ഭരതന്നൂരിലെ കൊലയാളി ആ നാൽവരിൽ ഒരുവൻ ? വീണ്ടും പുറത്തെടുത്തപ്പോൾസഹായമായത് ആ പ്ലാസ്റ്റിക് കവർ ; നിർണ്ണായകമായ തെളിവുകൾ കിട്ടുമെന്ന പ്രതീക്ഷയിൽ അന്വേഷണ സംഘം
പത്ത് വർഷങ്ങൾക്ക് മുമ്പ് തിരുവനന്തപുരം ഭരതന്നൂരിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ 14 വയസുകാരന്റെ മൃതദേഹം ഫൊറൻസിക് പരിശോധനയ്ക്കായി വീണ്ടും പുറത്തെടുത്തു. വിദ്യാർഥിയുടെ മൃതദേഹപരിശോധനയിൽ അന്വേഷണസംഘത്തിന് സഹായകമായത് കുട്ടിയെ അടക്കം ചെയ്ത പെട്ടി പൊതിഞ്ഞിരുന്ന പ്ലാസ്റ്റിക് കവറാണ്. ഈ പ്ളാസ്റ്റിക് കവർ ദ്രവിക്കാത്തതിനാൽ പെട്ടിക്ക് കേടുപാട് വന്നിട്ടില്ലായിരുന്നു. അത് കൊണ്ട് തന്നെ അധികം കേടുകൂടാതെ ശരീരത്തിലെ ചില അവയവങ്ങൾ പരിശോധനയ്ക്കായി ശേഖരിക്കാൻ കഴിഞ്ഞു. തിരുവനന്തപുരം മെഡിക്കൽ കോളേജിലെ െഫാറൻസിക് സർജൻ ഡോ. ശശികലയുടെ നേതൃത്വത്തിലുള്ള സംഘമായിരുന്നു കല്ലറ തുറന്നുള്ള പരിശോധനയ്ക്കു നേതൃത്വം കൊടുത്തത്. അന്വേഷണത്തോടനുബന്ധിച്ച് പ്രതികളെന്നു സംശയിക്കുന്ന തരത്തിലുള്ള നൂറ്റിമുപ്പതോളംപേരെ ചോദ്യം ചെയ്തിരുന്നു. ഇതിൽ പതിനെട്ടു പേരെ ചുറ്റിപ്പറ്റിയായിരുന്നു അന്വേഷണം മുന്നോട്ടു പോയിരുന്നത്. ഈ കൂട്ടത്തിൽ നാലുപേരാണ് ഇപ്പോൾ കൂടുതൽ നിരീക്ഷണത്തിലുള്ളത്.
കൊലപാതകമെന്ന് ഉന്നയിച്ച് ആക്‌ഷൻ കൗൺസിൽ രൂപവത്‌കരിക്കാനും മറ്റും മുൻപന്തിയിൽ ഉണ്ടായിരുന്ന ഒരാളും പ്രതികളുടെ പട്ടികയിലുണ്ടെന്നാണ് പോലീസിൽ നിന്നും കിട്ടുന്ന സൂചന. മാത്രമല്ല മൃതദേഹാവശിഷ്ടങ്ങളിൽ നിന്നു മികച്ച രീതിയിലുള്ള തെളിവുകൾ ശേഖരിക്കാനാകുമെന്നാണ് പോലീസ് പ്രതീക്ഷിക്കുന്നു. സംശയത്തിന്റെ നിഴലിലുള്ള നിരവധിപ്പേർ ക്രൈംബ്രാഞ്ചിന്റെ നിരീക്ഷണത്തിലാണ്. മൂന്നുമാസം മുൻപ് കേസുമായി ബന്ധമുണ്ടെന്നു സംശയമുള്ള നിരവധിപ്പേരുടെ ഡി.എൻ.എ. ടെസ്റ്റ് ക്രൈംബ്രാഞ്ച് നടത്തി . മാത്രമല്ല ആവശ്യമായ തെളിവുകൾ ശേഖരിച്ചിരുന്നു. കുട്ടിയുടെ മൃതദേഹത്തിന്റെ പരിശോധനകളുടെ ഫലംകൂടി കിട്ടിയാൽ പ്രതികൾ ഉടൻ പിടിയിലാകുമെന്നാണ് ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ അറിയിച്ചു. കൊലപാതകമെന്നു തെളിഞ്ഞതോടെ മുങ്ങിമരണമെന്ന് റിപ്പോർട്ട് നൽകിയ പാങ്ങോട് സബ് ഇൻസ്‌പെക്ടർ സസ്‌പെൻഷനിലായിരുന്നു. ശവക്കല്ലറ തുറന്ന തിങ്കളാഴ്ച രാവിലെ നാടിന്റെ പലയിടങ്ങളിൽ നിന്നും ജനം ഇവിടേക്ക് എത്തിയിരുന്നു. പോലീസ് നേരത്തേതന്നെ വേണ്ട ക്രമീകരണങ്ങൾ ചെയ്തതിനാൽ നടപടികൾ പെട്ടെന്നു പൂർത്തീകരിക്കാനായി. മാധ്യമപ്രവർത്തകരെയും ജനപ്രതിനിധികളെയും മാത്രമേ ഈ സ്ഥലത്തു നിർത്തിയിരുന്നുള്ളൂ.
https://www.facebook.com/Malayalivartha