കൂടത്തായി കൊലപാതക പരമ്പരയില്‍ ജോളിയെ രണ്ടാംഭര്‍ത്താവ് ഷാജുവിന്റെ പിതാവ് സഖറിയാസ് അടക്കമുള്ളവര്‍ സഹായിച്ചിരുന്നതായി സംശയം, ഇത് സംബന്ധിച്ച കാര്യങ്ങള്‍ അന്വേഷണ സംഘത്തിന് ലഭിച്ചെന്നാണ് വിവരം

കൂടത്തായി കൊലപാതക പരമ്പരയില്‍ ജോളിയെ രണ്ടാംഭര്‍ത്താവ് ഷാജുവിന്റെ പിതാവ് സഖറിയാസ് അടക്കമുള്ളവര്‍ സഹായിച്ചിരുന്നതായി സംശയം. ഇത് സംബന്ധിച്ച കാര്യങ്ങള്‍ അന്വേഷണ സംഘത്തിന് ലഭിച്ചെന്നാണ് വിവരം. ഇക്കാര്യങ്ങള്‍ ശരിവയ്ക്കുന്നതാണ് സിലിയുടെ ബന്ധു വി.ഡി സേവ്യറുടെ വെളിപ്പെടുത്തല്‍. സിലി മരിച്ച ശേഷം സംസ്‌കാര ചടങ്ങുകളുടെ ഫോട്ടോ എടുക്കാന്‍ ഭര്‍ത്താവ് ഷാജു അടക്കമുള്ളവര്‍ താല്‍പര്യം കാണിച്ചില്ലെന്ന് ബന്ധുവായ സേവ്യര്‍ പറഞ്ഞു. ഫോട്ടോ എടുക്കാന്‍ ആഗ്രഹമുള്ളവര്‍ പണം കൊടുക്കണമെന്ന് ഷാജുവിന്റെ പിതാവ് സഖറിയാസ് വാശിപിടിച്ചു. നിങ്ങള്‍ കൊടുത്തില്ലെങ്കില്‍ തങ്ങള്‍ കൊടുക്കുമെന്ന് പറഞ്ഞതായും വി.ഡി.സേവ്യര്‍ പറഞ്ഞു.
അങ്ങനെ സേവ്യര്‍ ഇടപെട്ടാണ് ചടങ്ങുകളുടെ ഫോട്ടോ എടുത്തത്. അതിലാണ് സിലിക്ക് ഷാജുവും ജോളിയും ചേര്‍ന്ന് അന്ത്യചുംബനം നല്‍കുന്ന ദൃശ്യങ്ങള്‍ പതിഞ്ഞത്. ആ ഫോട്ടോകള്‍ നിര്‍ണായകമായ തെളിവാണ്. ഷാജുവിന്റെ മകള്‍ ആല്‍ഫൈന്റെ സംസ്‌കാര ചടങ്ങുകളുടെ ഫോട്ടോയും എടുത്തിട്ടില്ല. സാധാരണ ക്രൈസ്തവ കുടുംബങ്ങളില്‍ മരണാനന്തര ചടങ്ങുകളുടെ ഫോട്ടോ എടുക്കാറുണ്ട്. സിലിയുടെയും ആല്‍ഫൈന്റെയും മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടം ചെയ്യണമെന്ന് നാട്ടുകാരും സിലിയുടെ ചില ബന്ധുക്കളും ആവശ്യപ്പെട്ടെങ്കിലും വേണ്ടെന്ന കര്‍ശന നിലപാട് ഷാജുവും പിതാവ് സഖറിയാസും സ്വീകരിച്ചു. പിഞ്ചുകുഞ്ഞിന്റെ മൃതദേഹം കീറിമുറിക്കണ്ടെന്ന് പറഞ്ഞാണ് എതിര്‍ത്തത്. സിലിക്ക് മുമ്പ് അസുഖം ഉണ്ടായിരുന്നെന്ന് ഷാജുവും വീട്ടുകാരും പറഞ്ഞ് പ്രചരിപ്പിച്ചിരുന്നു.
സിലിക്ക് വീട്ടുകാര്‍ വിവാഹസമയത്ത് 50 പവനോളം ആഭരണം നല്‍കിയിരുന്നു. മരണ ശേഷം ഇവ കാണാതായി. അത് എവിടെ പോയെന്ന് യാതൊരു വിവരവുമില്ല. ഷാജുവിനോ വീട്ടുകാര്‍ക്കോ അതേക്കുറിച്ച് അറിയില്ലായിരുന്നെന്നും സേവ്യര്‍ പറഞ്ഞു. സ്വര്‍ണാഭരണങ്ങളില്‍ ഒരു മാല മാത്രമാണ് അവശേഷിച്ചത്. ആഭരണങ്ങള്‍ ജോഷി കൈക്കലാക്കിയെന്ന് സംശയമുണ്ട്. ജോളിയും സിലിയും തമ്മില്‍ നല്ല സൗഹൃദത്തിലായിരുന്നു. ചിലപ്പോഴൊക്കെ സിലിയെ ആശുപത്രിയില്‍ കൊണ്ടുപോയിരുന്നത് ജോളിയായിരുന്നു. ഇക്കാര്യങ്ങള്‍ ഫോണ്‍ വിളിക്കുമ്പോഴും മറ്റും സിലി പറഞ്ഞിട്ടുണ്ട്. 2001 ജനുവരി 13ന് ആണ് ഷാജുവും സിലിയും വിവാഹരായത്. 50 പവനോളം സ്വര്‍ണാഭരണങ്ങളാണ് അന്ന് നല്‍കിയത്.
ആഭരണങ്ങള്‍ പണയം വയ്ക്കുകയോ വില്‍ക്കുകയോ ചെയ്യേണ്ട സാഹചര്യം ഷാജുവിന്റെ കുടുംബത്തിനില്ല. പിന്നെ അവ എവിടെ എന്ന ചോദ്യത്തിന് ഷാജുവോ പിതാവോ കൃത്യമായ ഉത്തരം നല്‍കിയില്ല. ബന്ധുക്കള്‍ പലവട്ടം ഇക്കാര്യം ചോദിച്ചപ്പോള്‍ കോടഞ്ചേരിയിലെ ധ്യാനകേന്ദ്രത്തിന് സിലി ദാനം നല്‍കിയെന്ന് ഷാജു പറഞ്ഞു. പക്ഷെ, ബന്ധുക്കള്‍ തൃപ്തരല്ലായിരുന്നെന്ന് സേവ്യര്‍ പറയുന്നു. സിലി മരിച്ച 2016ല്‍ സംശയത്തിന് ഇടയാക്കുന്ന യാതൊരു കാരണങ്ങളും ബന്ധുക്കളുടെ മുന്നില്‍ ഇല്ലായിരുന്നു. ഷാജുവിന്റെയും സഖറിയാസിന്റെയും പെരുമാറ്റത്തില്‍ എന്തോ മറച്ചുവയ്ക്കാന്‍ ശ്രമിക്കുന്നെന്ന് പിന്നീട് തോന്നിയിരുന്നു. അതിനൊന്നും വ്യക്തമായ തെളിവുകള്‍ ഉണ്ടായിരുന്നില്ല. ഷാജുവും ജോളിയും തമ്മിലുള്ള വിവാഹത്തെ സിലിയുടെ വീട്ടുകാര്‍ എതിര്‍ത്തിരുന്നു. അപ്പോഴും ജോളിയെ അവര്‍ക്കാര്‍ക്കും സംശയം ഉണ്ടായിരുന്നില്ല.
https://www.facebook.com/Malayalivartha