മന്ത്രി ജലീലിനെതിരെ ഉയരുന്ന അഴിമതി ആരോപണങ്ങള്‍ക്കെല്ലാം വ്യക്തമായ തെളിവുകള്‍ ഉണ്ടായിട്ടും മുഖ്യമന്ത്രി പിണറായി വിജയന്‍ മൗനം പാലിക്കുകയാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു

ഇരട്ടച്ചങ്കുള്ള മുഖ്യമന്ത്രി പിണറായി വിജയന് ഉന്നതവിദ്യാഭ്യാസ മന്ത്രി കെ.ടി ജലീലിനെ ഭയമോ? കാര്യങ്ങള്‍ ആ രീതിയിലാണ് പോകുന്നത്. മന്ത്രി ജലീലിനെതിരെ ഉയരുന്ന അഴിമതി ആരോപണങ്ങള്‍ക്കെല്ലാം വ്യക്തമായ തെളിവുകള്‍ ഉണ്ടായിട്ടും മുഖ്യമന്ത്രി പിണറായി വിജയന്‍ മൗനം പാലിക്കുകയാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. ബന്ധുനിയമനത്തിനും മാര്‍ക്ക് ദാനത്തിനും പിന്നാലെ കേരള സാങ്കേതിക സര്‍വ്വകലാശാലയുടെ ചോദ്യപേപ്പര്‍ തയ്യാറാക്കലും പരീക്ഷാ നടത്തിപ്പും പരിഷ്‌ക്കരിച്ചു കൊണ്ട് മന്ത്രി നേരിട്ട് ഉത്തരവ് പുറപ്പെടുവിച്ചിരിക്കുകയാണ്. സര്‍വ്വകലാശാലാ സിന്‍ഡിക്കേറ്റോ അക്കാദമിക് സമിതികളിലോ ചര്‍ച്ച ചെയ്യാതെ സര്‍വ്വകലാശാലയുടെ സ്വയംഭരണാവകാശത്തെ ഹനിച്ചു കൊണ്ട് മന്ത്രി നേരിട്ട് വി.സിക്ക് ഉത്തരവ് കൊടുക്കുകയാണ് ചെയ്തിരിക്കുകയാണെന്ന് ഉത്തരവ് സഹിതം പുറത്ത് വിട്ട് പ്രതിപക്ഷനേതാവ് ആരോപിച്ചു.
സംസ്ഥാനത്ത് ഉന്നത വിദ്യാഭ്യാസ മേഖലയുടെ മൂല്യം പാടെ തകര്‍ക്കുന്ന തരത്തില്‍ മന്ത്രി കെ.ടി.ജലീല്‍ ഉള്‍പ്പെട്ട മാര്‍ക്ക് കുഭകോണത്തിന്റെ വിവരങ്ങള്‍ പുറത്തു വന്ന് ദിവസങ്ങള്‍ കഴിഞ്ഞിട്ടും മുഖ്യമന്ത്രി പിണറായി വിജയന്‍ മൗനം പാലിക്കുന്നത് എന്തു കൊണ്ടാണെന്നും പ്രതിപക്ഷനേതാവ് ചോദിച്ചു. 18-11-18 നാണ് ഇത് സംബന്ധിച്ച ഉത്തരവില്‍ മന്ത്രി ഒപ്പിട്ടത്. പിറ്റേന്ന് 19-11-19 ന് സര്‍വ്വകലാശാല അത് അക്ഷരം പ്രതി നടപ്പാക്കി ഉത്തരവിറക്കുകയും ചെയ്തു. സര്‍വ്വകലാശാലയുടെ ഈ ഉത്തരവില്‍ ഈ പ്രപ്പോസല്‍ എവിടെ നിന്ന് വന്നു എന്നതിനെക്കുറിച്ചുള്ള സൂചനകളോ റഫറന്‍സോ ഇല്ല. ഉത്തരവില്‍ റീഡ് എന്ന ഭാഗം ഒഴിച്ചിട്ടിരിക്കുകയാണ്. അത് ദുരൂഹമാണെന്നും ചെന്നിത്തല ആരോപിച്ചു.
സര്‍വ്വകലാശാലയുടെ പരീക്ഷ സംബന്ധിച്ച കാര്യങ്ങളുടെ നടത്തിപ്പിനായി ഒരു എക്‌സാമിനേഷന്‍ മാനേജിംഗ് കമ്മിറ്റി രൂപീകരിച്ചു കൊണ്ടുള്ളതാണ് ഉത്തരവ്. നേരത്തെ എക്‌സാമിനേഷന്‍ മാനേജ്‌മെന്റ് സിസ്റ്റംസ് എന്ന സംവിധാനമാണ് സാങ്കേതിക സര്‍വ്വകലാശാലയില്‍ പരീക്ഷയുടെ കാര്യങ്ങള്‍ നോക്കിയിരുന്നത്. അത് പരീക്ഷാ കണ്‍ട്രോളറുടെ നിയന്ത്രണത്തിലായിരുന്നു. അത് മാറ്റിയാണ് ആറു പേരടങ്ങുന്ന കമ്മറ്റിക്ക് പരീക്ഷാ ചുമതല നല്‍കിയത്. ചോദ്യപേപ്പര്‍ തയ്യാറാക്കുന്നതിനുള്ള ചുമതലയും ഈ കമ്മിറ്റിക്ക് നല്‍കിയിരിക്കുന്നു എന്നതാണ് ഈ ഉത്തരവിലെ സംശയകരമായ വസ്തുത. അതീവ രഹസ്യ സ്വഭാവത്തോടെയാണ് ചോദ്യപേപ്പര്‍ തയ്യാറാക്കേണ്ടത്. നേരത്തെ അത് പരീക്ഷാ കണ്‍ട്രോളറുടെ മാത്രം ചുമതലയിലായിരുന്നു. സാധാരണ അഞ്ചു സെറ്റ് ചോദ്യപേപ്പറുകള്‍ തയ്യാറാക്കുകയും ഒരു വിദഗ്ദ്ധ സമിതി അവ പരിശോധിച്ചു കവറുകളിലാക്കുകയും ചെയ്യും. ആ കവറുകള്‍ പൊട്ടിച്ചു നോക്കാതെ അതിലൊന്ന് പരീക്ഷാകണ്‍ട്രോളര്‍ എടുത്ത് അച്ചടിക്കാനായക്കും. അത്രയും രഹസ്യ സ്വഭാവത്തോടെ നടത്തുന്ന പരീക്ഷാ പേപ്പര്‍ തയ്യാറാക്കലില്‍ വെള്ളം ചേര്‍ക്കുകയാണിവിടെ ചെയ്തിരിക്കുന്നത്. പരീക്ഷാ കണ്‍ട്രോളര്‍ക്ക് പകരം ആറു പേരുള്ള വിപുലമായ എക്‌സാമിനേഷന്‍ മാനേജിംഗ് കമ്മിറ്റിക്ക് ആണ് ഈ ചുമതല നല്‍കിയിരിക്കുകയാണ്. ഇത് വഴി ചോദ്യപേപ്പര്‍ തയ്യാറാക്കലിലെ രഹസ്യ സ്വഭാവം നഷ്ടപ്പെടാന്‍ സാദ്ധ്യതയുണ്ട്. ചോദ്യം ചോര്‍ത്താനും കഴിയുമെന്നും പ്രതിപക്ഷനേതാവ് ചൂണ്ടിക്കാട്ടി.
ചോദ്യപേപ്പര്‍ തയ്യാറാക്കലില്‍ ഡീനിനും ചുമതല നല്‍കിയിരിക്കുകയാണ്. സര്‍വ്വകലാശാല ആക്ടില്‍ ഡീനിന് അതിന് അധികാരമില്ല. ആക്ട് ലംഘിച്ചിരിക്കുകയാണിവിടെ. മാത്രമല്ല, ഘടനാ പരമായ ഇത്രയും വലിയ മാറ്റം വരുത്തുമ്പോള്‍ അത് സര്‍വ്വകലാശാലയില്‍ സിന്‍ഡിക്കേറ്റില്‍ ചര്‍ച്ച ചെയ്യേണ്ടതായിരുന്നു. അത് ചെയ്തതായി കാണുന്നില്ല. മന്ത്രിയുടെ ഓഫീസല്‍ പ്രൊപ്പൊസല്‍ തയ്യാറാക്കുകയും അത് മന്ത്രി അംഗീകരിച്ച ശേഷം നടപ്പാക്കാന്‍ വി.സിയോട് ആജ്ഞാപിക്കുകയുമാണ് ചെയ്തിരിക്കുന്നത്. ഇങ്ങനെ വി.സിക്ക് ഉത്തരവ് നല്‍കാന്‍ മന്ത്രിക്ക് അധികാരമല്ല. ഇത് സര്‍വ്വകാലാശാലയുടെ സ്വയംഭരണത്തിന്മേലുള്ള കയ്യേറ്റമാണിതെന്നും അദ്ദേഹം പറഞ്ഞു.
https://www.facebook.com/Malayalivartha























