എൻ എസ് എസിന്റെ രാഷ്ട്രീയപാർട്ടിക്ക് വേണ്ടി കോൺഗ്രസിന്റെ ചരടുവലി; നായർ സർവീസ് സൊസൈറ്റിയുടെ രാഷ്ട്രീയ പാർട്ടിയായിരുന്ന നാഷണൽ ഡമോക്രാറ്റിക് പാർട്ടി പുനരുജ്ജീവിപ്പിക്കാൻ എൻ എസ് എസ് നേതൃത്വത്തിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ് സമ്മർദ്ദം ചെലുത്തുന്നു

നായർ സർവീസ് സൊസൈറ്റിയുടെ രാഷ്ട്രീയ പാർട്ടിയായിരുന്ന നാഷണൽ ഡമോക്രാറ്റിക് പാർട്ടി പുനരുജ്ജീവിപ്പിക്കാൻ എൻ എസ് എസ് നേതൃത്വത്തിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ് സമ്മർദ്ദം ചെലുത്തുന്നു. ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ നയം വ്യക്തമാക്കിയിട്ടില്ലെങ്കിലും ഇക്കാര്യത്തിൽ അദ്ദേഹത്തിന് പൂർണമായ എതിർപ്പില്ലെന്നാണ് സൂചന. ഒന്നര കൊല്ലത്തിന് ശേഷം നടക്കുന്ന നിയമസഭാ തെരഞ്ഞടുപ്പിൽ എൻ ഡി പി രൂപീകരിച്ചാൽ സീറ്റ് നൽകി വിജയിപ്പിക്കാമെന്ന് കോൺഗ്രസ് നേതൃത്വം ഉറപ്പു നൽകിയിട്ടുണ്ടെന്നാണ് അറിയുന്നത്. എന്നാൽ അതീവ രഹസ്യമായാണ് ഇതിനുള്ള കരുക്കൾ നീക്കുന്നത്.
രമേശ് ചെന്നിത്തലയാണ് നീക്കത്തിന് പിന്നിൽ. ഉമ്മൻ ചാണ്ടി ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കൾക്ക് ഇക്കാര്യത്തിൽ എതിർപ്പില്ല. 1982 ലാണ് എൻ ഡി പി രൂപീകരിച്ചത്. അന്ന് കെ.കരുണാകരൻ പാർട്ടിക്ക് എല്ലാ പിന്തുണയും നൽകി. പാർട്ടി രൂപീകരണം ഏറ്റവുമധികം ഗുണം ചെയ്തത് കോൺഗ്രസിനാണ്. ആദ്യത്തെ തെരഞ്ഞടുപ്പിൽ നാല് മണ്ഡലങ്ങളിലാണ് അവർ മത്സരിച്ചത്. തേറമ്പിൽ രാമകൃഷ്ണനും കെ. ജി. ആർ. കർത്തയും അതിലൂടെ നിയമസഭാംഗങ്ങളായി . കിടങ്ങൂർ ഗോപാലകൃഷ്ണ പിള്ളയായിരുന്നു പാർട്ടി ചെയർമാൻ. കരുണാകരൻ മന്ത്രിസഭയിൽ അംഗമായിരുന്നു എൻ ഡി പി പ്രതിനിധികൾ. എൻ ഡി പിയെ തകർക്കേണ്ടത് പിന്നീട് കോൺഗ്രസിന്റെയും സി പി എമ്മിന്റെയും ആവശ്യമായിതീർന്നു. അങ്ങനെയാണ് എൻ ഡിപിയെ മറ്റ് രാഷ്ട്രീയ കക്ഷികൾ ഇല്ലാതാക്കിയത്. കിടങ്ങൂരിനെ ഗവർണറാക്കി നാടുകടത്തുകയും ചെയ്തു.
നായർ സർവീസ് സൊസൈറ്റിയുടെ തലപ്പത്തേക്ക് പി.കെ. നാരായണ പണിക്കർ വന്നതോടെ ചിത്രം മാറി. അദ്ദേഹത്തിന് രാഷ്ട്രീയ പാർട്ടിയിൽ താതപര്യമില്ലായിരുന്നു. അങ്ങനെ എൻ ഡി പി സ്വാഭാവികമായി ഇല്ലാതായി. കോൺഗ്രസ് അവരുടെ സീറ്റുകൾ കരസ്ഥമാക്കി. ജി. സുകുമാരൻ നായർ രംഗത്ത് നിറഞ്ഞപ്പോഴും പണിക്കരുടെ രാഷ്ട്രീയം തന്നെയാണ് പിന്തുടർന്നത്. എന്നാൽ രാഷ്ട്രീയത്തിൽ സുകുമാരൻ നായർ ഇടപെട്ടുകൊണ്ടേയിരുന്നു. ചെന്നിത്തലയെ മുഖ്യമന്ത്രിയാക്കാനുള്ള നീക്കങ്ങൾ അദ്ദേഹമാണ് നടത്തിയത്. ചെന്നിത്തല ഉമ്മൻ ചാണ്ടി സർക്കാരിന്റെ താക്കോൽ സ്ഥാനത്ത് എത്തിയതും സുകുമാരൻ നായരുടെ കൃപാകടാക്ഷത്തിലാണ്. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ജി. സുകുമാരൻ നായർ സൃഷ്ടിച്ച വിവാദങ്ങൾക്ക് കൈയും കണക്കുമില്ല. ഏതായാലും ചെന്നിത്തല മുൻനിരയിൽ എത്തിയതോടെ സുകുമാരൻ നായർ വിവാദങ്ങൾ അവസാനിപ്പിച്ചു. ഇപ്പോൾ നടന്ന ഉപതെരഞ്ഞടുപ്പിൽ എൻ എസ് എസിനെ ഒപ്പം നിർത്തിയതും കോൺഗ്രസിന് ഗുണകരമാകുമെന്ന് കരുതുന്നു.
ഉപതെരഞ്ഞടുപ്പിൽ എടുത്ത നിലപാടിന് പിന്നാലെയാണ് എൻ ഡി പി സജീവമാക്കണമെന്ന ചിന്ത കോൺഗ്രസിൽ ഉരുത്തിരിഞ്ഞത്. അധികം വൈകാതെ ബി ഡി ജെ എസ് ഇടതു മുന്നണിയിലെത്തുമെന്ന പ്രചരണമാണ് ഇതിന് കാരണം. രാഷ്ട്രീയ പാർട്ടി ഉണ്ടെങ്കിൽ മാത്രമേ ആവശ്യങ്ങൾ നേടിയെടുക്കാൻ കഴിയുകയുള്ളു എന്ന ചിന്ത നായർ സമുദായത്തിലെ ഗണ്യമായ ഒരു വിഭാഗത്തിനുണ്ട്. കോൺഗ്രസിനാകട്ടെ എല്ലാ മണ്ഡലങ്ങളിലും അതിന്റെ ഗുണം ലഭിക്കുകയും ചെയ്യും. എന്നാൽ രാഷ്ട്രീയ പാർട്ടി ഉണ്ടായിരുന്ന കാലത്തും നായർ സർവീസ് സൊസൈറ്റിക്ക് പ്രത്യേക ഗുണങ്ങളെന്നും ഉണ്ടായിട്ടില്ല. വി എസ് ശിവകുമാർ ആരോഗ്യമന്ത്രിയായത് സുകുമാരൻ നായരുടെ പിന്തുണയോടെയാണ്.
സമദൂര സിദ്ധാന്തം പണിക്കർ പിന്തുടർന്നത് എല്ലാ മുന്നണികളിൽ നിന്നും എൻ എസ് എസിന് ഗുണം ലഭിക്കാനാണ്. എന്നാൽ അതിനും വേണ്ടത്ര ഫലമുണ്ടായില്ല. അതാണ് പിന്നീട് ശരിദൂരത്തിലേക്ക് സുകുമാരൻ നായർ തിരിയാനുള്ള കാരണം. ശരിദൂരം ഗുണം ചെയ്തോ എന്ന് കാണാൻ വ്യാഴാഴ്ച വരെ കാക്കണം.
https://www.facebook.com/Malayalivartha























