പൊന്നാമറ്റം വീട്ടിലെ അലമാരയിൽ ഇഷ്ടം പോലെ സർട്ടിഫിക്കറ്റുകളുണ്ട് ...ബികോം, എംകോം, എംഫിൽ പരീക്ഷകളുടെ സര്‍ട്ടിഫിക്കറ്റുകൾ ...എന്നാൽ ഒന്നുപോലും ഒറിജിനൽ അല്ല...അതേസമയം ഒന്നും തെളിയിക്കാനും കഴിയുന്നില്ല
പൊന്നാമറ്റം വീട്ടിലെ അലമാരയിൽ ഇഷ്ടം പോലെ സർട്ടിഫിക്കറ്റുകളുണ്ട് ...ബികോം, എംകോം, എംഫിൽ പരീക്ഷകളുടെ സര്‍ട്ടിഫിക്കറ്റുകളാണ് അന്വേഷണസംഘം ജോളിയുടെ വീട്ടില്‍നിന്നു കണ്ടെത്തിയത്... പക്ഷെ പ്രീഡിഗ്രി വിദ്യാഭ്യാസം പോലുമില്ലാത്ത ജോളിയുടെ ഈ സർട്ടിഫിക്കറ്റുകളെല്ലാം വ്യാജമാണെന്ന് എടുത്തു പറയേണ്ട കാര്യമില്ലല്ലോ...
പക്ഷെ വ്യാജ സര്‍ട്ടിഫിക്കറ്റ് കേസ് അന്വേഷണം അനിശ്ചിതത്വത്തില്‍ ആയിരിക്കുകയാണ് ഇപ്പോൾ . ജോളിയുടെ കൈവശമുണ്ടായിരുന്നത് കേരള യൂണിവേഴ്സിറ്റിയുടെ പേരിലുള്ള വ്യാജ സര്ട്ടിഫിക്കറ്റുകളാണ്എന്ന് തെളിവുകള്‍ ലഭിച്ചെങ്കിലും തുടരന്വേഷണം നിലച്ചിരിക്കുകയാണ്. രജിസ്റ്റര്‍ നമ്പര്‍ മാറ്റാതെ യഥാർഥ പ്രൊവിഷണൽ സര്‍ട്ടിഫിക്കറ്റിലെ പേരു മായ്ച്ചാണ് ജോളി വ്യാജ സര്‍ട്ടിഫിക്കറ്റ് നിർമിച്ചതെന്നു യൂണിവേഴ്സിറ്റി സ്ഥിരീകരിച്ചു.
രണ്ടു ദിവസമായി കൂടത്തായി കേസ് അന്വേഷിക്കുന്ന പ്രത്യേക സംഘം കേരള യൂണിവേഴ്സിറ്റിയില്‍ നടത്തിയ അന്വേഷണത്തിലാണ് ഈ തെളിവുകള്‍ ലഭിച്ചത്. യൂണിവേഴ്സിറ്റി രജിസ്ട്രാര്‍ക്ക് ഇ-മെയില്‍ വഴി സര്‍ട്ടിഫിക്കറ്റുമായി ബന്ധപ്പെട്ടുള്ള വിവരങ്ങള്‍ നല്കാന് അന്വേഷണസംഘം അപേക്ഷ നല്‍കിയിരുന്നു.
ഇപ്രകാരം ലഭിക്കാന്‍ കാലതാമസം നേരിടുമെന്നതിനാല്‍ കേസിന്റെ പ്രാധാന്യം കണക്കിലെടുത്ത് ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി ആര്. ഹരിദാസിന്റെ നിര്‍ദേശ പ്രകാരം അന്വേഷണ ഉദ്യോഗസ്ഥര്‍ നേരിട്ട് യൂണിവേഴ്സിറ്റിയില്‍ എത്തുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് വ്യാജ സര്ട്ടിഫിക്കറ്റാണെന്നതിന് തെളിവ് ലഭിച്ചത്.
ജോളിയുടെ കൈവശമുണ്ടായിരുന്ന എംകോം സര്‍ട്ടിഫിക്കറ്റിലെ രജിസ്റ്റര്‍ നമ്പര്‍ പരിശോധിച്ചാണ് യൂണിവേഴ്സിറ്റി ഇത് വ്യാജമാണെന്ന് കണ്ടെത്തിയത്. സര്‍ട്ടിഫിക്കറ്റിലെ പേര് മറ്റൊരു വ്യക്തിയുടേതാണ്. ഈ പേര് മാറ്റി അവിടെ ജോളിയുടെ പേര് എഴുതിചേര്ത്തിരിക്കുകയാണെന്നു അന്വേഷണസംഘത്തിന് തെളിവ് ലഭിച്ചു.
യഥാര്‍ത്ഥ സര്‍ട്ടിഫിക്കറ്റ് ഉടമയുടെ വിവരങ്ങള്‍ അന്വേഷിച്ചെങ്കിലും സര്‍വകലാശാലയില്‍ വിവരങ്ങള്‍ ഉണ്ടായിരുന്നില്ല. രജിസ്റ്റര്‍ നമ്പര്‍ മാറ്റം വരുത്താത്തതിനാല്‍ ഈ നമ്പറുള്ള പരീക്ഷാർഥിയുടെ പേരുവിവരങ്ങള്‍ യൂണിവേഴ്സിറ്റിയിലെ രജിസ്റ്ററില്‍ ഉണ്ട് . എന്നാൽ പേര് വിവരം മാത്രമായിരുന്നു രജിസ്റ്ററില്‍ രേഖപ്പെടുത്തിയത്. ഈ പേരിലുള്ള വ്യക്തി എവിടെയാണെന്നോ പഠിച്ചത് എവിടെയാണെന്നോ വിലാസം എന്തെന്നോ ഉള്ള വിവരങ്ങളൊന്നും സര്‍വകലാശാലയില്‍ രേഖപ്പെടുത്തിയിട്ടില്ല.
ബിരുദാനന്തര ബിരുദം പോലുള്ള സര്‍ട്ടിഫിക്കറ്റുകളുടെ ആധികാരികത പരിശോധിക്കാനുള്ള യാതൊരും വിവരങ്ങളും കേരള സർവകലാശാലയിൽ ഇല്ല എന്നതും തുടരന്വേഷണത്തിന് തടസമായിരിക്കയാണ്. ഇതോടെ സര്‍ട്ടിഫിക്കറ്റിന്റെ യഥാര്‍ത്ഥ ഉടമയെ കണ്ടെത്തുകയെന്നത് സങ്കീര്‍ണമായി. ഇയാളെ കണ്ടെത്തിയാല്‍ മാത്രമേ ജോളിയുമായി ബന്ധമുണ്ടോയെന്ന് വ്യക്തമാവുകയുള്ളൂ. ജോളിയ്ക്ക് വ്യാജ സര്‍ട്ടിഫിക്കറ്റ് നിര്‍മിച്ചു നല്കുന്നതില് ഇയാളുടെ പങ്കിനെ കുറിച്ചും ഇതുവഴി കണ്ടെത്താന്‍ സാധിക്കും. എന്നാല്‍ ഈ അന്വേഷണമെല്ലാം അനിശ്ചിതത്വത്തിലായി. ഇത്തരം കാര്യങ്ങളെല്ലാം അറിഞ്ഞിട്ടു തന്നെ ആകണം ജോളി വ്യാജ സർട്ടിഫിക്കറ്റ് ഉണ്ടാക്കാൻ ശ്രമിച്ചത്
സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് വാങ്ങി അതില്‍ പേരു മാറ്റി പിന്നീട് കളര്‍ ഫോട്ടോസ്റ്റാറ്റെടുത്ത് ജോളി സര്‍ട്ടിഫിക്കറ്റുകള്‍ സൂക്ഷിച്ചിരുന്നതിനാല്‍ ആര്‍ക്കും സംശയം തോന്നിയിരുന്നില്ല. ചോദ്യം ചെയ്യലിനിടെയാണ് വ്യാജസര്‍ട്ടിഫിക്കറ്റുകള്‍ ഇപ്പോഴും സൂക്ഷിച്ചിട്ടുണ്ടെന്നു ജോളി മൊഴി നല്‍കിയത്. തുടര്‍ന്ന് അന്വേഷണസംഘം ഇവ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. എന്‍ഐടിയിലെ പ്രഫസറാണെന്ന് സ്ഥാപിക്കാനായാണ് ജോളി വ്യാജസര്‍ട്ടിഫിക്കറ്റുകള്‍ സംഘടിപ്പിച്ചത്
പൊന്നാമറ്റത്ത് എത്തിയപ്പോൾ ജോളി പറഞ്ഞിരുന്നത് എംകോം ബിരുദധാരിയാണെന്നായിരുന്നു. എന്നാല്‍ നെടുങ്കണ്ടത്തെ കോളജില്‍ പ്രീഡിഗ്രിക്കു ചേര്‍ന്ന ജോളി അവസാന വര്‍ഷ പരീക്ഷപോലും എഴുതിയിട്ടില്ല എന്ന് തെളിഞ്ഞു . എന്നാൽ, പാലായിലെ ഒരു പാരലല്‍ കോളജില്‍ ജോളി ബികോമിനു ചേര്‍ന്നിരുന്നു. പ്രീഡിഗ്രി ജയിക്കാത്ത ജോളി ബികോമിനു എങ്ങനെയാണ് ചേർന്നത് എന്നും അന്വേഷണസംഘം പരിശോധിക്കുന്നുണ്ട്
കട്ടപ്പനക്കാരിയായ ജോളിക്ക് എതുസാഹചര്യത്തിലാണ് കേരള സര്‍വകലാശാലയില്‍ പഠിക്കേണ്ടി വന്നതെന്ന ചോദ്യമാണ് അന്വേഷണസംഘത്തിന് മുന്നിലുള്ളത്. 25 വർഷം മുൻപായതിനാൽ പഴയ രേഖകൾ ഇല്ലെന്നാണ് യൂണിവേഴ്സിറ്റി പറയുന്നത് . അതേ സമയം എംകോം കോഴ്സ് പഠിപ്പിക്കുന്ന കോളജുകളിലും പാരലൽ കോളജുകളിലും അന്വേഷണം നടത്തിയാൽ സർട്ടിഫിക്കറ്റിന്റെ യഥാർഥ ഉടമയെ കണ്ടെത്താനാകുമെന്ന വിശ്വാസത്തിലാണ് പോലീസ്.
https://www.facebook.com/Malayalivartha


























