സയനൈഡില്‍ മുക്കിയത് 10 പേരെ... കൂടത്തായി കൂട്ടക്കൊലപാതക കേസില്‍ ജോളി ജോസഫ് അറസ്റ്റിലായതിന് പിന്നാലെ 20 മാസത്തിനുള്ളില്‍ 10 പേരെ സയനൈഡ് നല്‍കി കൊന്ന കേസില്‍ സയനൈഡ് ശിവ അറസ്റ്റില്‍; നിധി തേടിയും രോഗ ശാന്തിക്കുമായി സമീപിക്കുന്നവര്‍ക്ക് സംഭവിച്ചത്
കൂടത്തായി കൂട്ടകൊലപാതക കേസില്‍ കേരളം അത്ഭുതം കൂറി നില്‍ക്കുന്ന സമയത്ത് മറ്റൊരു സയനൈഡ് കൊലപാതക കഥകൂടി പുറത്ത് വരികയാണ്. വകയില്‍ കൂടത്തായിയിലെ ജോളി ജോസഫിന്റെ ഏട്ടനായി വരുമെന്ന് തോന്നിക്കുന്ന സമാനതകളാണ് ഈ കേസിലുമുള്ളത്. 20 മാസത്തിനുള്ളില്‍ 10 പേരെയാണ് സയനൈഡ് നല്‍കി വകവരുത്തിയത്. അവസാനം 'സയനൈഡ് ശിവ' അറസ്റ്റിലായി. നിധിതേടിയും രോഗശാന്തിക്കുമായി തന്നെ സമീപിച്ചവര്‍ക്ക് പ്രസാദത്തില്‍ പൊട്ടാസ്യം സയനൈഡ് ചേര്‍ത്ത് നല്‍കിയാണ് ഇയാള്‍ കൊലപാതകങ്ങള്‍ നടത്തിയത്. സ്വന്തം മുത്തശ്ശിയും സഹോദര ഭാര്യയും വാടകക്കെട്ടിടത്തിന്റെ ഉടമയുമെല്ലാം ഉഗ്രവിഷത്തില്‍ കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു. 20 പേര്‍ കൂടി തന്റെ ലിസ്റ്റിലുണ്ടായിരുന്നുവെന്നാണ് ഇയാളുടെ വെളിപ്പെടുത്തല്‍.
വെസ്റ്റ് ഗോദാവരി ജില്ലയിലെ എലൂരില്‍ കായികാധ്യാപകന്‍ നാഗരാജുവിന്റെ തിരോധാനമാണ് വഴിത്തിരിവായത്. ഇതുമായി ബന്ധപ്പെട്ട് സഹോദരന്‍ നല്‍കിയ പരാതിയാണ് പ്രതിയെ കുടുക്കിയത്. വീട്ടില്‍ നിന്ന് പണവും സ്വര്‍ണവുമായി നാഗരാജു പോയതായി കണ്ടെത്തിയ പൊലീസ്, സിസിടിവി ക്യാമറകള്‍ പരിശോധിച്ചാണ് ശിവയിലേക്കെത്തിയത്.
38 വയസുള്ള വെല്ലങ്കി സിംഹാദ്രി എന്നാണ് ശിവയുടെ യഥാര്‍ത്ഥ പേര്. ധനാകര്‍ഷണം, നിധി കണ്ടെത്തല്‍, അദ്ഭുത ചികിത്സ എന്നിവയുടെ പേരില്‍ ആളുകളെ ആകര്‍ഷിച്ച് സയനൈഡിലൂടെ നിശബ്ദമായി വകവരുത്തുകയായിരുന്നു. ഇരുതല സര്‍പ്പവും അദ്ഭുത സിദ്ധിയുള്ള നാണയങ്ങളും തന്റെ പക്കലുണ്ടെന്ന് ഇയാള്‍ ഇടപാടുകാരെ വിശ്വസിപ്പിച്ചു. സ്വകാര്യ കമ്പനിയിലെ കാവല്‍ക്കാരനായി ജോലി ചെയ്തിരുന്ന ശിവ വസ്തുക്കച്ചവടത്തില്‍ നഷ്ടം വന്നപ്പോഴാണ് പുതിയ തട്ടിപ്പിനിറങ്ങിയത്.
മരിച്ചവരുടെ ദേഹത്ത് മുറിവുകളോ മറ്റോ ഇല്ലാത്തതിനാല്‍ ബന്ധുക്കള്‍ സ്വാഭാവിക മരണമാണെന്നു കരുതിയത് നിഷ്ഠുര കൃത്യത്തിനു മറയായി. കൃഷ്ണ ജില്ലയിലെ തവിത്തയ്യയെ കൊലപ്പെടുത്തിയ ആദ്യ കേസില്‍ 2018 മാര്‍ച്ചില്‍ തന്നെ പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തിരുന്നതാണ്. എന്നാല്‍ വീട്ടുകാര്‍ ഇതൊരു കൊലപാതകമാണെന്ന് അന്നു സംശയിച്ചില്ല. അതുമൂലം പ്രതി ജാമ്യത്തിറങ്ങി.
അതേസമയം കൂടത്തായിയില്‍ 14 വര്‍ഷത്തിനിടെ ഒരേ കുടുംബത്തിലെ ആറു പേര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ മുഖ്യപ്രതി ജോളിയുടെ സ്വഭാവവും അവരെ കൊലപാതകത്തിലേക്കു നയിച്ച ഘടകങ്ങളും വിശകലനം ചെയ്തു വിദഗ്ധ പഠനം നടന്നിട്ടുണ്ട്. ഓരോ കൊലപാതകത്തിലും ജോളിക്കു പ്രേരണയായ ഘടകങ്ങളെപ്പറ്റി മുംബൈ ടാറ്റ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സോഷ്യല്‍ സയന്‍സസ് മുന്‍ ഡീനും പ്രഫസറുമായ ഡോ. വര്‍ഗീസ് വയലാമണ്ണില്‍ ദേവസ്യയാണ് പഠനറിപ്പോര്‍ട്ട് പുറത്തിറക്കിയത്.
അധികാരവും സ്വാധീനവും മറ്റുള്ളവരില്‍നിന്നു ബഹുമാനവും സ്വന്തമാക്കണമെന്ന ജോളിയുടെ ആഗ്രഹമായിരിക്കാം ക്രൂരമായ നീക്കങ്ങള്‍ക്കു പ്രേരിപ്പിച്ചതെന്നു പഠനത്തില്‍ പറയുന്നു. ജോളിയുടെ മാനസികനില വിവിധ സാമൂഹിക ഘടകങ്ങളുമായി ചേര്‍ത്തു താരതമ്യം ചെയ്താണ് റിപ്പോര്‍ട്ട് തയാറാക്കിയത്.
കാര്യങ്ങള്‍ ഇങ്ങനെ പുരോഗമിക്കുമ്പോള്‍ കൂടത്തായ് കൊലപാതക പരമ്പരയിലെ നാലാമത്തെ കേസില്‍ മുഖ്യപ്രതി ജോളി ജോസഫിനെ 5 ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. ജോളിയുടെ ഭര്‍തൃമാതാവ് അന്നമ്മ തോമസിന്റെ സഹോദരനായ മഞ്ചാടിയില്‍ മാത്യുവിനെ കൊലപ്പെടുത്തിയ കേസില്‍ തിങ്കളാഴ്ചയാണു ജോളിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.
ജോളി ജോസഫിന്റെ ആദ്യ ഭര്‍ത്താവ് റോയി തോമസിന്റെ മാതാപിതാക്കളായ ടോം തോമസ്, അന്നമ്മ തോമസ് എന്നിവരുടെ കൊലപാതക കേസുകളിലാണ് ജോളിയെ ഇനി അറസ്റ്റ് ചെയ്യാനുള്ളത്.
ജോളിയുടെ ഭര്‍ത്താവ് ഷാജുവിന്റെയും ആദ്യ ഭാര്യ സിലിയുടെയും മകള്‍ ഒന്നര വയസ്സുള്ള ആല്‍ഫൈന്റെ കൊലപാതകത്തില്‍ രണ്ടാം പ്രതി എം.എസ്. മാത്യുവിനെ അറസ്റ്റ് ചെയ്യാന്‍ കോടതി അനുമതി നല്‍കിയിരുന്നു.
https://www.facebook.com/Malayalivartha