പാലക്കാട് മഞ്ചിക്കണ്ടിയില്‍ നടന്ന മാവോയിസ്റ്റ് വേട്ടയെയും കോഴിക്കോട് പന്തീരങ്കാവിലെ യു.പി.പി.എ അറസ്റ്റിനെയും ചൊല്ലി എല്‍.ഡി.എഫിലും പൊതുസമൂഹത്തിലും അതിരൂക്ഷമായ വിമര്‍ശനം ഉയരുമ്പോള്‍ സി.പി.എമ്മില്‍ പൊട്ടിത്തെറി

പാലക്കാട് മഞ്ചിക്കണ്ടിയില്‍ നടന്ന മാവോയിസ്റ്റ് വേട്ടയെയും കോഴിക്കോട് പന്തീരങ്കാവിലെ യു.പി.പി.എ അറസ്റ്റിനെയും ചൊല്ലി എല്‍.ഡി.എഫിലും പൊതുസമൂഹത്തിലും അതിരൂക്ഷമായ വിമര്‍ശനം ഉയരുമ്പോള്‍ സി.പി.എമ്മില്‍ പൊട്ടിത്തെറി. പരസ്യമായ വിഴുപ്പലക്കലിലേക്ക് കാര്യങ്ങള്‍ പോകുന്നില്ലെന്ന് മാത്രം. വ്യാജഏറ്റുമുട്ടലാണെന്നും വിചാരണ നടത്താതെയുള്ള കൊലപാതകം മനുഷ്യാവകാശ ലംഘനമാണെന്നും പി.ബി അംഗം എം.എ ബേബി തുറന്നടിച്ചു. യു.എ.പി.എ കരിനിയമമാണെന്നും അതിനെതിരെ പോരാട്ടം തുടരുമെന്നും പാര്‍ട്ടി ജനറല്‍സെക്രട്ടറി ദേശാഭിമാനിയിലൂടെ വ്യക്തമാക്കി. പാര്‍ട്ടിക്കും മുഖ്യമന്ത്രി കസേരയ്ക്കും ഇടയില്‍ പെട്ടിരിക്കുകയാണ് പി.ബി അംഗമായ പിണറായി വിജയന്‍. മാവോയിസ്റ്റ് വേട്ടയേയും യു.എ.പി.എ അറസ്റ്റിനെയും അദ്ദേഹത്തിന് പരസ്യമായി തള്ളിപ്പറയാനൊക്കില്ല എന്നതാണ് പ്രധാനകാര്യം.
2050തോടെ രാജ്യംപിടിച്ചെടുക്കാന്‍ ലക്ഷ്യമിടുന്ന മാവോയിസ്റ്റുകളെ തുടച്ച് നീക്കണമെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ ശക്തമായ തീരുമാനം. അതിന് മുന്നോടിയായി ഏതാനും ആഴ്ചകള്‍ക്ക് മുമ്പ് കേന്ദ്രആഭ്യന്തരമന്ത്രി അമിത്ഷാ ചീഫ് സെക്രട്ടറിമാരുടെ യോഗം വിളിച്ചിരുന്നു. ആ യോഗത്തില്‍ വെച്ച് മാവോയിസ്റ്റ് വേട്ടയ്ക്ക് എന്ത് നടപടിയും സ്വീകരിക്കാമെന്നും കേന്ദ്രസര്‍ക്കാര്‍ ഒപ്പമുണ്ടാകുമെന്നുമാണ് അറിയിച്ചത്. അതിനാല്‍ ഐ.എ.എസ്, ഐ.പി.എസ് ഉദ്യോഗസ്ഥര്‍ കേന്ദ്ര തീരുമാനത്തിനൊപ്പം ശക്തമായി നിലകൊള്ളുകയാണ്. അത് കണ്ട് പൂരപ്പറമ്പിലെ കാഴ്ചക്കാരനെ പോലെ സംസ്ഥാന സര്‍ക്കാരിന് നില്‍ക്കാനേ കഴിയുന്നൂള്ളൂ എന്നാണ് സാമൂഹ്യപ്രവര്‍ത്തകനായ ആസാദ് ചൂണ്ടിക്കാട്ടുന്നത്.
മാവോയിസ്റ്റുകള്‍ കര്‍ണാടക, തമിഴ്‌നാട് വനാതിര്‍ത്തിയില്‍ നിന്ന് കേരളത്തിലെ പശ്ചിമഘട്ട മലനിരകളിലേക്ക് കടന്നിട്ടുണ്ടെന്ന് കേന്ദ്രരഹസ്യാന്വേഷണ വിഭാഗമാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് റിപ്പോര്‍ട്ട് നല്‍കിയത്. തുടര്‍ന്നാണ് ഡി.ജി.പി ലോക്‌നാഥ് ബഹ്‌റയുടെ അറിവോടെ മഞ്ചിക്കണ്ടിയില്‍ ഓപ്പറേഷന്‍ നടത്തിയത്. മുഖ്യമന്ത്രിക്കും പിണറായി വിജയനും ഇക്കാര്യം അറിയാമായിരുന്നു. മാവോയിസ്റ്റുകളെ പിടികൂടി വിചാരണ നടത്തണമെന്നാണ് കേരളത്തിലെ സി.പി.എമ്മിന്റെ നിലപാടെങ്കിലും മുഖ്യമന്ത്രി കസേരയിലിരുന്ന് പിണറായി വിജയന് മാവോയിസ്റ്റുകളെ വെടിവെച്ച് കൊല്ലരുതെന്ന് നിര്‍ദ്ദേശിക്കാനാകില്ല. അഥവാ നല്‍കിയാലും സ്വയരക്ഷയ്ക്ക് വേണ്ടി വെടിയുതിര്‍ത്തതാണെന്ന് സേനയ്ക്ക് ചൂണ്ടിക്കാട്ടാം. കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് മാവോയിസ്റ്റ് നേതാക്കളായ രൂപേഷിനെയും ഷൈനിയേയും അറസ്റ്റ് ചെയ്യുകയായിരുന്നു, അല്ലാതെ വെടിവെച്ച് കൊന്നില്ല. അങ്ങനെയുള്ള സാഹചര്യം ഒഴിവാക്കണമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല കര്‍ശന നിലപാട് സ്വീകരിച്ചിരുന്നു. അന്ന് കേന്ദ്രം ഭരിച്ചിരുന്നത് കോണ്‍ഗ്രസ് ആയതിനാല്‍ രമേശിന്റെ നിര്‍ദ്ദേശം അനുസരിക്കാനേ പൊലീസിന് നിര്‍വാഹമുണ്ടായിരുന്നുള്ളൂ. എന്നാല്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ സ്ഥിതി അങ്ങനെയല്ല.
യു.എ.പി.എ ചുമത്തി പാര്‍ട്ടി കുടുംബത്തിലെ രണ്ട് എസ്.എഫ്.ഐക്കാരെ അറസ്റ്റ് ചെയ്തതിലും സി.പി.എമ്മില്‍ കടുത്ത എതിര്‍പ്പാണുള്ളത്. സര്‍ക്കാരിനെ പോലും വെട്ടിലാക്കി, എല്ലാ തെളിവുകളും ശേഖരിച്ച ശേഷമായിരുന്നു പൊലീസിന്റെ നീക്കം. അതിനാല്‍ അതില്‍ ഇടപെടുന്നതിന് പരിമിതികളുണ്ട്. അറസ്റ്റിലായ അലനും താഹയ്ക്കും മാവോയിസ്റ്റ് സംഘടനകളുമായി ബന്ധമുണ്ടെന്ന പൊലീസ് വാദം ശരിയാണെന്ന് ഉറപ്പായിട്ടുണ്ട്. പക്ഷെ, പകല്‍ സി.പി.എമ്മും രാത്രി മാവോയിസ്റ്റുകളുമാണ് പ്രവര്‍ത്തകരെന്ന ബി.ജെ.പി ആക്ഷേപം പ്രതിരോധിക്കാനാവാതെ കുഴയുകയാണ്. അതിന് തടയിടാന്‍ യു.എ.പി.എ എങ്ങനെയും ഒഴിവാക്കണമെന്നും അറസ്റ്റിലായവരെ രക്ഷിക്കണമെന്നുമാണ് സി.പി.എമ്മിലെ ഭൂരിപക്ഷ അഭിപ്രായമെന്ന് അറിയുന്നു.
https://www.facebook.com/Malayalivartha


























