മഞ്ഞിൽ വിരിഞ്ഞ പൂവിലൂടെ വില്ലനായി, പിന്നെ മലയാളികളുടെ 'നെഞ്ചിനകത്തെ ലാലേട്ടനായി; ലാലേട്ടന്റെ സിനിമാ ജീവിതത്തിന് 41-ാം പിറന്നാൾ; ആഘോഷമാക്കി സിനിമാ ലോകം

തിരനോട്ടത്തിലൂടെ മലയാള സിനിമയിൽ കാലെടുത്തുവച്ച്, മഞ്ഞിൽ വിരിഞ്ഞ പൂവിലൂടെ വില്ലനായി, പിന്നെ മലയാളികളുടെ 'നെഞ്ചിനകത്തെ ലാലേട്ടനായി' നടന്ന വിസ്മയം മോഹൻലാൽ മാറിയിട്ട് 41 വർഷം. മലയാള ചലച്ചിത്രരംഗത്ത് നാല് പതിറ്റാണ്ടുകളായി സജീവമായി അഭിനയിച്ചു കൊണ്ടിരിക്കുന്ന നടനാണ് മോഹൻലാൽ.
താൻ കൈകാര്യം ചെയ്ത വേഷങ്ങൾ, ലളിതവും സ്വാഭാവികവുമായുള്ള അഭിനയ രീതി തുടങ്ങിയ ഘടകങ്ങളാണ് മോഹൻലാലിനെ മലയാളികൾക്കിടയിൽ പ്രിയങ്കരനാക്കിയത്. ലാൽ അല്ലെങ്കിൽ ലാലേട്ടൻ എന്നാണ് മോഹൻലാലൈൻ ആരാധകർ വിളിക്കാറ്.
തിരനോട്ടത്തിൽ തുടങ്ങി ഇട്ടിമാണി മെയ്ഡ് ഇൻ ചൈന വരെ എത്തി നിൽക്കുന്ന ആ സിനിമാ ജീവിതത്തെ ലാലും സുഹൃത്തുക്കളും ചേർന്ന് ആഘോഷമാക്കുകയാണ്. ദുബായ് എത്തിസലാത് അക്കാദമിയിൽ നവംബർ 22നാണ് ആഘോഷ പരിപാടികൾ നടക്കുന്നത്. പ്രിയദർശൻ, സുരേഷ്‌കുമാർ, എം.ജി. ശ്രീകുമാർ, മണിയൻപിള്ള രാജു, മേനക, ശങ്കർ, നെടുമുടി വേണു, ഇന്നസെന്റ്, മഞ്ജു വാര്യർ തുടങ്ങി വൻ താരനിര അണിനിരക്കുന്ന പരിപാടിയാണ് അരങ്ങേറുന്നത്. പരിപാടിയിലേക്ക് പ്രേക്ഷകരെ മോഹൻലാൽ ക്ഷണിക്കുന്ന വീഡിയോ പുറത്തിറങ്ങി.
സ്‌കൂൾ കാലഘട്ടമാണ് മോഹൻലാലിന്റെ അഭിനയ ജീവിതത്തിന് തുടക്കം കുറിച്ചത്. സ്കൂൾ വിദ്യാഭ്യാസ കാലത്തുതന്നെ നാടകങ്ങളിലും മറ്റും അഭിനയിക്കുമായിരുന്നു. ആറാം ക്ലാസിലായിരുന്നപ്പോൾ മോഹൻലാൽ സ്കൂളിലെ മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടു.ഇതു സാധാരണ സ്കൂളിലെ മുതിർന്ന വിദ്യാർത്ഥികൾക്കു ലഭിച്ചിരുന്ന ഒരു പുരസ്കാരമായിരുന്നു. തിരുവനന്തപുരത്തെ മോഡൽ സ്കൂളിലാണ് മോഹൻലാൽ സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയത്.
മോഹൻലാലിനൊപ്പം ഉപരിപഠനത്തിനായി തിരുവനന്തപുരത്തെ എം.ജി കോളേജിൽ ഒപ്പമുണ്ടായിരുന്ന പലരും, പ്രത്യേകിച്ചു പ്രിയദർശൻ, മണിയൻപിള്ള രാജു തുടങ്ങിയവർ മോഹൻലാലിന്റെ അഭിനയ ജീവിതത്തിൽ നിർണായക പങ്കുവഹിച്ചതിനൊപ്പം മലയാള സിനിമയിൽ സ്വന്തമായ സ്ഥാനം ഉറപ്പിച്ചവരുമാണ്.മോഹൻലാൽ ആദ്യമായി അഭിനയിച്ച സിനിമ ലാലിന്റെ സുഹൃത്തുക്കളുടെ തന്നെ നിർമ്മാണ സംരംഭമായ ഭാരത് സിനി ഗ്രൂപ്പ് നിർമ്മിച്ച തിരനോട്ടം ആയിരുന്നു. ഒരു ഹാസ്യ കഥാപാത്രമായി തുടക്കം കുറിച്ചെങ്കിലും സെൻസർ ബോർഡുമായി ബന്ധപ്പെട്ട ചില തടസ്സങ്ങൾ മൂലം ഈ ചിത്രം പുറത്തിറങ്ങിയില്ല.
മോഹൻലാൽ അഭിനയിച്ച്, പ്രേക്ഷകരുടെ മുന്നിലെത്തിയ ആദ്യത്തെ സിനിമ മഞ്ഞിൽ വിരിഞ്ഞ പൂക്കൾ (1980) ആയിരുന്നു. ആദ്യചിത്രം പുറത്തിറങ്ങുമ്പോൾ മോഹൻലാലിന് 20 വയസ്സായിരുന്നു പ്രായം. ആ ചിത്രത്തിൽ വില്ലൻ വേഷമായിരുന്നു മോഹൻലാലിന്. ശങ്കർ ആയിരുന്നു മോഹൻലാലിന്റെ ആദ്യ ചിത്രത്തിൽ നായക കഥാപാത്രത്തെ അവതരിപ്പിച്ചത്. സംവിധാനം ചെയ്തത് ഫാസിലും. മഞ്ഞിൽ വിരിഞ്ഞ പൂക്കളിനു ശേഷം മോഹൻലാലിന് ധാരാളം അവസരങ്ങൾ ലഭിക്കുകയുണ്ടായി.1983-ൽ 25-ഓളം ചിത്രങ്ങളിൽ മോഹൻലാൽ അഭിനയിക്കുകയുണ്ടായി.
1980, 90 ദശകങ്ങളിൽ അഭിനയിച്ച ചലച്ചിത്ര വേഷങ്ങളിലൂടെയാണ് മോഹൻലാൽ ശ്രദ്ധേയനായി മാറിയത്. നമുക്കു പാർക്കാൻ മുന്തിരിത്തോപ്പുകൾ എന്ന ചിത്രത്തിലെ സോളമൻ, നാടോടിക്കാറ്റ് എന്ന ചിത്രത്തിലെ ദാസൻ, തൂവാനത്തുമ്പികൾ എന്ന ചിത്രത്തിലെ ജയകൃഷ്ണൻ, ചിത്രം എന്ന ചിത്രത്തിലെ വിഷ്ണു, കിരീടം എന്ന ചിത്രത്തിലെ സേതുമാധവൻ, ഭരതം എന്ന ചിത്രത്തിലെ ഗോപി, ദേവാസുരം എന്ന ചിത്രത്തിലെ മംഗലശ്ശേരി നീലകണ്ഠൻ, ഇരുവർ എന്ന ചിത്രത്തിലെ ആനന്ദ്, വാനപ്രസ്ഥം എന്ന ചിത്രത്തിലെ കുഞ്ഞിക്കുട്ടൻ, സ്ഫടികം എന്ന ചിത്രത്തിലെ ആടുതോമ, തന്മാത്ര എന്ന ചിത്രത്തിലെ രമേശൻ നായർ, പരദേശി എന്ന ചിത്രത്തിലെ വലിയകത്തു മൂസ, ഭ്രമരം എന്ന ചിത്രത്തിലെ ശിവൻ കുട്ടി തുടങ്ങിയവ മോഹൻലാലിന്റെ ശ്രദ്ധേയമായ ചലച്ചിത്ര വേഷങ്ങളാണ്.
1997-ലാണ് മോഹൻലാൽ, മണിരത്നം സംവിധാനം ചെയ്ത ‘ഇരുവർ’ എന്ന തമിഴ് ചലച്ചിത്രത്തിൽ അഭിനയിക്കുന്നത്. ഈ ചിത്രത്തിൽ എം.ജി.ആറിന്റെ വേഷത്തിൽ അഭിനയിച്ചു. ഇതിനു ശേഷമാണ് മോഹൻലാൽ മലയാള ഭാഷേതര ചിത്രങ്ങളിൽ ശ്രദ്ധേയനാകുന്നത്. 2014-ൽ പുറത്തിറങ്ങിയ തമിഴ് ചലച്ചിത്രം ജില്ലയിൽ വിജയ്ക്ക് ഒപ്പം നായക തുല്യമായ വേഷത്തിലെത്തി. ഒടുവിൽ സൂര്യക്കൊപ്പം കാപ്പാനെന്ന തമിഴ് സിനിമയിലും ശക്തമായ കഥാപാത്രത്തെ മോഹൻലാൽ കൈകാര്യം ചെയ്തു.
രണ്ടു തവണ മികച്ച നടനുള്ളതടക്കം നാല് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ നേടിയ മോഹൻലാൽ സ്വാഭാവികമായ നടന ശൈലിക്കു പ്രശസ്തനാണ്. മലയാളത്തിനു പുറമേ തമിഴ്, ഹിന്ദി, തെലുഗു, കന്നഡ തുടങ്ങിയ ഭാഷകളിലുള്ള ചലച്ചിത്രങ്ങളിലും ലാൽ അഭിനയിച്ചിട്ടുണ്ട്. അഭിനയത്തിനു പുറമേ ഏതാനും ചിത്രങ്ങളിൽ പിന്നണി ഗായകനായും അദ്ദേഹം തിളങ്ങിയിട്ടുണ്ട്. ഇന്ത്യൻ ചലച്ചിത്രങ്ങൾക്ക് നൽകിയ സംഭാവനകൾ പരിഗണിച്ച് 2001-ൽ അദ്ദേഹത്തിന് രാജ്യത്തെ നാലാമത്തെ ഉയർന്ന സിവിലിയൻ ബഹുമതിയായ പത്മശ്രീ പുരസ്കാരവും 2019 ൽ രാജ്യത്തെ മൂന്നാമത്തെ ഉയർന്ന സിവിലിയൻ ബഹുമതിയായ പത്മഭൂഷൺ ബഹുമതിയും നൽകി ഭാരത സർക്കാർ ആദരിച്ചു. 2009-ൽ ഇന്ത്യൻ ടെറിട്ടോറിയൽ ആർമിയിൽ ലഫ്റ്റനന്റ് കേണൽ പദവി നൽകുകയും ചെയ്തു. ചലച്ചിത്ര ലോകത്തിനും സംസ്കൃത നാടകത്തിനും നൽകിയ സംഭാവനകളെ മാനിച്ച് കാലടി ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാല ഡോക്ടറേറ്റ് നൽകിയും മോഹൻലാലിനെ ആദരിച്ചിട്ടുണ്ട്. ഇന്ത്യൻ സിനിമയ്ക്ക് നൽകിയ സംഭാവനകൾക്ക്, 2019 ൽ പത്മഭൂഷൺ ബഹുമതി നൽകി ആദരിച്ചു. ഒരു അഭിനേതാവ് എന്നതിനു പുറമേ മോഹൻലാൽ ഒരു ചലച്ചിത്ര നിർമ്മാതാവ് കൂടിയാണ്.
https://www.facebook.com/Malayalivartha



























