജെയിൻ കോറൽ കോവ് (6) എന്നിങ്ങനെ ഫ്ലാറ്റ് ഉടമകൾക്ക് ഇടക്കാല നഷ്ടപരിഹാരം അനുവദിചിരുന്നു . ആദ്യ വിലയാധാരം ഹാജരാക്കാത്ത അപേക്ഷകൾ സമിതി പരിഗണിച്ചില്ല.
51 ലക്ഷം മുതൽ 2 കോടി രൂപ വരെ നഷ്ടപരിഹാരം അവശ്യപ്പെട്ടാണ് ഫ്ലാറ്റ് ഉടമകൾ സമിതിയെ സമീപിച്ചത്. എന്നാൽ, വിലയാധാരത്തിൽ രേഖപ്പെടുത്തിയ കെട്ടിട വിലയോ സുപ്രീം കോടതി നിർദേശിച്ച പരമാവധി തുകയായ 25 ലക്ഷം രൂപയോ ഇടക്കാല നഷ്ടപരിഹാരമായി നൽകാനാണ് സമിതി ശുപാർശ ചെയ്തത്.
ഫ്ലാറ്റ് ഉടമകൾക്ക് കൂടുതൽ ക്ലെയിമുകൾ പിന്നീട് ഉന്നയിക്കാനാവുമെന്നും നഷ്ടപരിഹാര നിർണയ സമിതി വ്യക്തമാക്കി. ആധാരത്തിൽ കാണിച്ച തുകയെക്കാൾ കൂടുതൽ ബിൽഡർക്കു നൽകിയിട്ടുണ്ടെന്ന് ചില ഉടമകൾ സമിതിയെ അറിയിച്ചപ്പോഴാണ് ഈ സൂചന നൽകിയത്. ആദ്യ ഉടമ ഫ്ലാറ്റ് വിൽപന നടത്തിയിട്ടുണ്ടെങ്കിലും നഷ്ടപരിഹാരത്തിന് ആദ്യ വിലയാധാരത്തിലെ കെട്ടിട വിലയാണു പരിഗണിക്കുകയെന്ന് സമിതി വ്യക്തമാക്കിയിരുന്നു. നഷ്ടപരിഹാരം സംബന്ധിച്ചു തീരുമാനമെടുക്കാൻ ജസ്റ്റിസ് കെ. ബാലകൃഷ്ണൻ നായർ, മുൻ ചീഫ് സെക്രട്ടറി ജോസ് സിറിയക്, റിട്ട. ചീഫ് എൻജിനീയർ ആർ. മുരുകേശൻ എന്നിവരുൾപ്പെട്ട സമിതിയെയാണ് നിയോഗിച്ചിട്ടുള്ളത്.
https://www.facebook.com/Malayalivartha





















