ഡച്ച് രാജാവിന്റെ സന്ദര്‍ശനം കൊച്ചിക്കാർക്ക് അനുഗ്രഹമായി... പൊട്ടിപ്പൊളിഞ്ഞ റോഡുകള്‍ക്ക് ശാപമോക്ഷം ...കോടതി വിധി ഉണ്ടായിട്ടും അനക്കമില്ലാതെ കിടന്ന റോഡുകൾ നന്നാക്കിയത് ദിവസങ്ങള്‍ക്കുള്ളില്‍; ഇങ്ങനെയെങ്കിൽ രാജാവ് ഇടയ്ക്കിടെ സന്ദര്‍ശനം നടത്തണമെന്ന് നാട്ടുകാര്‍..

ഡച്ച് രാജാവിന്റെയും രാജ്ഞിയുടെയും കേരളാ സന്ദര്‍ശനത്തിന്റെ ഭാഗമായി സര്‍ക്കാര്‍ കൊച്ചിയില്‍ തകര്‍ന്നു കിടന്ന നിരവധി റോഡുകള്‍ നന്നാക്കി . പത്തുമാസത്തോളമായി തകര്‍ന്ന് യാത്ര ദുഷ്‌കരമായി കിടന്നിരുന്ന നിരവധി റോഡുകളാണ് യുദ്ധകാലാടിസ്ഥാനത്തില്‍ ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ നന്നാക്കിയത്. ഇടക്കൊച്ചി, കൂവപ്പാടം, പാമ്പായിമൂല തുടങ്ങിയ മേഖലയിലെ റോഡ് പണി വേഗത്തിലാണ് പൂര്‍ത്തിയാക്കിയത്.
പാമ്പായി മൂലയിലെ റോഡ് മാസങ്ങള്‍ക്ക് മുമ്പ് പൊളിച്ചിട്ടത് പൈപ്പിടാനായി ജല അതോറിറ്റിയാണ്. നിരവധി തവണ പരാതികള്‍ നല്‍കിയിട്ടും റോഡ് നന്നാക്കാനുള്ള ഒരു നടപടിയും സർക്കാർ സ്വീകരിച്ചിരുന്നില്ല .. ഈ സാഹചര്യത്തിലാണ് രാജാവിന്റെ സന്ദര്‍ശനം.
റോഡിന്റെ പണി വേഗത്തില്‍ പൂര്‍ത്തിയാക്കിയെങ്കിലും രാജാവും സംഘവും ഇതുവഴി വന്നില്ല. എന്നാലും രാജാവ് കാരണം റോഡ് നന്നായ സന്തോഷത്തിലാണ് നാട്ടുകാര്‍. ഇങ്ങനെയാണെങ്കില്‍ വര്‍ഷത്തില്‍ രണ്ട് തവണ എങ്കിലും രാജാവിനെ പോലെയുള്ള വിഐപികള്‍ കേരളം സന്ദര്‍ശിക്കണമെന്നാണ് നാട്ടുകാരുടെ അഭിപ്രായം.
ഇനിയും ശാപമോക്ഷം കിട്ടാതെ കൊച്ചിയില്‍ നിരവധി റോഡുകളാണുള്ളത്. തങ്ങളുടെ നാട്ടിലും ഇത്തരത്തില്‍ വിഐപികള്‍ വന്നാല്‍ അവിടുത്തെ റോഡുകളും വേഗത്തില്‍ നന്നാക്കും എന്ന പ്രതീക്ഷയിലാണ് തകര്‍ന്ന റോഡുകള്‍ മൂലം ദുരിതം അനുഭവിക്കുന്ന ഒരു വിഭാഗം ജനങ്ങള്‍.എന്നാല്‍ ഇത്തരത്തില്‍ വിഐപികള്‍ വരുമ്പോള്‍ മാത്രം റോഡുകള്‍ നന്നാക്കാന്‍ ശുഷ്‌കാന്തി കാണിക്കുന്ന സര്‍ക്കാര്‍ നിലപാടിനെ ഹൈക്കോടതി കഴിഞ്ഞ ദിവസം വിമര്‍ശിച്ചിരുന്നു.
വിഐപി സന്ദർശന വേളകളിൽ റോഡുകൾ നന്നാക്കാൻ കാണിക്കുന്ന ശുഷ്കാന്തി സാധാരണക്കാരുടെ ജീവനെ കരുതിയും വേണമെന്നു കോടതി ചൂണ്ടിക്കാട്ടി . റോഡ് അപകടങ്ങൾ ഉണ്ടായാൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ അപകടത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കണമെന്നും കോടതി നിർദ്ദേശിച്ചു
കൊച്ചിയിലെ റോഡുകൾ ഗതാഗതയോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ടു 11 വർഷം മുൻപു നൽകിയ ഹർജി പരിഗണിക്കവെയാണു കോടതി ഇത്തരം പരാമർശങ്ങൾ നടത്തിയത്
https://www.facebook.com/Malayalivartha
























