വിശ്വാസികൾക്കേറ്റ മുറിവുണങ്ങിയെന്ന് ആരും കരുതേണ്ട; കാലം ശബരിമല പ്രശ്‌നത്തിൽ ജനങ്ങളുടെ വികാരം തിരഞ്ഞെടുപ്പിൽ പ്രതിഫലിക്കുക തന്നെ ചെയ്യുമെന്ന് കെ.സുരേന്ദ്രൻ

സംസ്ഥാനത്തെ അഞ്ച് നിയമസഭാ മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പിനായി ഇനി വിരലിലെണ്ണാവുന്ന ദിവസങ്ങൾ മാത്രം ബാക്കി. ഇത്തവണയും തെരഞ്ഞെടുപ്പിനായി ബിജെപിയുടെ തിരഞ്ഞെടുത്തിരിക്കുന്ന ആയുധം ശബരിമല തന്നെയാണ്.
ശബരിമലയിൽ വിശ്വാസികൾക്കേറ്റ മുറിവുണങ്ങിയെന്ന് ആരും കരുതേണ്ടെന്ന് കോന്നി മണ്ഡലത്തിലെ എൻ.ഡി.എ സ്ഥാനാർത്ഥിയും ബി.ജെ.പി നേതാവുമായ കെ.സുരേന്ദ്രന്റെ വെല്ലുവിളി. ശബരിമലയിലെ പ്രശ്നങ്ങളൊന്നും അവസാനിച്ചിട്ടില്ല. ശബരിമലയുടെ കാര്യത്തിൽ ഗവൺമെന്റിന്റെ നിലപാടിൽ ഒരു ശതമാനം പോലും മാറ്റം വന്നിട്ടില്ല. അതിൽ മാറ്റം വരാത്തിടത്തോളം കാലം ശബരിമല പ്രശ്‌നത്തിൽ ജനങ്ങളുടെ വികാരം തിരഞ്ഞെടുപ്പിൽ പ്രതിഫലിക്കുക തന്നെ ചെയ്യുമെന്ന് ഒരു ഓൺലൈൻ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ കെ. സുരേന്ദ്രൻ പറഞ്ഞു.
കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ നേരിയ വോട്ട് വ്യത്യാസം മാത്രമാണ് മൂന്ന് മുന്നണികളും തമ്മിലുണ്ടായിരുന്നത്. ഇത്തവണ ഞങ്ങൾക്ക് കഴിഞ്ഞ തവണ ലഭിക്കാതിരുന്ന കുറെ വിഭാഗങ്ങളുടെ വോട്ടുകൾ കൂടി ലഭിക്കുമെന്ന് ഓർത്തഡോക്സ് സഭയുടെ പിന്തുണ പരമാർശിച്ച് സുരേന്ദ്രൻ പറഞ്ഞു. എൻ.ഡി.എയ്ക്ക് ഇത്തവണ അനായാസം വിജയിക്കാൻ കഴിയുന്ന മണ്ഡലമാണ് കോന്നിയെന്നും സുരേന്ദ്രൻ ചൂണ്ടിക്കാട്ടി. ശബരിമലയുടെ വോട്ടു കൂടാതെ വികസനത്തിനുള്ള വോട്ടും ഞങ്ങൾക്ക് ഇത്തവണ ലഭിക്കുന്നുണ്ട്. ഉപതിരഞ്ഞെടുപ്പുകളുടെ ഫലം കേരളത്തിൽ കേരളത്തില്‍ ഒരു രാഷ്ട്രീയ മാറ്റത്തിന് കളമൊരുക്കുമെന്നും സുരേന്ദ്രൻ വിശ്വാസം പ്രകടിപ്പിച്ചു.
കോന്നിയിൽ ശബരിമല തന്നെയാണ് പ്രധാന ചര്‍ച്ചാവിഷയം. ഇതിന് പുറമേ ഓര്‍ത്തോഡോക്സ് സഭയുടെ പരസ്യപ്രസ്താവനകൾ പ്രധാന മുന്നണികളിൽ ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്. കോന്നിയിൽ യുഡിഎഫിൽ നിന്ന് കെ മോഹൻരാജൻ, എൽഡിഎഫിൽ നിന്ന് കെ യു ജനീഷ് കുമാര്‍, എൻഡിഎയിൽ നിന്ന് കെ സുരേന്ദ്രൻ എന്നിവരാണ് മത്സരരംഗത്തുള്ള പ്രമുഖ സ്ഥാനാർത്ഥികൾ.
സംസ്ഥാനത്തെ അഞ്ച് നിയമസഭാ മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പിൻ്റെ കൊട്ടിക്കലാശം ഇന്ന്. നാളെ നിശബ്ദ പ്രചാരണവും തിങ്കളാഴ്ച വോട്ടെടുപ്പും നടക്കും. ഒക്ടോബര്‍ 24 നാണ് ഫലപ്രഖ്യാപനം. ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിൻ്റെ അവസാന മണിക്കൂറിൽ വോട്ടുറപ്പിക്കാനുള്ള ശ്രമത്തിലാണ് മുന്നണികള്‍. പഞ്ചായത്തുകള്‍ കേന്ദ്രീകരിച്ചാണ് അവസാനഘട്ട പ്രചാരണം. വൈകിട്ട് മൂന്ന് മണിയോടെ പ്രമുഖരെ അണിനിരത്തിയുള്ള കൊട്ടിക്കലാശം ആരംഭിക്കും.
ത്രികോണ മത്സരം നടക്കുന്ന വട്ടിയൂര്‍ക്കാവ്, കോന്നി, മഞ്ചേശ്വരം എന്നീ മണ്ഡലങ്ങളിൽ ആവേശകരമായ പ്രചാരണമാണ് മൂന്നു മുന്നണികളും നടത്തുന്നത്. വട്ടിയൂര്‍ക്കാവിൽ യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ മോഹനകുമാര്‍, എൽഡിഎഫ് സ്ഥാനാര്‍ത്ഥി വി കെ പ്രശാന്ത്, എൻഡിഎ സ്ഥാനാര്‍ത്ഥി എസ് സുരേഷ് എന്നിവരാണ് മത്സരരംഗത്തുള്ളത്. എൻഎസ്എസ്-സിപിഎം നേര്‍ക്കുനേര്‍ നിൽക്കുന്ന മണ്ഡലമാണ് വട്ടിയൂര്‍ക്കാവ്. യുഡിഎഫിനായി എൻഎസ്എസ് പരസ്യമായി പ്രചാരണത്തിന് ഇറങ്ങിയത് എൽഡിഎഫ്, എൻഡിഎ ക്യാമ്പുകളിൽ വലിയ ആശങ്ക ഉണ്ടാക്കിയിട്ടുണ്ട്.
അരൂരിൽ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഷാനി മോൾ ഉസ്മാൻ, എൽഡിഎഫ് സ്ഥാനാര്‍ത്ഥി മനു സി പുളിക്കൽ, എൻഡിഎ സ്ഥാനാര്‍ത്ഥി പ്രകാശ് ബാബു എന്നിവരാണ് പ്രമുഖര്‍. പ്രചാരണത്തിൽ യുഡിഎഫും എൽഡിഎഫും ഒപ്പത്തിനൊപ്പമാണ് നിൽക്കുന്നത്. ഈഴവ വോട്ടുകള്‍ ബിഡിജെഎസിലൂടെ അനുകൂലമാകുമെന്ന പ്രതീക്ഷയിലാണ് ബിജെപി.
എറണാകുളത്ത് പാലാരിവട്ടം പാലം മുതൽ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ പ്രവര്‍ത്തനങ്ങള്‍ വിശദമായി ചര്‍ച്ചയായി. എൽഡിഎഫ് സ്ഥാനാർത്ഥി മനു റോയിയും യുഡിഎഫ് സ്ഥാനാർത്ഥി ടി ജെ വിനോദും എൻഡിഎ സ്ഥാനാര്‍ത്ഥി സി ജി രാജഗോപാൽ എന്നിവര്‍ വോട്ടുറപ്പിക്കാനുള്ള ശ്രമത്തിലാണ്. 14 വര്‍ഷക്കാലമായി യുഡിഎഫിനെ തുണച്ച എറണാകുളത്ത് അട്ടിമറി ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് എൽഡിഎഫ്.
ബഹുഭാഷ മണ്ഡലമായ മഞ്ചേശ്വരത്ത് വാശിയേറിയ പോരാട്ടമാണ് നടക്കുന്നത്. യുഡിഎഫ് സ്ഥാനാര്‍ത്ഥി എംസി ഖമറുദ്ദീൻ, എൽഡിഎഫ് സ്ഥാനാര്‍ത്ഥി ശങ്കർ റൈ, എൻഡിഎ സ്ഥാനാര്‍ത്ഥി രവീശ തന്ത്രി കുണ്ടാര്‍ എന്നിവരാണ് മത്സരരംഗത്തുള്ളവര്‍. 2016 നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് 86 വോട്ടുകളുടെ നഷ്ടത്തിലാണ് മണ്ഡലം നഷ്ടപ്പെട്ടത്. രണ്ടാം സ്ഥാനത്തുനിന്ന് ഒന്നാം സ്ഥാനത്തേക്ക് എത്താനുള്ള ശ്രമത്തിലാണ് ബിജെപി. ഇത്തവണ ഒന്നാം സ്ഥാനം സ്ഥാനം നിലനിര്‍ത്താനുള്ള ശ്രമത്തിലാണ് യുഡിഎഫ്. മൂന്നാം സ്ഥാനത്തുനിന്ന് ഒന്നാം സ്ഥാനത്തേക്ക് എത്താനുള്ള കഠിനമായ പരിശ്രമത്തിലാണ് എൽഡിഎഫ്
https://www.facebook.com/Malayalivartha
























