കണ്ണെത്താ ദൂരത്തോളം കൺകുളിർക്കെ ആമ്പല്‍പ്പൂക്കള്‍; സോഷ്യല്‍ മീഡിയയില്‍ തരംഗമായി മലരിക്കൽ ആമ്പല്‍പ്പാടം

കണ്ണെത്താ ദൂരത്തോളം കൺകുളിർക്കെ ആമ്പല്‍പ്പൂക്കള്‍ വിരിഞ്ഞു നിൽക്കുന്ന പാടം...കണ്ണ് മാത്രമല്ല, മനസ് നിറയ്ക്കുന്ന ഈ കാഴ്ച കാണണമെങ്കില്‍ കോട്ടയം ജില്ലയിലെ മലരിക്കലിൽ പോയാല്‍ മതി. കോട്ടയം ജില്ലയിലെ ഏറ്റവും തിരക്കേറിയ ടൂറിസ്റ്റ് സ്‌പോട്ടുകളിലൊന്നായി മാറിയിരിക്കുകയാണ് ഇപ്പോൾ മലരിക്കലിലെ 600ഏക്കറിലെ ആമ്പല്‍ പാടങ്ങള്‍. സോഷ്യല്‍ മീഡിയയില്‍ മലരിക്കലും ആമ്പല്‍പ്പാടവും മാത്രവുമാണ് കുറച്ചു ദിവസങ്ങളായി.

പൂത്തുലത്ത് നില്‍ക്കുന്ന ആമ്പല്‍പ്പാടം കാണാന്‍ ജില്ലക്കകത്തും പുറത്തു നിന്നുമായി നിരവധി പേരാണ് ഇവിടെയെത്തുന്നത്. സാമൂഹ്യ മാധ്യമങ്ങള്‍ വഴി മനോഹര കാഴ്ചകള്‍ കണ്ടറിഞ്ഞ് മലരിക്കലേക്ക് എത്തുന്നവരും നിരവധിയാണ്. ഫോട്ടോ എടുക്കാനും ആല്‍ബം ഷൂട്ട് ചെയ്യാനുള്ളവരുടെയും തിരക്കുമുണ്ട്.

തോണിയിലേറി ആമ്പല്‍പ്പൂക്കള്‍ അടുത്തു നിന്ന് കണ്ടുവരാനും ഇവിടെ സൌകര്യമുണ്ട്. സഞ്ചാരികള്‍ക്കായി ഇവിടെയുള്ള വള്ളക്കാര്‍ അതിനായി സൌകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. വെയില്‍ കനത്താല്‍ പൂക്കള്‍ വാടിപ്പോകുന്നതുകൊണ്ട് രാവിലെ എട്ട് മണിക്ക് മുന്‍പായി എത്തിയാൽ കണ്ണും മനവും കുളിർക്കെ പൂക്കൾ കാണാം. എല്ലാ വർഷവും ജൂലൈ, ആഗസ്ത്, സെപ്റ്റംബർ മാസങ്ങളിലാണ് ഇവിടെ ആമ്പല്‍പ്പൂക്കള്‍ സഞ്ചാരികള്‍ക്ക് വിരുന്നൊരുക്കുന്നത്.

തിരുവാർപ്പ് പഞ്ചായത്തിലെ കാഞ്ഞിരത്തു ആണ് ഏക്കര്‍ കണക്കിന് പാടത്ത് ആമ്പല്‍ പൂത്ത് നില്‍ക്കുന്നത്. കോട്ടയം തിരുവാർപ് റോഡിൽ കാഞ്ഞിരം കവലയിൽ നിന്നും 3 കിലോ മീറ്റര്‍ ഉള്ളിലോട്ടു പോയാൽ മലരിക്കൽ എത്താം. മലരിക്കലില്‍ പോവാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ പെട്ടെന്ന് പോവണം. ഇനി ഏതാനും ദിവസം കൂടിയാണ് ആമ്പല്‍ പൂക്കള്‍ അങ്ങനെ കാണാനാവുക. അത് കഴിഞ്ഞാല്‍ കൃഷിയിറക്കും.

ഒക്ടോബര്‍ 21 മുതല്‍ ഏതാനും ദിവസങ്ങളിലേക്ക് ബോട്ടില്‍ യാത്ര ചെയ്ത് ആമ്പല്‍ പൂക്കളെ കാണാനാനുള്ള അവസരമുണ്ടാകും. കാഞ്ഞിരം ജെട്ടിയില്‍ നിന്ന് മലരിക്കലിലേക്ക് ഇപ്പോല്‍ ബസ് സര്‍വീസ് ഉണ്ട്. ഇവിടെ നിന്ന് ബോട്ടില്‍ പോകാനുള്ള സൗകര്യമാണ് 21 മുതല്‍ ഏര്‍പ്പെടുത്തുന്നത്. തിരുവാര്‍പ്പ് വെട്ടിക്കാടും മലരിക്കലും ഇറമ്പവും പഴുക്കനിലവും കാണാനാണ് ബോട്ട് സര്‍വീസിലൂടെ സൗകര്യം ഉണ്ടാവുക.

https://www.facebook.com/Malayalivartha
























