ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നേ റോജോ പരാതി നൽകിയിരുന്നു; ജോളിയെ മണിച്ചിത്ര താഴിട്ട് പൂട്ടാൻ അന്വേഷണ സംഘം അന്ന് ഇറങ്ങി തിരിച്ചു; വേഷം മാറി നിഴൽ പോലെ പോലീസ് പിന്തുടർന്നു; ഒടുവിൽ കേരളം അറിഞ്ഞത് കല്ലറ തുറന്നപ്പോൾ

മാസങ്ങള്‍ നീണ്ട നിശബ്ദ നീക്കങ്ങള്‍! അന്വേഷണഘട്ടത്തില്‍ ഒരിക്കൽ പോലും പാളി പോയില്ല. ഒന്നും ചോര്‍ന്നുപോകാതെ സൂക്ഷിക്കാൻ വടകര എസ്.പി. കെ.ജി. സൈമണിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിന് കഴിഞ്ഞു . കൂടത്തായിയിലെ കൊടും കുറ്റവാളി ജോളിയിലേക്ക് അന്വേഷണ സംഘം നീങ്ങിയ വഴികൾ ഒന്ന് പരിശോധിക്കാം. പൊന്നാമറ്റം വീട്ടിലേക്കും കട്ടപ്പനയിലെ ജോളിയുടെ കുടുംബ വീട്ടിലേക്കും എന്‍.ഐ.ടിയിലും വേഷം മാറിയാണ് പൊലീസ് സംഘം ആദ്യഘട്ടങ്ങളില്‍ എത്തിയത്. കാക്കി കാണിച്ചില്ല. നിഴലോ ജീപ്പിന്റെ ഇരമ്ബലോ കോലാഹലങ്ങളോഒന്നും ഇല്ലായിരുന്നു. ഓരോ നീക്കങ്ങളും ആസൂത്രിതമായിരുന്നു . ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നേ തന്നെ പൊന്നാമറ്റം കുടുംബാംഗമായ അമേരിക്കക്കാരന്‍ റോജോ തൃശൂര്‍ റൂറല്‍ എസ്.പി ഓഫീസില്‍ നേരിട്ടെത്തി പരാതി നല്‍കിയിരുന്നു. വര്‍ഷങ്ങള്‍ക്ക് മുമ്പ് സംഭവിച്ച സംഭവ പരമ്ബരകളില്‍ സംശയം പ്രകടിപ്പിച്ച് കൊണ്ടുള്ള പരാതി അന്വേഷിക്കുക എന്ന ഉത്തരവാദിത്വം സ്പെഷ്യല്‍ ബ്രാഞ്ച് ഡിവൈ.എസ്.പിയ്ക്കാണ് കിട്ടിയത്.
തുടര്‍ന്ന് നടന്ന അന്വേഷണത്തില്‍ പരാതിയിൽ കഴമ്പുണ്ടെന്ന് മനസിലായി. യാതൊരു തുമ്ബുമില്ലാത്ത പല കേസുകളും തെളിയിച്ച മിടുക്കുള്ള എസ്.പി സൈമണ്‍ മുന്‍ വിധിയൊന്നും കൂടാതെ ഒരു കാര്യം വിശ്വസിച്ചു . ഒന്നുകില്‍ ഒരു വമ്ബന്‍ കേസായി ഇത് മാറും . അല്ലെങ്കില്‍ ഉള്ളിപൊളിച്ചതുപോലാകാം. എങ്കിലും അന്വേഷണത്തിനും തെളിവുശേഖരണത്തിനും പ്രത്യേക സംഘത്തെ നിയോഗിക്കുകയുണ്ടായി. കേസ് അന്വേഷണത്തില്‍ വൈദഗ്ദ്ധ്യമുള്ളവരും വിവരങ്ങള്‍ ചോരാതെ പരമരഹസ്യമായി സൂക്ഷിക്കാനും കഴിവുള്ള പൊലീസുകാരെ ഒരു പാനല്‍ തയാറാക്കി. നീക്കം വിജയിച്ചാലും പരാജയപ്പെട്ടാലും കാര്യങ്ങള്‍ അതീവ രഹസ്യമായിരിക്കണമെന്ന എസ്.പിയുടെ നിര്‍ദേശം അന്വേഷണ സംഘം അത് പോലെ തന്നെ പാലിച്ചു. മൂന്ന് ഡിവൈ.എസ്.പിമാരുടെ നേതൃത്വത്തില്‍ വനിതകളുള്‍പ്പെടെ രണ്ട് ഡസനോളം പൊലീസുകാര്‍ പഴുതടച്ചുള്ള അന്വേഷണം തുടങ്ങി . മാദ്ധ്യമങ്ങളുള്‍പ്പെടെ ആരോടും ഒന്നും പറയരുതെന്ന നിർദേശം എല്ലാവരും പാലിച്ചു . പൊലീസ് സംഘങ്ങളെ പല ഗ്രൂപ്പുകളായി തിരിച്ചു. ഓരോ സംഘത്തിനും ഓരോ ചുമതലകള്‍ നൽകി. പൊന്നാമറ്റത്തെ വീടിനെചുറ്റിപ്പറ്റി രഹസ്യാന്വേഷണം ഒരു സംഘം നടത്തി. ജോളിയെ പിന്തുടരുക എന്ന ദൗത്യമായിരുന്നു വനിതകളുള്‍പ്പെട്ട സംഘത്തിന്റെ ലക്ഷ്യം. ജോളിയുടെ രണ്ടാംഭര്‍ത്താവ് ഷാജുവും ഭര്‍തൃപിതാവ് സക്കറിയയുമുള്‍പ്പെടെ പൊന്നാമറ്റവുമായി അടുത്തിടപഴകിയവരെയെല്ലാം പൊലീസ് പിൻതുടർന്നു അവർ പോലും അറിയാതെ.
ജോളി തന്നെ ആയിരുന്നു പ്രധാന നോട്ടപ്പുള്ളി. പൊന്നാമറ്റം വീടിനും പരിസരത്തിനുമൊപ്പം ഊണിലും ഉറക്കത്തിലുമെല്ലാം പൊലീസിന്റെ കണ്ണുകൾ ജോളിലായിരുന്നു . ഉദയം മുതല്‍ അസ്തമയം വരെ ജോളിയുടെ ഓരോ നീക്കവും പൊലീസിന്റെ വലയത്തിലായി . ഫോണ്‍ കോളുകള്‍ക്കൊപ്പം യാത്രകളിലും സുഹൃത് സംഗമങ്ങളിലുമെല്ലാം ജോളിയെ പൊലീസ് പിന്തുടര്‍ന്നു. വീട്ടില്‍ നിന്ന് രാവിലെ എന്‍.ഐ.ടിയിലേക്കെന്ന് പറഞ്ഞിറങ്ങുന്ന ജോളിയെ ദിവസങ്ങളോളം വഴിനീളെ പല വാഹനങ്ങളിലായി പിന്തുടര്‍ന്നു . ജോളി ഓരോ ദിവസവും പുറപ്പെട്ട സമയവും സ്ഥലവുമെല്ലാം പൊലീസ് വിടാതെ കൂടി. എന്‍.ഐ.ടിയിലേക്കെന്ന് പറഞ്ഞ് വീട്ടുകാരെ കബളിപ്പിച്ച ജോളി തട്ടിപ്പുകാരിയാണെന്ന് ഏതാനും ദിവസത്തെ യാത്രയില്‍ നിന്നും അന്വേഷണ സംഘത്തിന് മനസിലായി . ജോളിയ്ക്കൊപ്പം ഷാജുവിനെയും സക്കറിയയേയുമെല്ലാം നിഴല്‍പോലെ പൊലീസ് പിന്തുടര്‍ന്നു. ആക്രിക്കച്ചവടക്കാരനായും വാര്‍ക്കപ്പണിക്കാരനായും കച്ചവടക്കാരായും ഇന്‍ഷ്വറന്‍സ് ഏജന്റുമാരായുമെല്ലാം സംശയാലുക്കളോടും നാട്ടുകാരോടും അടുത്തിടപഴകി . വാര്‍ക്കപ്പണിയ്ക്കും ഇന്‍ഷ്വറന്‍സ് ക്യാന്‍വാസിംഗിനുമിടയില്‍ സംശയം തോന്നാത്തവിധം പൊന്നാമറ്റം തറവാടിനെയും ജോളിയെ പറ്റിയുള്ള വിവരങ്ങളും നാട്ടുകാരില്‍ നിന്നും വിവരങ്ങൾ അറിഞ്ഞു .
ചീറ്റിംഗ് കേസുമായി ബന്ധപ്പെട്ടെന്ന് പറഞ്ഞ് ജോളി എന്‍.ഐ.ടിയില്‍ ജോലി ചെയ്യുന്നില്ലെന്ന് സാക്ഷ്യ പത്രം വാങ്ങി. നിരന്തര അന്വേഷണത്തിനൊടുവിൽ ജോളി അവിടെ ജോലി ചെയ്യുന്നില്ലെന്ന് മനസിലാക്കിയത്. അത് ഉറപ്പിക്കാനായിരുന്നു അവിടെ നിന്നുള്ള സാക്ഷ്യപത്രം വാങ്ങിയത്. വ്യാജ ഒസ്യത്ത് തയാറാക്കിയവരെയും ഒപ്പിട്ടവരെയും കണ്ടെത്തി ഒസ്യത്തിനെപ്പറ്റി അന്വേഷിക്കാനുള്ള റവന്യൂസംഘമെന്ന പേരില്‍ സ്വത്ത് തട്ടിപ്പിന്റെ വിവരം അറിഞ്ഞു . ഒപ്പ് ഒറിജിനലാണോയെന്ന് അറിയാന്‍ സാക്ഷികളായി ഒപ്പിട്ടവരെ കണ്ട് കാര്യങ്ങള്‍ ചോദിച്ചറിഞ്ഞു. അയല്‍ക്കാരും വീട്ടുജോലിക്കാരുമുള്‍പ്പെടെ പലരില്‍ നിന്നുമായി പൊന്നാമറ്റത്തെ പുറം ലോകം അറിയാത്ത രഹസ്യങ്ങള്‍ പലതും പലപ്പോഴായി പൊലീസിന്റെ മുന്നിലെത്തി. പൊന്നാമറ്റത്തെ ഗൃഹനാഥയായിരുന്ന അന്നമ്മ മുതല്‍ സിലിവരെയുള്ളവരുടെ മരണത്തിന്റെ വിവരങ്ങളും കൂട്ടമരണങ്ങളിൽ വിഷമിക്കാതെ പുനര്‍വിവാഹം ചെയ്ത ജോളിയുടെ ജീവിതവുമെല്ലാം ഒരിക്കൽ കൂടി പോലീസ് ഇരുത്തി ചിന്തിച്ചു. അങ്ങനെ....
മരണങ്ങള്‍ ഉറപ്പാക്കിയ സ്വകാര്യ ആശുപത്രിയിലെ പഴയ ജീവനക്കാരെ കണ്ട് മരണപ്പെട്ട ഓരോരുത്തരും പ്രകടിപ്പിച്ച ലക്ഷണങ്ങളും ആശുപത്രിയിലെത്തിച്ചവരെപ്പറ്റിയുള്ള വിവരങ്ങളും അവരുടെ ഭാവപ്രകടനങ്ങളും മനസിലാക്കിയിരുന്നു. അങ്ങനെ ഒടുവില്‍ ഒരു തീരുമാനത്തിലെത്തി. സംഭവകഥയിൽ തങ്ങൾ അന്വേഷിച്ച് നടക്കുന്ന കുറ്റവാളി ജോളി തന്നെ. അതോടെ ല്ലറകള്‍ തുറന്ന് പരിശോധിക്കാന്‍ തീരുമാനമായി . പിന്നാലെ ജോളിയുടെ പരിഭ്രാന്തി വെളിയിൽ . അതും രഹസ്യനീക്കത്തിലൂടെ പൊലീസ് മനസിലാക്കി. ഇനിയും കാര്യങ്ങള്‍ വൈകിപ്പിച്ചാല്‍ കൈവിട്ടുപോകുമെന്ന് മനസിലാക്കിയതോടെ ജോളിയുടെ കൈകളില്‍ വിലങ്ങുവയ്ക്കാനുള്ള തീരുമാനമെടുത്തു.. അങ്ങനെ 17 വർഷം കുഴി മൂടിയിട്ട രഹസ്യങ്ങളും പിന്നിൽ പ്രവർത്തിച്ച രക്തം പുരണ്ട കരങ്ങളുടെ ഉടമയെയും ലോകം തിരിച്ചറിഞ്ഞു. ഞെട്ടലോടെ കേരളവും....
https://www.facebook.com/Malayalivartha
























