സി.പി.ഐയ്ക്കും നേതാക്കള്‍ക്കും നാവ് മാത്രമേ ഉള്ളൂ നട്ടെല്ലില്ലെന്ന് സി.പി.എമ്മിലെ ചില നേതാക്കളുടെ പരിഹാസം

സി.പി.ഐയ്ക്കും നേതാക്കള്‍ക്കും നാവ് മാത്രമേ ഉള്ളൂ നട്ടെല്ലില്ലെന്ന് സി.പി.എമ്മിലെ ചില നേതാക്കളുടെ പരിഹാസം. അട്ടപ്പാടി മഞ്ചിക്കണ്ടിയിലെ മാവോയിസ്റ്റ് വേട്ടയുടെയും പന്തീരങ്കാവ് യു.എ.പി.എ കേസിലും നാവിട്ടടി മാത്രമേ ഉണ്ടാകൂ, നടപടികള്‍ ഉണ്ടാകില്ലെന്നും അറിയുന്നു. അതിന്റെ ഭാഗമായാണ് സര്‍ക്കാര്‍ നിലപാടെന്ന പോലെ ചീഫ് സെക്രട്ടറി ടോംജോസ് ടൈംസ് ഓഫ് ഇന്ത്യയില്‍ എഴുതി ലേഖനം തള്ളാതെ, വ്യക്തിപരമായ അഭിപ്രായമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയെ അറിയിച്ചത്. ലേഖനം എഴുതാന്‍ അനുമതി തേടിയിട്ടില്ലെന്നും മാവോയിസ്റ്റ് ഭീഷണി സംബന്ധിച്ച അഭിപ്രായങ്ങളാണ് അതിലുള്ളതെന്നും അത് ജുഡീഷ്യല്‍ അന്വേഷണത്തെ ബാധിക്കില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. അതിന് പിന്നാലെ സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ ഉറയില്‍ നിന്ന് വാളൂരി വീണ്ടും രംഗത്തെത്തിയിരിക്കുകയാണ്... ചീഫ് സെക്രട്ടറിക്കെതിരെ നടപടി വേണമെന്നാണ് അദ്ദേഹത്തിന്റെ ആവശ്യം.
ലേഖനം അങ്ങോട്ട് ആവശ്യപ്പെട്ട് എഴുതിയതാണെന്ന് കാനം പറഞ്ഞു. ലേഖനം വ്യക്തിപരമല്ല. മാവോയിസ്റ്റ് ഏറ്റുമുട്ടല്‍ കോടതിയുടെ പരിഗണയില്‍ ഇരിക്കുന്ന സാഹചര്യത്തില്‍ ഇത് കോടതി അലക്ഷ്യമാണെന്നും നടപടി വേണമെന്നും കാനം ആവശ്യപ്പെട്ടു. സംസ്ഥാനം ഭരിക്കുന്നത് ചീഫ് സെക്രട്ടറിയല്ല, ചീഫ് സെക്രട്ടറിയ്ക്ക് ആരാണ് അനുമതി നല്‍കിയത്. ഉദ്യോഗസ്ഥര്‍ രാഷ്ട്രീയ നേതൃത്വത്തിന് മേലെ പ്രവര്‍ത്തിക്കുന്ന അവസ്ഥയാണുള്ളത് എന്നായിരുന്നു സിപിഐയുടെ വിമര്‍ശനം. മാവോയിസ്റ്റുകളെ വെടിവെച്ച് കൊന്നത് വ്യാജ ഏറ്റുമുട്ടലാണെന്ന നിലപാടില്‍ തുടക്കം മുതല്‍ സി.പി.ഐ ഉറച്ച് നില്‍ക്കുകയാണ്. പ്രകാശ് ബാബുവും പ്രസാദും അടങ്ങുന്ന നേതാക്കള്‍ മഞ്ചിക്കണ്ടി സന്ദര്‍ശിച്ച് വ്യാജ ഏറ്റുമുട്ടലാണ് നടന്നതെന്ന റിപ്പോര്‍ട്ടും മുഖ്യമന്ത്രിക്ക് കൈമാറി. അതെടുത്ത് അട്ടത്ത് വെച്ചതല്ലാതെ യാതൊരു നടപടിയും ഉണ്ടാകില്ലെന്ന് ഉറപ്പാണ്. അതിന്റെ വ്യക്തമായ സൂചനകള്‍ മുഖ്യമന്ത്രി നിയമസഭയില്‍ നല്‍കിക്കഴിഞ്ഞു.
പൊലീസിനെ കയറൂരിവിടുന്ന ആഭ്യന്തരവകുപ്പിന്റെ നിലപാടിനോട് സി.പി.ഐയ്ക്ക് കടുത്ത എതിര്‍പ്പാണുള്ളത്. ഇ.എം.എസ് മുഖ്യമന്ത്രിയായിരുന്ന കാലം മുതല്‍ സി.പി.എം സര്‍ക്കാരുകള്‍ മാവോയിസ്റ്റുകളെ വ്യാജ ഏറ്റുമുട്ടലിലൂടെ കൊലപ്പെടുത്തുന്നെന്ന് കാനം 2016ലെ നിലമ്പൂര്‍ ഏറ്റുമുട്ടലിന് ശേഷം ആരോപിച്ചിരുന്നു. നിലമ്പൂരില്‍ മാവോയിസ്റ്റ് നേതാവ് കുപ്പുദേവരാജിനെ അടക്കം വ്യാജ ഏറ്റുമുട്ടലിലൂടെ കൊലപ്പെടുത്തുകയായിരുന്നെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ഇത് സംബന്ധിച്ച് ജുഡീഷ്യല്‍ അന്വേഷണം നടത്തിയെങ്കിലും അതിന്റെ റിപ്പോര്‍ട്ട് ഇതുവരെ പുറത്ത് വന്നിട്ടില്ല. വയനാട് കല്‍പ്പറ്റയിലെ റിസോര്‍ട്ടില്‍ ഭക്ഷണം കഴിക്കാനെത്തിയ മാവോയിസ്റ്റ് നേതാവ് ജലീലിനെ വ്യാജ ഏറ്റുമുട്ടലിലൂടെ പൊലീസ് കൊലപ്പെടുത്തുകയായിരുന്നു. അന്നും സി.പി.ഐ ഇക്കാര്യം ഉന്നയിച്ചിരുന്നു.
മാവോയിസ്റ്റുകളെ പിടികൂടി വിചാരണ നടത്തി ജയിലില്‍ അടയ്‌ക്കേണ്ടതിന് പകരം ഉന്‍മൂലനം ചെയ്യുന്നത്, കേരളത്തിലെ സാഹചര്യത്തിന് അനുകൂലമല്ലെന്ന നിലപാടിലാണ് സി.പി.ഐയും യു.ഡി.എഫും. സി.പി.എമ്മിലെ പലര്‍ക്കും ഇതേ നിലപാടാണുള്ളത്. എന്നാല്‍ മാവോയിസ്റ്റുകളെ ഉന്‍മൂലനം ചെയ്യണമെന്ന നയമാണ് ബി.ജെ.പി ഭരിക്കുന്ന കേന്ദ്രസര്‍ക്കാരിനുള്ളത്. മറ്റ് സംസ്ഥാനങ്ങളിലെ സാഹചര്യം അനുസരിച്ച് അത് ഏറെക്കുറെ ശരിയാണ്. കാരണം ഭീകരാന്തരീക്ഷമാണ് അവര്‍ ദന്തേവാഡയിലടക്കം നടത്തിയത്. കേരളത്തിലെ സ്ഥിതി അങ്ങനെയല്ല. ഇവിടെ അവര്‍ സായുധ കലാപങ്ങളോ, ആക്രമണങ്ങളോ നടത്തിയിട്ടില്ല. അതുകൊണ്ടാണ് രമേശ് ചെന്നിത്തല പ്രതിപക്ഷനേതാവായിരിക്കുമ്പോള്‍ മാവോയിസ്റ്റ് നേതാക്കളായ രൂപേഷിനെയും ഷൈനിയേയും അറസ്റ്റ് ചെയ്തതും അവരിപ്പോഴും വിചാരണ നേരിടുന്നതും.
https://www.facebook.com/Malayalivartha


























