രാഷ്ട്രീയമായും അല്ലാതെയുമുള്ള ആരോപണങ്ങള്‍ ഉന്നയിക്കുമ്പോള്‍ അതിന് മറുപടി നല്‍കാതെ നേതാക്കളുടെ കുടുംബത്തെ വലിച്ചിഴയ്ക്കുന്നതിനോട് ജോയിപ്പില്ലെന്നും അത് തന്റെ സംസ്‌കാരമല്ല, യു.ഡി.എഫ് സംസ്‌ക്കാരമാണെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍

ചെന്നിത്തലയുടെ മകനായാലും തൊട്ട് കളിക്കാന്‍ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനില്ല. സ്വന്തം മക്കള്‍ കുരുക്കില്‍ പെട്ട് കിടക്കുമ്പോള്‍ കോടിയേരിക്ക് അതിന് കഴിയുമോ എന്നാണ് ദോഷൈകദൃക്കുകള്‍ ചോദിക്കുന്നത്. സംഭവം ഇതാണ്, പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ മകന്‍ രമിതിന് സിവില്‍ സര്‍വ്വീസ് പരീക്ഷയുടെ അഭിമുഖത്തിന് എഴുത്ത് പരീക്ഷയേക്കാള്‍ കൂടുതല്‍ മാര്‍ക്ക് കിട്ടിയത് അന്വേഷിക്കണമെന്ന് ഉന്നത വിദ്യാഭ്യാസമന്ത്രി കെ.ടി ജലീല്‍ ആവശ്യപ്പെട്ടു. അതോടെ വലിയ വിവാദമായി. ഇക്കാര്യം മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോഴാണ് കോടിയേരിയുടെ മക്കള്‍ വാത്സല്യം വഴിഞ്ഞൊഴുകിയത്.
രാഷ്ട്രീയമായും അല്ലാതെയുമുള്ള ആരോപണങ്ങള്‍ ഉന്നയിക്കുമ്പോള്‍ അതിന് മറുപടി നല്‍കാതെ നേതാക്കളുടെ കുടുംബത്തെ വലിച്ചിഴയ്ക്കുന്നതിനോട് ജോയിപ്പില്ലെന്നും അത് തന്റെ സംസ്‌കാരമല്ല, യു.ഡി.എഫ് സംസ്‌ക്കാരമാണെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പ്രതികരിച്ചു. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ മകന്റെ സിവില്‍ സര്‍വ്വീസ് സംബന്ധിച്ച് മന്ത്രി കെ.ടി ജലീലിന്റെ ആരോപണം മാധ്യമപ്രവര്‍ത്തകര്‍ ശ്രദ്ധയില്‍ പെടുത്തിയപ്പോഴായിരുന്നു കോടിയേരിയുടെ പ്രതികരണം. പ്രതിപക്ഷനേതാവിന്റെ കുടുംബാംഗങ്ങളെ വലിച്ചിഴയ്ക്കുന്നത് ശരിയല്ലെന്ന നിലപാടാണ് തനിക്കുള്ളതെന്നും ജലീലിനെ തള്ളിക്കൊണ്ട് കോടിയേരി പറഞ്ഞു.
കോടിയേരിയുടെ മൂത്തമകന്‍ ബിനോയി ബിഹാര്‍ സ്വദേശിയെ വിവാഹം കഴിച്ച് വഞ്ചിച്ചെന്ന കേസില്‍ ഡി.എന്‍.എ പരിശോധനയ്ക്ക് വിധേയനകണമെന്ന് മുംബയ് കോടതി ഉത്തരവിട്ടിരിക്കുകയാണ്. യു.എ.ഇ പൗരനില്‍ നിന്ന് 13 കോടി തട്ടിയെടുത്ത് മുങ്ങിയെന്ന കേസ് മുമ്പ് ബിനോയിക്കെതിരെ ഉയര്‍ന്നിരുന്നു. അത് പിന്നീട് ഒത്തുതീര്‍പ്പാക്കുകയായിരുന്നു. ഇളയ മകനായ ബിനീഷിനെതിരെ നിരവധി കേസുകളാണ് മുമ്പ് ഉണ്ടായിരുന്നത്. ഇത്രയും നല്ല മക്കളുള്ള കോടിയേരിക്ക് ചെന്നിത്തലയുടെ മകനെ തള്ളിപ്പറയാനാകുമോ എന്നതാണ് കുറിക്കുകൊള്ളുന്ന ചോദ്യം.
ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് മൂന്നിടത്ത് ജാതി പറഞ്ഞും രണ്ടിടത്ത് മതം പറഞ്ഞുമാണ് വോട്ട് പിടിച്ചതെന്നും കോടിയേരി ആരോപിച്ചു. എന്‍.എസ്.എസിന് അവരുടെ നിലപാട് പറയാന്‍ സ്വാതന്ത്ര്യമുണ്ട്. എന്നാല്‍ രാഷ്ട്രീയത്തില്‍ ഇടപെടണമെങ്കില്‍ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കണമെന്നും കോടിയേരി ആവശ്യപ്പെട്ടു. മന്നത്ത് പത്മനാഭന്‍ മരിച്ച ശേഷം 1973-74 കാലത്ത് അവര്‍ എന്‍.ഡി.പി രൂപീകരിച്ചു. 76 മുതല്‍ 96 വരെ യു.ഡി.എഫിന്റെ ഭാഗമായിരുന്നു ആ പാര്‍ട്ടി. സി.എച്ച് മന്ത്രിസഭയില്‍ ഭാസ്‌ക്കരന്‍ നായര്‍ മന്ത്രിയായിരുന്നു. എന്‍.ഡി.പി ചെയര്‍മാനായിരുന്നു നാരായണപ്പണിക്കര്‍. അതുപോലെയാണ് എന്‍.എസ്.എസ് ഉദ്ദേശിക്കുന്നതെങ്കില്‍ പഴയ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കണം. മതനിരപേക്ഷ ലംഘനമാണ് ഇപ്പോഴത്തെ എന്‍.എസ്.എസ് നിലപാട്. സമുദായ സംഘടനകള്‍ രാഷ്ട്രീയത്തില്‍ ഇടപെടുന്നത് അംഗങ്ങള്‍ ഇഷ്ടപ്പെടുന്നില്ല. മുമ്പ് എസ്.എന്‍.ഡി.പി, എസ്.ആര്‍.പിയും ധീവരസഭ ഡി.എം.പിയും രൂപീകരിച്ചിരുന്നു. ആ പാര്‍ട്ടികളും എന്‍.ഡി.പിയും യു.ഡി.എഫിലെ ഘടകകക്ഷികളായിരുന്നു. അവരെയെല്ലാം തോല്‍പ്പിച്ചാണ് 1988ല്‍ ഇ.കെ നായനാര്‍ മുഖ്യമന്ത്രിയായതെന്നും കോടിയേരി ഓര്‍മിപ്പിച്ചു.
കേരളത്തില്‍ ജാതി, മത ഭ്രാന്ത് ഇളക്കിവിടാനുള്ള ശ്രമം സമൂഹം അംഗീകരിക്കില്ലെന്നും കോടിയേരി വ്യക്തമാക്കി. എന്‍.എസ്.എസിനെ ശത്രുക്കളായി കാണുന്നില്ല. അവര്‍ പ്രബല സമുദായമാണ്. അരൂരില്‍ എസ്.എന്‍.ഡി.പി പറഞ്ഞ സ്ഥാനാര്‍ത്തിയെയല്ല എല്‍.ഡി.എഫ് നിര്‍ത്തിയത്. സമുദായനേതാക്കള്‍ അഭിപ്രായം പറഞ്ഞോട്ടെ, അതിന് അനുസരിച്ച് പ്രവര്‍ത്തിക്കാന്‍ എല്‍.ഡി.എഫിനെ കിട്ടില്ലെന്നും കോടിയേരി. വട്ടിയൂര്‍ക്കാവിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ഇന്ന ജാതിയില്‍ പെട്ടയാളാണ് എന്ന് പറഞ്ഞാണ് വോട്ട് പിടിക്കുന്നത്. അത് തെരഞ്ഞെടുപ്പ് ചട്ടങ്ങള്‍ക്ക് വിരുദ്ധമാണ്. പരാജയഭീതികാരണമാണ് യു.ഡി.എഫ് സമുദായ സംഘടനകളെ കൂട്ടുപിടിച്ചതെന്നും കോടിയേരി ആരോപിച്ചു.
എം.ജി സര്‍വ്വകലാശാലയിലേത് മാര്‍ക്ക് ദാനമല്ല മോഡറേഷനാണെന്നും കോടിയേരി പ്രതികരിച്ചു. അതില്‍ ചട്ടവിരുദ്ധമായി എന്തെങ്കിലും ഉണ്ടോ എന്നാണ് പരിശോധിക്കേണ്ടത്. യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് കാലിക്കറ്റ് സര്‍വ്വകലാശാലയില്‍ 20 മാര്‍ക്കാണ് മോഡറേഷന്‍ നല്‍കിയത്. അതും പരീക്ഷാഫലം വന്ന ശേഷം. എം.ജിയില്‍ അഞ്ച് മാര്‍ക്കാണ് നല്‍കിയത്. അതിനാല്‍ രണ്ടിടത്തെ കാര്യങ്ങളും പരിശോധിക്കണം. എം.ജിയില്‍ മോഡറേഷന്‍ നല്‍കാന്‍ വി.സിയാണ് തീരുമാനിച്ചത്. അത് ചട്ടപ്രകാരമാണ്. അദാലത്തിന് തലേദിവസമാണ് തീരുമാനം എടുത്തത്. ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായിരുന്ന കാലത്താണ് എം.ജിയില്‍ അദാലത്ത് ആരംഭിച്ചത്. അദ്ദേഹം അതില്‍ പങ്കെടുക്കുകയും ചെയ്തിരുന്നു. ഇപ്പോഴത്തെ വിവാദം പാലാരിവട്ടം അഴിമതിയില്‍ നിന്ന് ശ്രദ്ധതിരിക്കുന്നതിന് കൂടിയാണ്. പിന്നെ കെ.ടി ജലീല്‍ എന്ന പേര് കേള്‍ക്കുന്നത് തന്നെ ചിലര്‍ക്ക് ഇഷ്ടമല്ലെന്നും കോടിയേരി പറഞ്ഞു.
https://www.facebook.com/Malayalivartha
























