വീട് ജപ്തിയിൽ പ്രതിഷേധം; തിരുവനന്തപുരം പറശ്ശാലയിൽ ആത്‍മഹത്യ ഭീഷണി മുഴക്കി വീട്ടമ്മ
തിരുവനന്തപുരം പറശ്ശാലയിൽ ആത്‍മഹത്യ ഭീഷണി മുഴക്കി വീട്ടമ്മ. വീട് ജപ്തിയിൽ പ്രതിഷേധിച്ചാണ് അയിര സ്വദേശി സെൽവി മണ്ണെണ്ണയുമായി വീടിന് മുകളിൽ കയറി ആത്മഹത്യ ഭീഷണി മുഴക്കിയത്. 2005- ൽ വീട് പണിക്കായി സെല്‍വിയും ഭർത്താവും വിജയ ബാങ്കിൽ നിന്ന് അഞ്ച് ലക്ഷം രൂപ ലോണ്‍ എടുത്തിരുന്നു.
ഈ വായ്പ തിരിച്ചടക്കാത്തതിനാലാണ് ബാങ്ക് ജപ്തി നടപടികളിലേക്ക് നീങ്ങിയത്. കട ബാധ്യതയെ തുടർന്ന് ഒൻപത് വർഷം മുൻപ് സെൽവിയുടെ ഭർത്താവ് ആത്മഹത്യ ചെയ്തിരുന്നു. 5 ലക്ഷം രൂപയുടെ വായ്പയ്ക്ക് 6.5 ലക്ഷം രൂപ ഇവർ തിരികെ അടച്ചതായി പറയുന്നു.
ഇന്നലെയാണ് സെൽവിയുടെ വീട് ബാങ്ക് ഓഫ് ബറോഡ അധികൃതരെത്തി ജപ്തി ചെയ്തത്. ജപ്തിയിൽ പ്രതിഷേധിച്ച് സെൽവി ആദ്യം വീടിന് മുന്നിൽ കിടന്ന് പ്രതിഷേധിച്ചു. തുടർന്നാണ് വീടിന് മുകളിൽ കയറി ആത്മഹത്യാഭീഷണി മുഴക്കിയത്. വിജയ ബാങ്കും ബാങ്ക് ഓഫ് ബറോഡയും ലയിച്ചതിനെ തുടർന്ന് ഇനിയും പന്ത്രണ്ട് ലക്ഷം രൂപ തിരിച്ചടക്കാനുണ്ടെന്ന് കാണിച്ച് ബാങ്ക് അധികൃതർ ജപ്തിക്കുള്ള ശ്രമം നടത്തിയിരുന്നു. അന്ന് ജപ്തി ചെയ്ത വീടുതുറന്ന് പ്രദേശവാസികൾ തന്നെ സെൽവിയെ അവിടെ താമസിക്കാൻ സഹായിക്കുകയായിരുന്നു.
ഭർത്താവിന്‍റെ മരണശേഷം കടബാധ്യതയിലായ സെൽവി തൊഴിലുറപ്പ് ജോലികൾക്ക് പോയാണ് വിദ്യാർഥികളായ രണ്ട് മക്കളെയും പോറ്റുന്നത്. കഴിഞ്ഞ ദിവസം വീട്ടിലെത്തിയ ബാങ്ക് അധികൃതർ സ്വർണം ഉൾപ്പടെ ചില സാധനങ്ങൾ കൊണ്ട് പോയതായി ഇവര്‍ ആരോപിച്ചു. തടയാൻ ശ്രമിച്ച സെൽവിയെ ബാങ്ക് അധികൃതർ മർദ്ദിച്ചെന്നും ഇവർക്ക് കൈക്ക് പരിക്ക് പറ്റിയെന്നും ആക്ഷേപമുണ്ട്.
2014 മുതൽ തിരിച്ചടവ് മുടങ്ങിയെന്ന് ചൂണ്ടിക്കാട്ടി തിരുവനന്തപുരം സിജെഎം കോടതിയുടെ ഉത്തരവ് പ്രകാരം ഇന്നലെയായിരുന്നു ബാങ്ക് ഓഫ് ബറോഡ അധികൃതർ ജപ്തിക്കായി വീണ്ടും എത്തിയത്. ആറര ലക്ഷം രൂപ തിരിച്ചടച്ചിട്ടുണ്ടെന്നാണ് സെല്‍വിയും കുടുംബവും പറയുന്നത്. എന്നാൽ രണ്ട് ലക്ഷം രൂപ മാത്രമേ തിരിച്ചടച്ചിട്ടുള്ളൂവെന്നും എട്ടു ലക്ഷത്തോളം രൂപ തിരിച്ചടയ്ക്കാൻ ഉണ്ടെന്നുമാണ് ബാങ്ക് അധികൃതർ പറയുന്നത്.
https://www.facebook.com/Malayalivartha